കൊച്ചി: അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് രണ്ട് തസ്തികയുടെ റാങ്ക് ലിസ്റ്റ് അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ നിലവിലില്ലാത്ത ഒഴിവുകള്‍ പി.എസ്സിക്ക് റിപ്പോര്‍ട്ട്് ചെയ്ത തൊഴില്‍ വകുപ്പിന്റെ നടപടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ താത്കാലികമായി തടഞ്ഞു. വകുപ്പില്‍ നേരിട്ടുള്ള നിയമനത്തിന് നിലവില്‍ ഒഴിവുകള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വകുപ്പിലെ തന്നെ ഒരുവിഭാഗം ജീവനക്കാരാണ് തൊഴില്‍വകുപ്പിലെ ഉന്നത ഉദ്യോഗസ്തരുടെ നടപടിക്കെതിരെ ട്രൈബ്യൂണലിനെ സമീപിച്ചത്.
തൊഴില്‍വകുപ്പില്‍ ഇല്ലാത്ത ഒഴിവിലേക്ക് വഴിവിട്ട് നിയമന ശുപാര്‍ശ നല്‍കിയത് ജന്മഭൂമിയാണ് പുറത്തുകൊണ്ടുവന്നത്. ലേബര്‍ ഓഫീസര്‍ ഗ്രേഡ് രണ്ട് തസ്തികയില്‍ ഒഴിവില്ലെന്ന് പിഎസ്സി റാങ്ക് പട്ടികയുടെ കാലാവധി തീരും മുമ്പേ ലേബര്‍ കമ്മീഷണര്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നതാണ്. എന്നാല്‍, ചില സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് മുന്‍ നിലപാട് തിരുത്തി തൊഴില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് ഇല്ലാത്ത ഒഴിവിലേക്ക് നിയമന ശുപാര്‍ശ നല്‍കിയത്.
റാങ്ക് പട്ടികയുടെ കാലാവധി തീരുന്ന ദിവസം രാത്രി സര്‍ക്കാര്‍ ഇടപെട്ട് തൊഴില്‍വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ ഉപയോഗിച്ച് ആറ് ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യിപ്പിക്കുകയായിരുന്നു. നിയമന ശുപാര്‍ശ തയ്യാറാക്കാനായി രാത്രി ഓഫീസ് പ്രവര്‍ത്തിച്ച സംഭവം വിവാദമാവുകയും തൊഴില്‍വകുപ്പിലെ ഒരു കൂട്ടം ജീവനക്കാര്‍ തന്നെ ഇതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. ഇല്ലാത്ത ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പിഎസ്സി അഡൈ്വസ് ചെയ്യുന്നവര്‍ക്ക് എങ്ങനെ ജോലി നല്കുമെന്നതുസംബന്ധിച്ചും തൊഴില്‍ വകുപ്പില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെയാണ് നേരിട്ടുള്ള നിയമനത്തിന് ഒഴിവുകളില്ലെന്നുള്ള രേഖകളുമായി ജീവനക്കാരില്‍ ചിലര്‍ ട്രൈബ്യൂണലിനെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: