ചേര്‍ത്തല: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ചെറുകിട കയര്‍വ്യവസായിയായ യുവാവ് ജീവനൊടുക്കി. പ്രതി പിടിയില്‍. പള്ളിപ്പുറം പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് തിരുനല്ലൂര്‍ വല്ല്യപാറയില് അജിത്തി(48)നെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് എരമല്ലൂര്‍ പുത്തന്‍പുരയ്ക്കല്‍ ഉലഹന്നാനെ(69)യാണ് പിടികൂടിയത്. കയര്‍ ഫാക്ടറി നടത്തിപ്പുകാരനും സ്വകാര്യ ബസ് ഉടമയും ആയിരുന്ന അജിത്ത് 2011 മുതല്‍ പലഘട്ടങ്ങളിലായി ഉലഹന്നാനില്‍ നിന്ന് അഞ്ച് ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. ഈടായി അഞ്ച് ലക്ഷം രൂപയുടെ ചെക്കും നല്‍കിയിരുന്നു.
പിന്നീട് ബിസിനസ് തകര്‍ന്ന് വരുമാനം നിലച്ചതോടെ കടം വീട്ടാന്‍ കഴിയാതെ വന്നു. ഇതിന്റെ പേരില്‍ പലതവണ ബ്ലേഡ്കാരന് അജിത്തിനെ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ഉലഹന്നാന് ചേര്‍ത്തല സബ് കോടതിയില്‍ പരാതി നല്കി. അജിത്ത് കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് സ്ഥലം ലേലം ചെയ്യുവാന്‍ കോടതി ഉത്തരവായി.
ലേലത്തില്‍ അജിത്തിന്റെ വീട് ഉള്‍പ്പെടയുള്ള 50 സെന്റ് സ്ഥലം ഉലഹന്നാന് ലേലത്തില്‍ പിടിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് അജിത്തിന്റെ ബന്ധുക്കള്‍ ഉലഹന്നാനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും 30 ലക്ഷം രൂപാ നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടത്രേ. 10 ലക്ഷം രൂപ നല്കാന് ബന്ധുക്കള്‍ സന്നദ്ധത അറിയിച്ചെങ്കിലും ഉലഹന്നാന് വഴങ്ങിയില്ല. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്നലെ ആമീന്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്താനിരിക്കെയാണ് വ്യാഴാഴ്ച രാത്രി അജിത്ത് ജീവനൊടുക്കിയത്.
മരണത്തിന് ഉത്തരവാദി ഉലഹന്നാന് ആണെന്ന് എഴുതിയ ഏഴു കത്തുകള്‍ ലഭിച്ചതായും ഇതേ തുടര്‍ന്നാണ് ഇയാളെ പിടികൂടിയതെന്നും എസ്ഐ സി.സി. പ്രതാപചന്ദ്രന് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു. അമ്മ: ഓമന. ഭാര്യ: നന്ദിത. മകന്: അപ്പു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: