സ്വാതന്ത്ര്യസമരത്തെക്കുറിച്ച് സമഗ്രമായ ഒരു വീക്ഷണം നല്‍കുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനസന്ദേശം.
രാജ്യത്തിന്റെ പ്രയാണം ‘ചക്രധാരി’യില്‍ നിന്നും ‘ചര്‍ക്കാധാരി’ എന്ന് അദ്ദേഹം പറയുമ്പോള്‍, നമുക്ക് വ്യക്തമായി അറിയാത്ത ഒരു കാലം മുതല്‍ ഈ ആധുനികകാലം വരെ രാജ്യത്തിന് പ്രചോദനങ്ങളായ മൂല്യങ്ങളുടെ ചിത്രമാണ് അദ്ദേഹം വരച്ചിട്ടത്. ഇതിലൂടെ അദ്ദേഹം നമ്മുടെ രാഷ്ട്രത്തിന്റെ അനശ്വരതയെയാണ് സ്പഷ്ടമാക്കുന്നത്.
ഒരു സഹപ്രവര്ത്തകന് എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഉരുത്തിരിഞ്ഞുവന്ന ചില സുപ്രധാനവും വ്യത്യസ്തവുമായ മാതൃകകളെ അഭിനന്ദിക്കേണ്ടത് ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു. ഒരു മന്ത്രംപോലെ ഭരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങളാണ് അതില്‍ പ്രതിഫലിക്കുന്നത്. വിശാലാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ഓരോ സൂചനകളിലും നിരവധി പ്രമേയങ്ങള്‍ അന്തര്‍ലീനമായിട്ടുണ്ട്.
”അധിക്ഷേപങ്ങള്‍ക്കോ, വെടിയുണ്ടകള്‍ക്കോ” കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതിലൂടെ പ്രധാനമന്ത്രി തന്റെ ഗവണ്മെന്റിന്റെ നിലപാട് വ്യക്തമാക്കിയത് ഹൃദയാവര്‍ജകമായിട്ടാണ്. പകരം സാധാരണക്കാരായ കശ്മീരികളെ ആശ്ലേഷിച്ചുകൊണ്ടുമാത്രമേ കഴിയുള്ളൂ. കശ്മീര്‍ താഴ്വരകളില്‍ സമാധാനം ആവശ്യമില്ലാത്ത ചില സ്വാര്ത്ഥതാല്പര്യക്കാര് സാധാരണക്കാരെ ഇരകളാക്കുകയായിരുന്നു. അക്രമത്തില്‍ നിന്ന് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നവരെ ഉപദേശിക്കുകയാണ് പ്രധാനമന്ത്രി. അക്രമത്തിനില്ലെന്ന് ശപഥം ചെയ്ത് പിന്മാറാനും, തങ്ങളുടെ പ്രശ്നങ്ങള്‍ക്കും ദുഃഖങ്ങള്‍ക്കും പരിഹാരം കാണാന്‍ അക്രമത്തിന് പകരം ജനാധിപത്യമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് അദ്ദേഹം പ്രസംഗത്തിലൂടെ ചെയ്തിരിക്കുന്നത്.
എല്ലാ തലത്തില്‍നിന്നും അക്രമത്തെ മാറ്റിനിര്‍ത്താനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. അത് ജാതിയുടേതായാലും മതത്തിന്റെതായാലും. ഒരു തെരുവുയുദ്ധത്തിന്റെ പേരിലായാലും അക്രമം പാടില്ല. അതോടൊപ്പം മുത്തലാഖ് എന്ന ദുരാചാരത്തിനെതിരെ പോരാടുന്ന സ്ത്രീകളോട് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. സ്ത്രീകളുടെ ദുരവസ്ഥയും അവരുടെ അവകാശപ്പോരാട്ടവും പരസ്യമായി ചര്‍ച്ചചെയ്യാന്‍ ഗവണ്മെന്റുകളും പ്രധാനമന്ത്രിമാരും തയാറാകാതിരുന്ന 80 കളില്‍ നിന്നുള്ള വലിയ മാറ്റമാണിത്.
സ്ത്രീ സംബന്ധിയായ വിഷയങ്ങളിലും അവരുടെ ക്ഷേമത്തിലും നമ്മുടെ സര്‍ക്കാര്‍ അതീവ ജാഗരൂകരാണ്. പ്രസവാനുകൂല്യത്തിലുണ്ടാക്കിയ ഭേദഗതി, മാതാക്കളാകാന്‍ പോകുന്നവരോടും നവജാതശിശുക്കളുടെ മാതാക്കളോടും ഏറ്റവും സഹാനുഭൂതിയുള്ള രാജ്യമായി ഇന്ത്യയെ മാറ്റി.
പാവപ്പെട്ടവരേയും ദുര്‍ബലരേയും കുറിച്ചുള്ള സര്‍ക്കാരിന്റെ ചിന്തയെക്കുറിച്ച് എല്ലാവര്ക്കും നല്ലവണ്ണം അറിവുള്ളതാണ്. പാവപ്പെട്ടവരുടെ സേവനത്തിനായിട്ടാണ് നമ്മുടെ പ്രധാനമന്ത്രി സര്‍ക്കാരിനെ അര്‍പ്പിച്ചിരിക്കുന്നത്. ദശാബ്ദങ്ങളായി പല പദ്ധതികളും മുടങ്ങിക്കിടക്കുന്നതിനെക്കുറിച്ച് നാം വിലപിക്കാറുണ്ട്. എന്നാല്‍ അത് പാവപ്പെട്ടവരെ ഏറെ ബാധിക്കുമെന്നതിനാല്‍ അവ വേഗത്തില്‍ നടപ്പാക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. എല്ലാത്തിനുമുപരിയായി ചെലവഴിക്കുന്ന ഓരോ രൂപയും അവഗണിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് നേട്ടമുണ്ടാക്കുന്നതിന് വേണ്ടിയാകും. എല്‍ഇഡി വിളക്കുകളുടെ വിതരണത്തിനുള്ള ദൃഢനിശ്ചയം അതിനുദാഹരണമാണ്്.
എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ജനിച്ച 21-ാം നൂറ്റാണ്ടിന്റെ കുട്ടികളോടായി പ്രധാനമന്ത്രി പറഞ്ഞത് അവരാണ് ഈ യുവ രാജ്യത്തിന്റെ യഥാര്‍ത്ഥ ഭാഗ്യവിധാതാക്കള്‍ എന്നാണ്. എന്തെന്നാല്‍ ഇന്ത്യയുടെ നാളത്തെ വളര്‍ച്ചയുടെ പ്രവര്‍ത്തന യന്ത്രങ്ങളാണവര്‍. ഈ രാജ്യത്തെ യുവജനങ്ങള്‍ ജനസംഖ്യാ ലാഭവിഹിതമായാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. രാഷ്ട്രനിര്‍മ്മിതിക്കായി അവരെ പ്രയോജനപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ഒരു കര്‍മ്മ പദ്ധതി തയാറാക്കുന്നുമുണ്ട്.
കള്ളപ്പണ വേട്ടയ്ക്കുള്ള പ്രത്യേക അന്വേഷണ സംഘത്തെ ആദ്യമന്ത്രിസഭായോഗത്തില്‍ തന്നെ രൂപീകരിച്ചുകൊണ്ട്, എന്താണ് തന്റെ സര്‍ക്കാരിന്റെ ഔന്നത്യമെന്ന് കാണിച്ചുകൊടുത്തതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. അതുമുതല്‍ ഇന്ത്യയുടെ കള്ളപ്പണവേട്ടയ്ക്കായി ശക്തമായ പല നടപടികളും സ്വീകരിച്ചു.
നോട്ടുപിന്‍വലിക്കല്‍, ബിനാമി നിയമം വിജ്്ഞാപനം ചെയ്യല്‍ മുതലായ നടപടികളിലൂടെയും അവയുടെ പാലനത്തിലൂടെയും 800 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയതും, ഷെല്‍ കമ്പനികളുടെ തകര്‍ന്നുവീഴലും കറന്‍സി നിരോധനത്തിന് ശേഷമുള്ള കാലത്തെ കണക്കെടുപ്പുമൊക്കെ ഇക്കാര്യത്തില്‍ നമ്മുടെ പ്രധാനമന്ത്രി കാട്ടുന്ന സത്യസന്ധതയുടെ സൂചനകളാണ്. സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യവും തീരുമാനം എടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും ഇതിലൂടെ പ്രകടമാകുന്നുമുണ്ട്.
സത്യസന്ധത അംഗീകരിക്കുകയും അതിനെ ആദരിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി സത്യസന്ധരായ ജനങ്ങള്‍ക്ക് ഉറപ്പും നല്‍കിയിട്ടുണ്ട്. ഭൂരിപക്ഷം വരുന്ന സത്യസന്ധരായ ജനങ്ങളും മൗനികളായതുകൊണ്ടുതന്നെ ആരും നല്കാന് തയാറാകാത്ത ഒരു ഉറപ്പാണ് അദ്ദേഹം കൊടുത്തിരിക്കുന്നത്. രാജ്യത്തെ കൊള്ളയടിച്ചവരെ മനസ്സമാധാനത്തോടെ ഉറങ്ങാന്‍ അനുവദിക്കില്ലെന്നും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നതുമാണ് ആ ഉറപ്പ്.
ശത്രുക്കളില്‍ നിന്നും നമ്മുടെ രാജ്യത്തെ രക്ഷിക്കാന്‍ നമ്മുടെ സായുധ സേനകള്‍ അസംഖ്യം ത്യാഗങ്ങള്‍ അനുഷ്ഠിക്കുകയും അവരുടെ കഴിവിനപ്പുറം പോവുകയും ചെയ്തു.
രാജ്യത്തെ രക്ഷിക്കാന്‍ നമ്മുടെ സേനകള്‍ കൈക്കൊണ്ട അനിതരസാധാരണമായ നടപടിയുടെ ഏറ്റവും അനുയോജ്യമായ ഉദാഹരണമാണ് നിയന്ത്രണരേഖയും കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നാലാക്രമണവും അതിലൂടെ അതിര്‍ത്തിയോട് ചേര്‍ന്നുകിടന്ന ഭീകരരുടെ കേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതില്‍ നേടിയ വിജയവും. നമ്മുടെ സൈന്യത്തിന്റെ ധീരമായ നടപടികളെ എടുത്തുകാട്ടുന്നതിന്റെ ഭാഗമായി ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ പുരുഷ-വനിതാ സൈനികരെക്കുറിച്ചുള്ള വിവരങ്ങളും അവരുടെ ധീരമായ നടപടികളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു പ്രത്യേക വെബ്സൈറ്റ് ആരംഭിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി പ്രഖ്യാപിച്ചതില്‍ ഞാന്‍ അതീവ സന്തുഷ്ടനുമാണ്.
പോളിങ് ബൂത്തില്‍ ജനാധിപത്യം അവസാനിക്കാത്ത ഇന്ത്യ എന്ന ആഹ്വാനമാണ് പ്രധാനമന്ത്രി നടത്തിയത്. പങ്കാളിത്ത ജനാധിപത്യത്തിന്റെ അടിസ്ഥാനതത്ത്വത്തിലെത്തുന്നതാകണം അതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭരണത്തില്‍ ജനങ്ങളുടെ പങ്കാളിത്തം എന്ന അദ്ദേഹത്തിന്റെ വീക്ഷണം പ്രശംസനീയമാണ്. ജനാധിപത്യം എന്നതിനെക്കുറിച്ച് അദ്ദേഹം പറയുന്നത്, ജനങ്ങള്‍ ഭരണത്തെ നിയന്ത്രിക്കണം. അല്ലാതെ ഭരണം ജനങ്ങളെ നിയന്ത്രിക്കുന്ന സംവിധാനം ഉണ്ടാകരുത് എന്നാണ്.
നവ ഇന്ത്യയെക്കുറിച്ചുള്ള തന്റെ വീക്ഷണവും അദ്ദേഹം വിശദീകരിച്ചു. ജാതീയത, വര്‍ഗ്ഗീയത, അഴിമതി, ഭീകരവാദം എന്നിവയില്‍ നിന്നൊക്കെ മോചിതമായ ഒരു ഇന്ത്യ എന്നതാണ് ഉദ്ദേശിച്ചത്. ജനപങ്കാളിത്തവുമായി ബന്ധിപ്പിച്ച് 125 കോടി ജനങ്ങള്‍ ഒരു സാമൂഹിക പ്രതിജ്ഞ എടുത്താല്‍ മാത്രമേ 2022 ഓടെ അത് സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു. 2017 മുതല്‍ 2022 വരെയുള്ള അഞ്ചുവര്‍ഷ കാലത്തെ 1942നും 47നും ഇടയിലുള്ള ക്വിറ്റിന്ത്യ മുതല്‍ സ്വതന്ത്ര ഇന്ത്യ വരെയുള്ള അഞ്ചുവര്ഷങ്ങളുമായാണ് പ്രധാനമന്ത്രി താരതമ്യം ചെയ്തത്. ആ പ്രയത്നം ആവര്‍ത്തിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഇന്നത്തെ ഇന്ത്യയില്‍ നിന്നും നവ ഇന്ത്യയിലേക്കുള്ള പ്രയാണം തുടങ്ങിക്കഴിഞ്ഞു. ഈ സര്‍ക്കാരിന്റെ മൂന്നുവര്‍ഷം കൊണ്ട് അതിന് വേഗതയും കൈവന്നിട്ടുണ്ട്. ഇനി അതിനെ ഒരു ബഹുജന പ്രസ്ഥാനമാക്കി പരിവര്‍ത്തിപ്പിക്കേണ്ടതുണ്ട്. അതിനായി പ്രധാനമന്ത്രി ജനങ്ങളെ ഉദ്ബോധിപ്പിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ പ്രധാന വഴിത്തിരിവും നീണ്ടനാളായി അന്താരാഷ്ട്ര രംഗത്തെ ജഗദ്ഗുരു സ്ഥാനം തിരിച്ചുപിടിക്കുന്നതിനുള്ള ആഗ്രഹത്തിനുമായി ഈ നവ ഇന്ത്യ പ്രസ്ഥാനത്തില്‍ അണിചേരേണ്ടതുണ്ടെന്ന് അദ്ദേഹം അവരെ ബോധിപ്പിച്ചു.
നമുക്ക് ‘സ്വരാജ്യം’ ലഭിച്ചുകഴിഞ്ഞു, അതിനെ നമുക്ക് ഇനി ‘സുരാജ്യം’ അല്ലെങ്കില്‍ ധര്‍മ്മബോധമുള്ള ഒരു ഗവണ്മെന്റാക്കി മാറ്റണമെന്ന് പറയുന്നതിലൂടെ തന്നെ, ഭാവിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണമാണ് പുറത്തുവരുന്നത്. എങ്ങനെയാണ് ഈ ലക്ഷ്യം നേടിയെടുക്കുക? ‘ ഇന്ത്യയെ ഒന്നിപ്പിക്കുന്നതിലൂടെ’ അതായത് എല്ലാ ഇന്ത്യക്കാരെയും ഒന്നിച്ചുകൊണ്ടുവരികയെന്ന് അര്‍ത്ഥം, 21-ാം നൂറ്റാണ്ടില്‍ മുന്നോട്ടുപോകുന്നതിന് നമുക്കുള്ള വഴിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: