ആലപ്പുഴ: കമ്മ്യൂണിസ്റ്റാചാര്യന്‍ പി. കൃഷ്ണപിള്ള ദിനം ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും നാളെ നാടെങ്ങും ആചരിക്കുമ്പോള്‍ സ്മാരകം കത്തിക്കാന്‍ ഗൂഢാലോചന നടത്തിയവര്‍ ഇടതു ഭരണത്തിന്റെ തണലില്‍ സുരക്ഷിതര്‍.
പാര്‍ട്ടിയുടെ തുടക്കം മുതല്‍ തുടരുന്ന വിഭാഗീയത അതിരൂക്ഷമായി തുടരുന്നതിന്റെ ഭാഗമായാണ് ‘സഖാവിന്റെ’ സ്മാരകം സിപിഎമ്മുകാര്‍ കത്തിച്ചത്. സ്മാരകം കത്തിച്ചവര്‍ ആരാണെന്ന് പോലീസ് കണ്ടെത്തിയെങ്കിലും കത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയവരെ സംരക്ഷിക്കുകയായിരുന്നു.
കൃഷ്ണപിള്ളയുടെ 69-ാം ചരമവാര്‍ഷികം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആചരിക്കുമ്പോള്‍ കോണ്‍ഗ്രസും സിപിഎമ്മും ഒത്തുകളിച്ച് അട്ടിമറിച്ച കേസുകളുടെ പട്ടികയിലൊന്നായി കൃഷ്ണപിള്ള കേസും മാറി.
സ്മാരകം സിപിഎമ്മുകാര്‍ തന്നെ തകര്‍ത്തതിന് ശേഷം നടക്കുന്ന നാലാമത്തെയും പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന രണ്ടാമത്തെയും ചരമ വാര്‍ഷികമാണ് നാളത്തേത്. പക്ഷെ പാര്‍ട്ടി പ്രഖ്യാപിച്ച അന്വേഷണകമ്മീഷന് എവിടെയെന്ന അണികളുടെ ചോദ്യത്തിന് മാത്രം ഉത്തരമില്ല. പിണറായി ഭരണത്തിലും സ്മാരകം കത്തിക്കാന്‍ ഗൂഢാലോചന നടത്തിയവരിലേക്ക് അന്വേഷണം നീളുന്നില്ല.
കൃഷ്ണപിള്ള ഒളിവില്‍ കഴിയുന്നതിനിടെ മരിച്ച മുഹമ്മ കണ്ണര്‍കാട് ചെല്ലിക്കണ്ടം വീട്ടിലെ സ്മാരകം 2013 ഒക്ടോബര്‍ 31ന് അര്‍ദ്ധരാത്രിയാണ് കത്തിച്ചത്. തുടക്കത്തില്‍ അന്വേഷണം നടത്തിയ പോലീസുദ്യോഗസ്ഥര്‍ ഒത്തുകളിച്ച് തെളിവുകള്‍ നശിപ്പിച്ചു. പിന്നീട് അന്വേഷണ ചുമതല ഏറ്റെടുത്ത ക്രൈംബ്രാഞ്ചാണ് കൃത്യം നടത്തിയ അഞ്ചു സിപിഎമ്മുകാരെ വലയിലാക്കിയത്.
പ്രതികളുമായി നിരന്തരം ബന്ധപ്പെടുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്ത ഉന്നത സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീണ്ടതോടെ ഉന്നത ഇടപെടലുകളും സമ്മര്‍ദ്ദവും ക്രൈംബ്രാഞ്ചിന് മേലുണ്ടായി. ഇതൊടെ പിടിയാലായവരില് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
സ്മാരകം തകര്‍ത്തത് സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്നും പാര്‍ട്ടിയിലെ വിഭാഗീയതയാണ് അക്രമത്തിന് കാരണമെന്നുമാണ് ക്രൈംബ്രാഞ്ച് എസ്പി പി.ബി. രാജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നല്കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.
വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ബി. ചന്ദ്രന്, കണ്ണര്‍കാട് ലോക്കല്‍ കമ്മറ്റി മുന്‍ സെക്രട്ടറി പി. സാബു, സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ദീപു, രാജേഷ് രാജന്, പ്രമോദ് എന്നിവരാണു കേസിലെ പ്രതികള്‍.
കഞ്ഞിക്കുഴിയിലെ സിപിഎം വിഭാഗീയതയെത്തുടര്‍ന്നു പ്രതികള്‍ സ്മാരകത്തിന് തീവയ്പ് നടത്തിയശേഷം കൃഷ്ണപിള്ളയുടെ പ്രതിമ അടിച്ചുതകര്‍ത്തെന്നാണു കേസ്. കേസിലെ പ്രധാന സാക്ഷികളും സിപിഎമ്മുകാരാണ്. കേസിലെ പ്രതികള്‍ എല്ലാവരും വിഎസ് പക്ഷക്കാരുമാണ്.
കൃഷ്ണപിള്ളയുടെ പേരില്‍ കോടികള്‍ പിരിച്ച് ജില്ലാഓഫീസിനായി ബഹുനിലമന്ദിരം ആലപ്പുഴയില്‍ പടുത്തുയര്‍ത്തിയ സിപിഎം നേതൃത്വം പാര്‍ട്ടി സ്ഥാപകാചാര്യന്‍ പാമ്പുകടിയേറ്റ് മരിച്ച സ്മാരകമന്ദിരം ചുറ്റുമതില്‍ പോലും കെട്ടി സംരക്ഷിച്ചിരുന്നില്ല, അതിനാലാണ് ഇരുട്ടിന്റെ മറവില്‍ സ്മാരകത്തില്‍ അതിക്രമം നടത്താന്‍ അക്രമികള്‍ക്ക് കഴിഞ്ഞത്.
ചെറ്റക്കുടിലില്‍ താമസിക്കുമ്പോള്‍ പാമ്പു കടിയേറ്റു മരിച്ച നേതാവിന്റെ പേരില്‍ ജില്ലാ ഓഫീസിനായി കൊട്ടാരം നിര്‍മ്മിക്കുന്നുവെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. 1948ല്‍ കൃഷ്ണപിള്ള പാമ്പുകടിയേറ്റല്ല മരിച്ചതെന്നും വിഷം കൊടുത്തു കൊല്ലുകയായിരുന്നുവെന്നും സംശയിക്കുന്നവര്‍ ഇന്നും പാര്‍ട്ടിയിലും പൊതുസമൂഹത്തിലും ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: