തിരുവനന്തപുരം: കോഴിക്കോട് കക്കാടംപൊയിലിലുള്ള വാട്ടര്‍ തീം പാര്‍ക്കിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടറോട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് നിര്‍ദ്ദേശിച്ചു.
പാര്‍ക്കുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. പാര്‍ക്കുമായി ബന്ധപ്പെട്ട കൂടുതല്‍ നിയമലംഘനങ്ങള്‍ പുറത്ത് വന്നതോടെയാണ് നടപടി.
പാര്‍ക്ക് ഇരിക്കുന്ന പ്രദേശത്ത് മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ഒരു വിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്നായിരുന്നു നിര്‍ദ്ദേശം. ദുരന്ത സാധ്യതാ മേഖലയായതിനാല്‍ മഴക്കുഴി പോലും കുത്തരുതെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് 2016ല്‍ ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവാണ് ഇപ്പോള്‍ പുറത്തായത്.
സമുദ്ര നിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍ പശ്ചിമഘട്ട മലനിരകളിലെ സ്ഥിതി ചെയ്യുന്ന കക്കാടം പൊയില്‍ പരിസ്ഥിതി ലോല പ്രദേശമാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇവിടുത്തെ കുന്നുകള്‍ ഇടിച്ചു നിരത്തിയാണ് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്.
പഞ്ചായത്ത് അനുമതി നല്‍കുന്നതിന് മുമ്പേ പാര്‍ക്ക് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പിന്നീട് ആരോപണം ഉയര്‍ന്നപ്പോള്‍ പാര്ക്കിന് പഞ്ചായത്ത് പിഴ നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: