ധാമ്പുളള: ജീവിതത്തിലേതുപോലെ ക്രിക്കറ്റിലും വീണുകിട്ടുന്ന അവസരങ്ങള്‍ മുതലാക്കി വിജയം വരിക്കുന്നതിലാണ് മിടുക്ക്. ഇന്ത്യ- ശ്രീലങ്ക ടെസ്റ്റ് പരമ്പരയില്‍ പകരക്കാരായി ഇറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ അവസരങ്ങള്‍ മുതലാക്കിയപ്പോള്‍ ശ്രീലങ്കയുടെ പകരക്കാര്‍ പരാജയപ്പെട്ടു. ഏകദിനത്തിന്റെ പകല്‍പ്പൂരങ്ങള്‍ തുടങ്ങുകയാണ്.ആദ്യ മത്സരം ഇവിടെ നടക്കും. ശ്രീലങ്കയ്ക്ക് തിരക്കഥ മാറ്റിയെഴുതാനാകുമോ. കാത്തിരു ന്നു കാണാം. ഉച്ചകഴിഞ്ഞ് 2.30 ന് മത്സരം ആരംഭിക്കും . ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണതോല്‍വിക്ക് ശ്രീലങ്ക മുന്നോട്ടുവയ്ക്കുന്ന കാരണങ്ങളിലൊന്ന് പ്രധാന കളിക്കാരുടെ പരുക്കാണ്.
കഴിഞ്ഞ പതിനാലു മാസത്തില്‍ പതിനാല് കളിക്കാര്‍ക്ക് പരിക്ക് മൂലം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. എന്നാല്‍ ഈ കളിക്കാര്‍ക്ക് പകരം വയ്ക്കാവുന്ന താരങ്ങളെ കണ്ടെത്തുന്നതില്‍ ശ്രീലങ്ക പരാജയപ്പെട്ടു.എയ്ഞ്ചലോ മാത്യൂസ്, ദിനേശ് ചാണ്ടിമല്‍, രംഗന ഹെറാത്ത്, കുശാല്‍ ജാനിത്ത് പെരേര, ഡി. പ്രസാദ്, സുരംഗ ലക്മല്‍, നുവാന്‍ പ്രദീപ്, ദില്‍രുവന്‍ പെരേര തുടങ്ങിയവര്‍ക്ക് പരിക്കുമുലം പലകളികളില്‍ വിട്ടുനില്‍ക്കേണ്ടിവന്നു. ഇവരുടെ അഭാവം സെലക്ടര്‍മാരെ ധര്‍മ്മസങ്കടത്തിലാക്കി. പ്രമുഖ താരങ്ങളുടെ അഭാവത്തില്‍ പുത്തന്‍ തലമുറക്കാര്‍ക്ക് അവസരം നല്കി. എന്നാല്‍ പകരക്കാരായ ഈ പുതുമുഖങ്ങള്‍ക്കൊന്നും അവസരത്തിനൊത്തുയരാനായില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 558 വിക്കറ്റിന്റെ മികവുമായി ടെസ്റ്റ് പരമ്പരയ്ക്കിറങ്ങിയ സ്പിന്നര്‍ മലിന്ദ പുഷ്പകുമാരയ്ക്ക് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്കെതിരെ ഒന്നും ചെയ്യാനായില്ല.
അതേസമയം ഇന്ത്യന്‍ ടീമില്‍ പകരക്കാരായെത്തിയവര്‍ ആടിത്തിമിര്‍ത്തു. പരിക്കേറ്റ ഓപ്പണര്‍ മുരളി വിജയിന് പകരക്കാരനായി ടീമിലെത്തിയ ശിഖര്‍ ധവാന് പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ നേടി. പരമ്പരയിലെ താരവുമായി. ആദ്യ രണ്ടു ടെസ്റ്റിലും റിസര്‍വ് ബഞ്ചിലിരുന്ന സ്പിന്നര്‍ കുല്‍ദീപ് യാദവ് മൂന്നാം ടെസ്റ്റില്‍ ലഭിച്ച അവസരം ശരിക്കും വിനിയോഗിച്ചു. ജഡേജയ്ക്ക് പരകക്കാരനായ കുല്‍ദീപ് പലെക്കലെ ടെസ്റ്റില്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. ഏകദിന പരമ്പരയിലും തിരക്കഥ ഇതു തന്നെയാകുമോയെന്ന് കാത്തിരുന്നു കാണാം. പുതുമുഖങ്ങളായ പുഷ്പകുമാരയെയും വിശ്വ ഫെര്നാന്ഡോയെയും ശ്രീലങ്ക ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓള് റൗണ്ടര്‍മാരായ തിസാര പെരേരയെയും മിലിന്ദ സിരിവര്ധനയേയും മടക്കി വിളിച്ചു.
പരിക്ക് മൂലം ചാമ്പ്യന്‍സ്ട്രോഫിയില്‍ കളിക്കാന്‍ കഴിയാതെപോയ മനീഷ് പാണ്ഡ്യയെ ഇന്ത്യ ടീമിലെടുത്തിട്ടുണ്ട്. ഏറെക്കാലത്തിനുശേഷം കെ.എല്‍ രാഹുലും തിരിച്ചെത്തിയിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫിയിലും വിന്‍ഡീസ് പര്യടനത്തിലും രാഹുല്‍ കളിച്ചില്ല. മുംബൈ പേസര്‍ എസ്.താക്കുര്‍, ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍, ഇടം കൈയന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ എന്നിവരും ടീമിലുണ്ട്. താക്കൂര്‍ ഇതാദ്യമായാണ് ടീലിലെത്തുന്നത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുളള 151-ാം ഏകദിന മത്സരമാണ് ഇന്ന് അരങ്ങേറുക. മറ്റ് രണ്ട് ടീമുകള്‍ തമ്മില്‍ ഇത്രയും മത്സരങ്ങള്‍ കളിച്ചിട്ടില്ല. പാക്കിസ്ഥാനും ശ്രീലങ്കയും 148 മത്സരങ്ങളും ഓസ്ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും 139 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: