ന്യൂദല്‍ഹി: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിന്റെ വിശ്വസ്തന് പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് കോര്‍ഡിനേഷന്‍ സെന്റര്‍ അംഗവും തെരഞ്ഞെടുപ്പുകളിലെ, ‘വാര് റൂം’ പ്രധാനിയുമായ ആശിഷ് കുല്‍ക്കര്‍ണിയാണ് രാജിവെച്ചത്. രാഹുലിനെതിരെ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതായി മൂന്ന് പേജുള്ള രാജിക്കത്തില്‍ കുല്‍ക്കര്‍ണി വെളിപ്പെടുത്തി. പ്രിയങ്ക നേതൃസ്ഥാനത്തെത്തുമെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ പഴയ നേതാക്കളാണെന്നും അദ്ദഹം ആരോപിച്ചു.
രാഹുലിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് വിശ്വാസമില്ലെന്ന് വരുത്താന്‍ മുതിര്‍ന്ന നേതാക്കള്‍ നിരന്തരം ശ്രമിക്കുന്നതായി കുല്‍ക്കര്‍ണി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വവും രാഹുലില്‍ ചുമത്താനുള്ള നീക്കമാണ്. ഇതിന്റെ ഭാഗമായാണ് പ്രിയങ്കയെ പാര്‍ട്ടി അധ്യക്ഷയാക്കുമെന്ന വാര്‍ത്തകള്‍. കോണ്‍ഗ്രസ്സിലെ പ്രതിസന്ധിക്കും തകര്‍ച്ചക്കും കാരണം ഇത്തരം നേതാക്കളാണ്. പാര്‍ട്ടിക്കുള്ളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും ജനാധിപത്യം നടപ്പാക്കാനുള്ള രാഹുലിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു.
പണവും പ്രതാപവുമുള്ളവനാണ് ആധിപത്യം. തങ്ങളുടെ ആധിപത്യം നഷ്ടപ്പെടാതിരിക്കാന്‍ ഒരുവിഭാഗം നേതാക്കള്‍ മറ്റുള്ളവര്‍ക്ക് അവസരം നിഷേധിക്കുന്നു. പുതിയ നേതാക്കളെ ഇവര്‍ പാര്‍ട്ടിയില്‍ വളരാന്‍ അനുവദിക്കുന്നില്ല. കോണ്‍ഗ്രസ് ഫ്യൂഡല്‍ പാര്‍ട്ടിയായി. സ്വജനപക്ഷപാതം മുഖമുദ്രയായി. കുല്‍ക്കര്‍ണി വിമര്‍ശിച്ചു.
അസ്തിത്വം നഷ്ടപ്പെട്ട പാര്‍ട്ടിയില്‍ ആദര്‍ശപരമായും സംഘടനാപരമായും ആപല്‍ക്കരമായ മാറ്റങ്ങളാണുണ്ടായത്. ഇടത്-ഹിന്ദു വിഷയങ്ങളില്‍ മധ്യനിലപാട് സ്വീകരിച്ചിരുന്ന കോണ്‍ഗ്രസ് അടുത്തിടെ കശ്മീര്‍, ജെഎന്‍യു വിഷയങ്ങളില്‍ തീവ്ര ഇടതുപക്ഷത്തെയും വിഘടനവാദികളെയും പിന്തുണക്കുന്ന നിലപാടിലേക്ക് മാറി. ഇടതുപക്ഷത്തെപ്പോലെ ഒരു ഹിന്ദുവിരുദ്ധ പാര്‍ട്ടിയായാണ് കോണ്‍ഗ്രസ്സിനെ ഇപ്പോള്‍ വിലയിരുത്തുന്നത്. കുല്‍ക്കര്‍ണി തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: