മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ കക്കാടംപൊയിലിലെ പി.വി.ആര്. നാച്വറോ വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മാണം ആരംഭിച്ച ശേഷമാണ് വിവിധ ഏജന്‍സികളുടെ അനുമതി തേടിയതെന്നു വ്യക്തമായി. ഇതോടെ മുന്‍ സര്‍ക്കാരാണ് ലൈസന്‍സ് കൊടുത്തതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ വാദം പൊളിഞ്ഞു. നിയമലംഘനത്തിന് നാലു തവണ പിഴയടച്ചതും നിര്‍മ്മാണം ക്രമീകരിച്ചതും ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമെന്ന് വിവരാവകാശ രേഖകള്‍ തെളിവ്.
2016 മെയിലാണ് പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. ബില്‍ഡിങ് പെര്‍മിറ്റ് അനുവദിക്കും മുന്‍പ് അവിടെ കെട്ടിടം പണിതതിന് 9,950 രൂപ പിഴ അടച്ച് അന്‍വര്‍ നിമ്മാണം ക്രമവത്ക്കരിച്ചത് സര്‍ക്കാര്‍ അധികാരമേറ്റ് രണ്ടു മാസം കഴിഞ്ഞ് ജൂലൈ 22ന്. ആദ്യം പ്ലാന്‍ സമര്‍പ്പിച്ചത് 1409.97 ചതുരശ്ര അടിയുടേതായിരുന്നു.
1000 ചതുരശ്ര അടിയില്‍ കൂടുതല്‍ നിര്‍മ്മാണത്തിന് ചീഫ് ടൗണ്‍ പ്ലാനറുടെ അനുമതി വേണമെന്നാണ് ചട്ടം. ഇതിന് കൂടുതല്‍ വ്യക്തത വേണമെന്നുള്ളതിനാല്‍ പ്ലാന്‍ പിന്‍വലിച്ചു. പിന്നീട് 994.15 ചതുരശ്ര അടിയാക്കി പ്ലാന്‍ ചുരുക്കി ജില്ലാ ടൗണ്‍ പ്ലാനറില്‍ നിന്ന് അനുമതി നേടി. ഇതിനു ശേഷമാണ് പിഴയൊടുക്കിയത്. അതിനിടെ, അനുമതി നേടാതെ 50 രൂപ ടിക്കറ്റില്‍ പാര്‍ക്കില്‍ ആളുകളെ പ്രവേശിപ്പിച്ചു. വിനോദനികുതി അടയ്ക്കാതെ പാര്‍ക്ക് നടത്തിയത് വിവാദമായതോടെ 2016 സെപ്തംബര്‍ 29ന് ലൈസന്‍സിന് അപേക്ഷ നല്കി. പാര്‍ക്കിലെ പൂന്തോട്ടത്തിനുള്ള സാനിറ്ററി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത് ഒക്ടോബറിലാണ്.
2016 നവംബര്‍ ഒന്നിനാണ് കൂടരഞ്ഞി പഞ്ചായത്ത്, യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന നിബന്ധനയോടെ പാര്‍ക്കില്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിനുള്ള താത്കാലിക ലൈസന്‍സ് അനുവദിച്ചത്. ഫയര്‍ ആന്‍ഡ് സേഫ്റ്റി, മലിനീകരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കു പകരം പൂന്തോട്ടത്തിനുള്ള സാനിറ്ററി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ലൈസന്‍സ് നേടിയത്. അനുമതിയില്ലാതെ പാര്‍ക്കില്‍ റസ്റ്ററന്റ് ആരംഭിച്ചതും വിവാദമായി. 2017 ജൂണ്‍ 16ന് പിഴയടച്ച് ഇതും ക്രമീകരിച്ചു. അഞ്ചു ലക്ഷം രൂപ ഫീസ് ഈടാക്കി പാര്ക്കിന് ഒരു വര്‍ഷത്തേക്ക് പഞ്ചായത്ത് ലൈസന്‍സ് അനുവദിച്ചതും ജൂണ്‍ 16നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: