കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയുടെ സുഹൃത്ത് രമ്യാനമ്പീശന്റെ മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തി എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുളള സംഘമാണ് മൊഴിയെടുത്തത്.
ദിലീപും ആക്രമിക്കപ്പെട്ട നടിയുമായുണ്ടായിരുന്ന അഭിപ്രായവ്യത്യാസം, സംഭവത്തിന് ശേഷം ആരെങ്കിലും നടിയെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നോ, ആരെല്ലാം കാണാന്‍ വന്നു തുടങ്ങിയവയാണ് രമ്യാ നമ്പീശനില്‍ നിന്ന് ചോദിച്ചറിഞ്ഞത്. അമ്മ സംഘടനയിലെ ഇതുസംബന്ധിച്ച ചര്‍ച്ചയുടെ വിശദാംശങ്ങളും അമ്മയുടെ എക്സിക്യൂട്ടീവ് അംഗം കൂടിയായ രമ്യയില്‍ നിന്ന് ചോദിച്ചറിഞ്ഞതായാണ് വിവരം.
രാവിലെ പത്തിന് ആരംഭിച്ച മൊഴിയെടുപ്പ് പകല്‍ 12.15 ഓടെയാണ് അവസാനിച്ചത്. തൃശൂരില്‍ നിന്ന് നടി കൊച്ചിയിലെ രമ്യാ നമ്പീശന്റെ വീട്ടിലേക്ക് വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഇതിനുശേഷം കുറെ ദിവസങ്ങള്‍ നടി തങ്ങിയതും രമ്യയ്ക്കൊപ്പമായിരുന്നു.
അതിനിടെ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ അങ്കമാലി കോടതി ഉത്തരവിട്ടു. കാക്കനാട് സബ്ജയിലില്‍ തനിക്ക് മര്‍ദനമേറ്റെന്ന സുനിയുടെ പരാതിയെ തുടര്‍ന്നാണ് വിയ്യൂരിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്. ജയില്‍ സൂപ്രണ്ടിനോട് പോലും പരാതി പറയാന്‍ കഴിയില്ലെന്നും കടുത്ത മര്‍ദ്ദനമാണ് തനിക്ക് ഉണ്ടായതെന്നും സുനി കോടതിയെ അറിയിച്ചു.
അതേസമയം വീഡിയോ കോണ്‍ഫറന്‍സിനുള്ള സൗകര്യാര്‍ഥമാണ് വിയ്യൂര്‍ ജയിലിലേക്ക് മാറ്റുന്നതെന്നും സൂചനയുണ്ട്. കൂടാതെ കോടതിയില്‍ ഹാജരാക്കുന്ന സമയത്തുളള സുരക്ഷാ പ്രശ്നങ്ങളും പോലീസ് പരിഗണിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: