പാട്ന: ബിഹാറിലും അസമിലും കനത്ത ദുരിതം വിതച്ച് പ്രളയം. പ്രളയത്തെ തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളിലുമായി ഇതുവരെ മരിച്ചവരുടെ എണ്ണം 250 കവിഞ്ഞു. ഇന്ത്യയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. അസമില്‍ മരിച്ചവരുടെ എണ്ണം 125 ആയി. ബിഹാറില്‍ ഇതുവരെ നൂറുപേര് മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും വിവിധ ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ബിഹാറില്‍ 14 ജില്ലകളിലാണ് പ്രളയം ദുരന്തം വിതച്ചത്. ഈ ജില്ലകളില്‍ 73 ലക്ഷത്തിലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ദേശീയ ദുരന്തനിവാരണ സേന അസാമിലും ബിഹാറിലും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. റോഡുകളും റെയില്‍വ പാലങ്ങളും തകര്‍ന്ന നിലയിലായതിനാല്‍ ജനങ്ങള്‍ ദുരിതത്തിലാണ്.
ഇതിനിടെ ബിഹാറില്‍ അരാരിയ ജില്ലയില്‍ പ്രളയത്തില്‍ തകര്ന്നപാലത്തില് നിന്ന് താഴേക്ക് വീണ് കൊല്ലപ്പെട്ട ഒരു കുടുംബത്തിന്റെ ദൃശ്യം ഹൃദയഭേദകമായി. കടപുഴകി വീണ മരം ഒഴുകി അപകടാവസ്ഥയിലായ പാലത്തില്‍ ഇടിക്കുകയായിരുന്നു. മറുകര കടക്കാനുള്ള ശ്രമത്തിനിടെയാണ് ഒരു സ്ത്രീയും രണ്ടു കുട്ടികളുമടങ്ങിയ കുടുംബം ദുരന്തത്തിന് ഇരയായത്.
തകര്‍ന്നു തുടങ്ങിയ പാലത്തിലൂടെ ആളുകള്‍ മറുകരയിലേക്ക് ഓടി രക്ഷപെടുന്നതിന്റെയും ഇവരെ രക്ഷപെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ ഒരാള്‍ മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. ഇതിനിടെയാണ് ജീവനുംകൈയില്പിടിച്ച ഓടിയ മൂന്നംഗ കുടുംബം അപകടത്തിലേക്ക് കൂപ്പ് കുത്തിയത്. ഇവര്‍ ഓടി മറുകരയെത്തുന്നതിന് തൊട്ടുമുന്‍പ് പാലം ഇവരുമായി നദിയിലേക്ക് പതിക്കുകയായിരുന്നു. മുതിര്‍ന്ന കുട്ടി തകര്‍ന്ന പാലത്തിന്റെ വക്കില്‍ പിടിച്ച് രക്ഷപെട്ടു. ഇളയ കുട്ടിയും സ്ത്രീയും ഒഴുക്കില്‍പ്പെട്ടു.
അതേസമയം നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മേഖലയില്‍ മൂന്നുനാലു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതോടെ ജനങ്ങള്‍ ഏറെ ഭീതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: