തിരുവനന്തപുരം: ഭൂമി കൈയേറിയ ഗതാഗത മന്ത്രി തോമസ് ചാണ്ടിയേയും വനഭൂമിയില്‍ തീം പാര്‍ക്കും തടാകവും റോപ്പ്വേയും നിര്‍മ്മിച്ച നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെയും നിയമസഭയില്‍ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇവരെ എതിര്‍ത്ത് ഭരണപരിഷ്ക്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്. ഈ വിഷയത്തെച്ചൊല്ലി എല്‍ഡിഎഫിലും സിപിഎമ്മിലും കടുത്ത ഭിന്നതയാണ്.
ഇതു ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതിന് നല്കിയ മറുപടിയിലാണ് മന്ത്രിയും എംഎല്‍എയും അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണ്. അന്‍വറിന്റെ പാര്ക്കിന് അനുമതിയില്ലെന്ന വാദം തെറ്റാണ,് മുഖ്യമന്ത്രി പറഞ്ഞു. റിസോര്‍ട്ടിനായി തോമസ് ചാണ്ടി കായല്‍ കയ്യേറിയില്ല.
അല്പ സമയത്തിനുള്ളില്‍ ഇതിന് അച്യുതാനന്ദന്റെ മറുപടി ലഭിച്ചു. പിണറായിയുടെ ഇഷ്ടക്കാരായ തോമസ് ചാണ്ടിക്കും പി.വി.അന്‍വറിനുമെതിരെ വിഎസ് ആഞ്ഞടിച്ചു. ഇരുവര്‍ക്കും എതിരെയുള്ള ഭൂമി കയ്യേറ്റ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് വി.എസ്. ആവശ്യപ്പെട്ടു.
അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കണം. സഭയില്‍ ഇരുവര്‍ക്കുമെതിരെ പ്രതിപക്ഷം പ്രസംഗിച്ചപ്പോള്‍ സീറ്റിലിരുന്ന വിഎസ്, പിണറായി മറുപടി പറഞ്ഞുതുടങ്ങിയപ്പോള്‍ സഭവിട്ടു.
തുടര്‍ന്നായിരുന്നു പുറത്ത് പ്രതികരണം. ഇത് എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കുള്ളില്‍ വിഭാഗീയത സൃഷ്ടിച്ചിട്ടുണ്ട്. സിപിഐ പരോക്ഷമായും എന്‍സിപി പ്രത്യക്ഷമായും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ തോമസ് ചാണ്ടി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. ഒരു സെന്റ് ഭൂമി കയ്യേറിയിട്ടുണ്ടെന്ന് തെളിയിച്ചാല്‍ മന്ത്രിസ്ഥാനം മാത്രമല്ല എംഎല്‍എ സ്ഥാനവും രാജിവച്ച് വീട്ടിലിരിക്കാമെന്ന് തോമസ് ചാണ്ടി പറഞ്ഞു. തന്നെ വ്യക്തിഹത്യ നടത്താനും വേട്ടയാടാനും ചിലര്‍ നിരന്തരം ശ്രമിക്കുകയാണെന്ന് അന്‍വര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: