ഇടുക്കി: കേരളത്തില്‍ ലീഗല്‍മെട്രോളജി (അളവുകളും തൂക്കങ്ങളും) വകുപ്പിന്റെ പരിശീലന കേന്ദ്രം തുടങ്ങാന്‍ കേന്ദ്രത്തിന്റെ പച്ചക്കൊടി. തിരുവനന്തപുരം പട്ടത്ത് പണിയുന്ന ആസ്ഥാന മന്ദിരത്തില്‍ പരിശീലന കേന്ദ്രവും അനുവദിക്കാമെന്നാണ് കേന്ദ്ര ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി ഡയറക്ടര്‍ അശുതോഷ് അഗര്‍വാള്‍ സംസ്ഥാനത്തെ അറിയിച്ചിരിക്കുന്നത്. ഇതിന് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയോടെ അപേക്ഷ നല്‍കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ശുപാര്‍ശ കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് അംഗീകരിച്ചാല്‍ ഇന്ത്യയിലെ രണ്ടാമത്തെ പരിശീലന കേന്ദ്രം കേരളത്തിലാകും. ഇപ്പോഴുള്ള ഒരേയൊരു കേന്ദ്രം റാഞ്ചിയിലാണ്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ലീഗല്‍ മെട്രോളജിയിലാണ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കും പരിശീലനം നല്‍കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് പ്രൊമോഷന് നല്‍കുന്നതും പരിശീലനം മുന്‍നിര്‍ത്തിയാണ്. വളരെക്കുറച്ച് പേര്‍ക്കു മാത്രേമ ഇവിടെ ഒരേസമയം പരിശീലനം നല്കാന് കഴിയൂയെന്ന പരിമിതിയുണ്ട്.
കേരളത്തില്‍ പരിശീലന കേന്ദ്രം അനുവദിച്ചാല്‍ തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ഗുണകരമാകും. തിരുവനന്തപുരത്ത് പൂര്‍ത്തിയാകുന്ന മന്ദിരത്തില്‍ ഇതിനുള്ള സൗകര്യമുണ്ടെന്ന് കേന്ദ്രസംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന ലീഗല്‍ മെട്രോളജി വകുപ്പും സര്‍ക്കാരും നടപടികള്‍ വേഗത്തിലാക്കിയാല്‍ ഈ സാമ്പത്തിക വര്‍ഷം അവസാനിക്കും മുന്‍പ് ലീഗല്‍മെട്രോളജിയുടെ ദക്ഷിണേന്ത്യയിലെ ഏക പരിശീലന കേന്ദ്രം തലസ്ഥാനത്ത് എത്തും.
ഇതിനുള്ള ശുപാര്‍ശ ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് കണ്‍ട്രോളറുടെ ചുമതല വഹിക്കുന്ന ജോയിന്റ് കണ്ട്രോളര് ആര്. റീന ഗോപാല്‍ ജന്മഭൂമിയോട് പറഞ്ഞു. പരിശീലന കേന്ദ്രം സ്ഥാപിക്കണമെന്ന ലീഗല്‍ മെട്രോളജി സ്റ്റാഫ് അസോസിയേഷന്, കേന്ദ്ര ഉപഭോക്തൃകാര്യ ജോയിന്റ് സെക്രട്ടറി പി.വി രാമശാസ്ത്രിക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: