ചാലക്കുടി: അതിരപ്പിള്ളി പദ്ധതിയുടെ പാരിസ്ഥിതിക അനുമതി നീട്ടി ലഭിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കള്ളക്കളി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ചാലക്കുടി റിവര്‍ പ്രൊട്ടക്ഷന്‍ ഫോറം സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ബഹുജന സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായുരുന്നു അദ്ദേഹം.
ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് പദ്ധതിയാരംഭിച്ചുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം ബിജെപി ജനമദ്ധ്യത്തില്‍ തുറന്ന് കാണിക്കും. പദ്ധതിക്കെതിരെ ഉയരുന്ന ജനരോഷം ഉള്‍ക്കൊണ്ട് പരിസ്ഥിതി അനുമതി നീട്ടി നല്കാതിരിക്കുവാന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.
പദ്ധതി സമവായത്തിലൂടെ നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞത്. സമവായമെന്നാല്‍ ഒരു ഒത്തുതീര്‍പ്പോ, ഉടമ്പടിയോ അല്ല. പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് ജനങ്ങളുടെ നിലനില്‍പ്പിനും ക്ഷേമത്തിനും കെട്ടുറപ്പിനും ഉപയുക്തമായി എല്ലാവര്ക്കും സ്വീകാര്യമായ ഒരു നടപടി സ്വീകരിക്കുകയാണ്. ഇപ്പോള്‍ തന്നെ മഴയുടെ അളവ് വളരെ കുറവാണ.് ഈ സാഹചര്യത്തില്‍ ഇത്രയധികം പണം ചിലവാക്കി നിര്‍മ്മിക്കുന്ന പദ്ധതി കൊണ്ട് ആര്‍ക്ക് എന്ത് നേട്ടമാണ് ഉണ്ടാകുകയെന്ന് ഒരു വിദഗ്ധ പഠനവും നടത്തിയിട്ടില്ല.
പദ്ധതി നടപ്പിലാക്കിയാല്‍ ചില കരാറുകാര്‍ക്ക് മാത്രമാകും ലാഭം. അതിരപ്പിള്ളി സമരം കേവലമൊരു പ്രാദേശിക സമരമല്ല. മറിച്ച് മറ്റെല്ലാ പാരിസ്ഥിതി സമരങ്ങള്‍ക്കുമുള്ള ഒരു പാഠമാക്കണം. എന്തു സഹിച്ചും അതിരപ്പിള്ളി കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുവാന്‍ നമ്മള് തയ്യാറാകണമെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: