കൊല്ലം: ഹിന്ദുസമൂഹത്തില്‍ അപകര്‍ഷതാ ബോധം വളര്‍ത്തിയെടുക്കുന്നതിന് സംസ്ഥാനത്ത് ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ആശ്രമത്തിന്റെ രജതജയന്തി ആഘോഷത്തിന്റെ ഭാഗമായി കൊല്ലം കന്റോണ്‍മെന്റ് മൈതാനിയില്‍ നടന്ന ഹിന്ദുസമ്മേളനത്തിലും ധര്മസംവാദത്തിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്വാമി.
ഋഷിമാരും വേദപുരാണങ്ങളും ഉപനിഷത്തുകളും കൊണ്ട് സമ്പന്നമായ സംസ്കാരമാണ് ഹിന്ദുവിനുള്ളത്. അത് ബോധ്യപ്പെടുത്തി കൊടുക്കാന്‍ രക്ഷകര്‍ത്താക്കള്‍ ശ്രമിക്കാത്തതിനാല്‍ നമ്മുടെ കുട്ടികളില്‍ അപകര്‍ഷതാബോധം വളര്‍ത്തിയെടുക്കാന്‍ ചില ശക്തികള്‍ക്ക് സാധിക്കുന്നു. അത് അവസാനം മതപരിവര്‍ത്തനത്തിലേക്കും
ദേശവിരുദ്ധപ്രവര്ത്തനങ്ങളിലേക്കും അവരെ ചെന്നെത്തിക്കുന്നു. രാഷ്ട്രവിരുദ്ധശക്തികള്‍ക്ക് വേണ്ടിയാണ് ഭരണകൂടവും മാധ്യമങ്ങളും നിലനില്‍ക്കുന്നത്. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ പഠിക്കാനുള്ള ആര്‍ജവം ചെറുപ്പത്തില്‍ തന്നെ മതപഠനം വഴി സാധ്യമാക്കണം. ധര്‍മാചരണ മുക്തമാകാതിരിക്കുമ്പോള് മാത്രമെ ഹിന്ദുമതം സനാതനധര്‍മമാകൂ.
പി.കേശവന്നായര് അധ്യക്ഷത വഹിച്ചു. ഭരണഘടനപോലും ഹൈന്ദവദര്‍ശനങ്ങളില്‍ അധിഷ്ഠിതമാണെന്നും ദേശീയതയുടെ അന്തര്‍ധാര ഹിന്ദുമതമാണെന്നും അദ്ദേഹം പറഞ്ഞു. കുഴിയം ശക്തിപാതാശ്രമം മാ ആനന്ദമയിദേവി, പുതിയകാവ് ക്ഷേത്രം മേല്‍ശാന്തി ഇടമന ഇല്ലത്ത് ബാലമുരളി, വലിയകൂനമ്പായികുളം ക്ഷേത്രം സെക്രട്ടറി ബൈജു, അഞ്ചാലുംമൂട് പിഎന്‍എം ആശുപത്രി ഉടമ ഡോ.ഇ.ചന്ദ്രശേഖരക്കുറുപ്പ് എന്നിവരെ സ്വാമി പൊന്നാടയണിയിച്ച് ആദരിച്ചു.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ രാജു മുണ്ടയ്ക്കല്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് ജി.ശിവരാമന്, വിഭാഗ് കാര്യകാരി സദസ്യന്‍ വി.മുരളീധരന്, ബിജെപി ദക്ഷിണമേഖലാ ജനറല്‍ സെക്രട്ടറി എം.എസ്. ശ്യാംകുമാര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സാമുദായിക സാംസ്കാരികസംഘടനാ നേതാക്കളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: