പാലാ: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ താങ്ങാനാവാത്ത ഫീസ് കുറയ്ക്കണമെന്ന് മെഡിക്കല്‍ റാങ്ക് ഹോള്‍ഡേഴ്സ് യോഗം ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കിയ കുട്ടികളെ വഴിയാധാരമാക്കുന്ന സ്ഥിതിയാണുള്ളത്. മുന്‍കാലങ്ങളില്‍ ഉന്നത റാങ്ക് നേടിയ കുട്ടികള്‍ക്ക് സ്വാശ്രയ കോളജുകളില്‍ ഗവണ്മെന്റ് ക്വാട്ടയില്‍ കുറഞ്ഞ ഫീസില്‍ അഡ്മിഷന് ലഭിച്ചിരുന്നു.
എന്നാല്‍ ഈവര്‍ഷം മുന്‍കാലത്തെ യാതൊരുവിധ മാനദണ്ഡവും പാലിക്കാതെ മാനേജ്മെന്റ് സീറ്റില്‍ താഴ്ന്ന റാങ്കില്‍ അഡ്മിഷന് നേടുന്ന കുട്ടികളുടെ അതേ ഫീസില്‍തന്നെ ഉയര്‍ന്ന മെറിറ്റുള്ള കുട്ടികളും പഠിക്കേണ്ട ഗതികേടിലാണ്. പാവപ്പെട്ട കുട്ടികളുടെ എംബിബിഎസ്. പഠനം ഇതോടെ അസാധ്യമായി. കര്‍ണാടകയിലും തമിഴ്നാട്ടിലും നല്ല മെറിറ്റുള്ള കുട്ടികള്‍ക്ക് സ്വാശ്രയ കോളജുകളില്‍ ഗവണ്മെന്റ് സീറ്റിന് വളരെ താഴ്ന്ന ഫീസാണ് ഈടാക്കുന്നത്. കര്‍ണാടകയില്‍ സ്വാശ്രയത്തില്‍ ഗവണ്മെന്റ് സീറ്റില്‍ 77000 രൂപയാണ് ഫീസ്. കേരളത്തില്‍ ക്രോസ് സബ്സിഡി പാടില്ലെന്നുപറഞ്ഞ് സര്‍ക്കാരും രാജേന്ദ്രബാബു കമ്മിഷനും കഴിഞ്ഞ വര്‍ഷത്തില്‍നിന്ന് വ്യത്യസ്തമായി ഫീസ് ഘടന നിശ്ചയിക്കുകയായിരുന്നു. ഇത്അവസരമാക്കി മാനേജ്മെന്റുകള്‍ രാജ്യത്തെ ഉന്നത അഭിഭാഷകരെ ഉപയോഗിച്ച് കേസുകള്‍ തങ്ങള്ക്കനുകൂലമാക്കുമ്പോള് കേരള സര്‍ക്കാര്‍ നോക്കുകുത്തിപോലെ മാനേജ്മെന്റിനെ സഹായിക്കുന്ന നിലപാട് എടുത്തിരിക്കുകയാണെന്ന് കുട്ടികളും രക്ഷിതാക്കളും ആരോപിച്ചു.
അടിയന്തരമായി ഗവണ്മെന്റ് ഇടപെട്ട് കേരളത്തിലെ ആയിരക്കണക്കിനുവരുന്ന കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കാതെയും അവരെ ആത്മഹത്യയിലേക്കും വിഷാദരോഗത്തിലേക്കും തള്ളിവിടാതെയും മെറിറ്റുള്ള കുട്ടികള്‍ക്ക് ഫീസ് കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിനായി രക്ഷിതാക്കളും കുട്ടികളും യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ക്കായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
ഓപ്ഷന് സമയപരിധി കഴിഞ്ഞശേഷവും ഫീസ് ഘടനയില്‍ തുടര്‍ച്ചയായി മാറ്റങ്ങള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ പുതുതായി ഓപ്ഷന്സമയം അനുവദിക്കണമെന്നും ഫീസ് അന്തിമമായി തീരുമാനിച്ചതിനുശേഷം പുതുതായി ഓപ്ഷന് അവസരം നല്‍കണമെന്നും ഇതിനുശേഷം മാത്രമേ അഡ്മിഷന് ആരംഭിക്കാവൂ എന്നും യോഗം ആവശ്യപ്പെട്ടു. അഡ്വ. വര്‍ഗീസ് മാമന് തിരുവല്ല, അഡ്വ. റെജി തോമസ് തിരുവല്ല, നടയ്ക്കല്‍ അശോക്കുമാര് കൊല്ലം, ജെ. ശ്രീകുമാര്‍ കൊട്ടാരക്കര, ശങ്കരനാരായണന് തിരുവനന്തപുരം, ടി.വി. ദേവദാസ് മലപ്പുറം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: