ന്യൂദല്‍ഹി: പ്രതിരോധ രംഗത്ത് ശക്തിപകരനായി ഇന്ത്യന്‍ സേന അപ്പാച്ചെ ഹെലിക്കോപ്റ്ററുകള്‍ വാങ്ങാന്‍ ഒരുങ്ങുന്നു. പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്ലി അധ്യക്ഷനായ ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍സില്‍ (ഡിഎസി) യോഗത്തിലാണ് അപ്പാച്ചെ വാങ്ങാനുള്ള തീരുമാനമെടുത്തത്. പദ്ധതിയുടെ ആദ്യ പടിയായി ആറെണ്ണമാണ് ആദ്യം വാങ്ങുക. യുഎസ് നിര്‍മിതമായ അപ്പാച്ചെ ഹലികോപ്ടറുകള്‍ വാങ്ങുന്നതിനായി 4170 കോടി (655 മില്യണ്‍ ഡോളര്‍) രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
ലോകത്തെ ഏറ്റവും മികച്ച ടാങ്ക് വേട്ടക്കാരനായി അറിയപ്പെടുന്ന അപ്പാച്ചെ ഹെലിക്കോപ്റ്റര്‍ 1991-ലെ ഒന്നാം ഗള്‍ഫ് യുദ്ധത്തില്‍ കുവൈത്തിലെ ഇറാഖി സൈനികനിരകള്‍ക്കു കനത്ത നാശം വിതച്ചിരുന്നു. പതിനാറു ഹെല്‍ഫയര്‍ ടാങ്ക് വേധ മിസൈലോ 76 റോക്കറ്റുകളോ ഇതിനു വഹിക്കാന്‍ കഴിയും. രണ്ടും ഒരുമിച്ചുമാകാം. 1200 തവണ നിറയൊഴിക്കാവുന്ന 30 മില്ലിമീറ്റര്‍ ലൈറ്റ് മെഷീന് ഗണും അപ്പാച്ചെയിലുണ്ട്.
കരയിലൂടെ നീങ്ങുന്ന കാലാള്‍ നിരകളെയും കവചിത കാലാള്‍ വാഹനങ്ങളെയും ആക്രമിക്കാന്‍ ഫലപ്രദമാണ് ഈ ലഘുപീരങ്കി. ആയുധമില്ലാത്തപ്പോള്‍ 4657 കിലോഗ്രാമാണ് അപ്പാച്ചെയുടെ ഭാരം. പരമാവധി ആയുധം കയറ്റിയാല്‍ 8006 കിലോഗ്രാമും. വീണ്ടും ഇന്ധനം നിറയ്ക്കാതെ ഒറ്റയടിക്ക് 611 കിലോമീറ്റര്‍ പറക്കാന്‍ കഴിയുന്ന അപ്പാച്ചെയുടെ പരമാവധി വേഗം മണിക്കൂറില്‍ 311 കിലോമീറ്ററാണ്. യുദ്ധഭൂമിയില്‍ അപ്പാഷെ സ്ക്വാഡ്രനുകളോടൊപ്പം കമാന്‍ഡ്-കണ്ട്രോള് സംവിധാനമൊരുക്കി ബ്ലാക്ക്ഹോക്ക് ഹെലിക്കോപ്റ്ററുകളും പറക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: