തിരുവനന്തപുരം: മുന്‍ സംസ്ഥാന പോലീസ് മേധാവി ഡോ ടി.പി. സെന്‍കുമാറിനെ ദ്രോഹിക്കാനുറച്ച് സംസ്ഥാന സര്‍ക്കാര്‍. വ്യാജരേഖ നല്കി അവധി ആനുകൂല്യം നേടിയെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണച്ചുമതല കന്റോണ്‍മെന്റ് എ സി ബൈജുവിനാണ്. ദുര്‍ബലമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണെങ്കിലും കടുത്ത വകുപ്പുകള്‍ ചുമത്തി കേസെടുത്തതിലൂടെ സെന്‍കുമാറിനെ വേട്ടയാടാനുള്ള നിശ്ചയത്തിലാണെന്ന് വ്യക്തം.
വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഡിവൈഎസ്പി ഇ.എസ്. ബിജിമോന്‍ പ്രാഥമികാന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. എട്ടുമാസത്തെ അവധിയില്‍ സെന്‍കുമാര്‍ ഗവ. ആയുര്‍വേദ കോളേജിലെ ഡോ വി.കെ. അജിത്കുമാറിന്റെ ഒത്താശയോടെ വ്യാജരേഖകള്‍ ചമച്ച് അര്‍ധവേതന അവധി മുഴുവന്‍ വേതനത്തിനും അര്ഹമാക്കിയെന്നു സംശയിക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അധികവേതനം തട്ടിയെടുക്കാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സത്യമെന്ന വ്യാജേന സമര്‍പ്പിച്ച് സര്‍ക്കാരിനെ കബളിപ്പിക്കാന്‍ ശ്രമിച്ചു, ഒപി ടിക്കറ്റിലെ തീയതികളും പരിശോധിച്ച തീയതികളും ഒന്നല്ല, ആയുര്‍വേദ കോേളജ് രജിസ്റ്ററില്‍ ഇവ രേഖപ്പെടുത്തിയിട്ടില്ല, ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഞായറാഴ്ചയാണ് നല്‍കിയത്, മൂന്നു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ 2017 എന്നതു 2016 എന്നു തിരുത്തി, മാത്രമല്ല, ആദ്യ അവധി അപേക്ഷകളിലൊന്നും ചികിത്സയെ കുറിച്ചു പറഞ്ഞിട്ടില്ല തുടങ്ങിയ കാരണങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ്സെക്രട്ടറി നളിനി നെറ്റോ സെന്‍കുമാറിനെതിരെ ക്രിമിനല്‍ ചട്ടപ്രകാരം കേസെടുക്കാന്‍ ഇപ്പോഴത്തെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയോട് നിര്‍ദ്ദേശിച്ചു. തന്റെ അര്‍ധവേതന അവധി കമ്മ്യൂട്ടഡ് അവധിയായി പരിഗണിക്കണമെന്ന് സെന്‍കുമാര്‍ നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അവധിയായിരുന്ന കാലയളവില്‍ ഡോ വി.കെ. അജിത്കുമാറിന്റെ ചികിത്സയിലായിരുന്നെന്ന് തെളിയിക്കുന്ന എട്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും സെന്‍കുമാര്‍ ഹാജരാക്കിയിരുന്നു. ഈ രേഖകള്‍ വ്യാജമാണെന്ന് കാട്ടി സിപിഎം പ്രവര്ത്തകന് കൂടിയായ മുന്‍ നഗരസഭാ കൗണ്‍സിലര്‍ എ.ജെ. സുക്കാര്‍ണോയാണ് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: