നിലമ്പൂര്‍: സമുദ്രനിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍ വനത്തിലേക്കൊഴുകുന്ന കാട്ടരുവിക്ക് കുറുകെ ഡാമും റോപ്പ് വേയും നിര്‍മ്മിച്ച് സിപിഎം എംഎല്‍എ പി.വി.അന്‍വര്‍ നിയമത്തെ വെല്ലുവിളിക്കുന്നു. ഡാം പൊളിച്ചുമാറ്റാന്‍ 2015ല്‍ മലപ്പുറം കളക്ടര്‍ ടി.ഭാസ്ക്കരനും ഇപ്പോഴത്തെ കളക്ടര്‍ അമിത് മീണയും ഉത്തരവിട്ടിരുന്നു.
അമിത് മീണ തുടര്‍ നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഡാം പൊളിച്ചുമാറ്റാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ പിഡബ്ല്യൂഡി ബില്‍ഡിങ് വിഭാഗത്തിനോട് ആവശ്യപ്പെട്ടിരുന്നു. അനധികൃതമായി മലയിടിച്ച് ഖനനം നടത്തി ഡാം കെട്ടിയതില്‍ മൈനിങ് ആന്‍ഡ് ജിയോളജി വിഭാഗം നിയമ നടപടിയും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തടയണ പൊളിക്കുന്നത് തടയുകയും മൈനിങ് ജിയോളജി നടപടി മരവിപ്പിച്ചിരിക്കുകയുമാണ്.
ഈ ഉത്തരവുകള്‍ക്ക് പുല്ലുവില കല്‍പ്പിക്കാതെ ഡാമിന് മുകളിലൂടെ ഇപ്പോള്‍ റോപ്പ് വേ ഉണ്ടാക്കി. എംഎല്‍എയുടെയും രണ്ടാംഭാര്യ പി.വി.ഹഫ്സത്തിന്റെയും ഉടമസ്ഥതയില്‍ കക്കാടംപൊയിലിലുള്ള പിവിആര്‍ നാച്വറോ വാട്ടര്‍ തീം പാര്‍ക്കിലാണിത്. അനധികൃത നിര്‍മ്മാണം തടഞ്ഞ് കളക്ടറുടെ ഉത്തരവുള്ളതിനാല്‍ അടുത്ത ബന്ധു കോഴിക്കോട് തിരുവണ്ണൂര്‍ ഹഫ്സ മന്‍സില്‍ സി.കെ.അബ്ദുള്‍ ലത്തീഫിന്റെ പേരില്‍ റസ്റ്റോറന്റ് ആന്‍ഡ് ലോഡ്ജ് കെട്ടിടം നിര്‍മ്മിക്കാന്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് റോപ്വേ പണിതത്.
റോപ് വേക്കെതിരെ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി ലഭിച്ചെങ്കിലും നടപടി ഉണ്ടായില്ല. മൂന്നുവശവും വനഭൂമിയുള്ള പരിസ്ഥിതിലോല പ്രദേശത്താണ് തടയണക്ക് കുറുകെ രണ്ട് മലകളെ ബന്ധിപ്പിച്ച് 350 മീറ്റര്‍ നീളത്തില്‍ റോപ്വേ . ഇവിടെ റോപ് സൈക്കിള്‍ ആരംഭിക്കാനാണ് പദ്ധതി.
മൈനിങ് ജിയോളജി വകുപ്പിന്റെ അടക്കം അനുമതികളൊന്നുമില്ലാതെയായിരുന്നു കൃത്രിമ തടാകമുണ്ടാക്കിയത്. പാര്‍ക്കില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ അകലെയാണ് ചീങ്കണ്ണിപ്പാലിയില്‍ 40 ഏക്കര്‍ ഭൂമിയില്‍ മലയിടിച്ച് കൃത്രിമതടാകം കെട്ടിയത്. വനവാസികളുടെ കുടിവെള്ളം മുട്ടിച്ച് കാട്ടരുവിയില്‍ തടയണകെട്ടിയത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാണ് കളക്ടര്‍ ടി. ഭാസ്ക്കരന്‍ പണി തടഞ്ഞത്.
നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ കെ.കെ സുനില്‍കുമാര്‍ 2015 ജൂലൈ രണ്ടിന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കളക്ടറുടെ ഉത്തരവു പ്രകാരം പണി അന്ന് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ അന്‍വര്‍ എംഎല്‍എയായതോടെ ബോട്ടുകളിറക്കി സര്‍വീസ് ആരംഭിച്ചു. ഇതും വിവാദമായതോടെ അന്നത്തെ കളക്ടര്‍ എ.ഷൈനാമോള്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ ഡോ.ആര്.അടല്‍അരശന്‍ ഫെബ്രുവരി 13ന് നല്കിയ അന്വേഷണ റിപ്പോര്‍ട്ടിലും പാരിസ്ഥിതിക ദുര്‍ബല പ്രദേശത്ത് മലയിടിച്ച് മണ്ണ് നീക്കുന്നത് പാരിസ്ഥിതിക ആഘാതങ്ങള്‍ക്കും താമസക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയാകാനും സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: