കണ്ണൂര്‍: ബീഡി/സിഗരറ്റ് വില്‍പ്പനയ്ക്കുള്ള ലൈസന്‍സ് ഉപയോഗിച്ച് ജില്ലയില്‍ നിരോധിത പുകയില-ലഹരി ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതായി കണ്ടെത്തിയതായി എ.ഡി.എം ഇ മുഹമ്മദ് യൂസഫിന്റെ അധ്യക്ഷതയില്‍ നടന്ന ജില്ലാതല ജനകീയ കമ്മിറ്റിയില്‍ അസി.എക്സൈസ് കമ്മീഷണര്‍ അന്‍സാരി ബീഗു അറിയിച്ചു. വരും ദിവസങ്ങളില്‍ ഇതിനായി പരിശോധന കര്‍ശനമാക്കും. ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ മദ്യം മയക്കുമരുന്ന് വില്‍പ്പനയും സംഭരണവും തടയുന്നതിനായി പ്രത്യേക പരിശോധനയും തുടരുകയാണ്. പയ്യന്നൂരില്‍ ട്രെയിനില്‍ നിന്ന് 5 കി.ലോ പുകയില ഉത്പന്നങ്ങളും കൂത്തുപറമ്പ് സര്‍ക്കിളിന് കീഴില്‍ തലശ്ശേരിയില്‍ നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാമിലധികം നിരോധിത പുകയില ഉത്പന്നങ്ങളുമാണ് പിടിച്ചെടുത്തതെന്നും അസി.എക്സൈസ് കമ്മീഷണര്‍ യോഗത്തില്‍ അറിയിച്ചു.
ജൂലൈയില്‍ 318 തവണ കള്ള്ഷാപ്പുകളിലും 2 തവണ എഫ്.എല്‍.വണ്‍ ഷോപ്പുകളിലും 10 തവണ എഫ്.എല്‍ 3 ബാര്‍ ഹോട്ടലുകളിലും 8 തവണ ബിയര്‍/വൈന്‍ പാര്‍ലറുകളിലും പരിശോധന നടത്തി. 40 ലിറ്റര്‍ ചാരായം, 254.240 ലിറ്റര്‍ വിദേശമദ്യം, 180.415 ലിറ്റര്‍ മാഹിമദ്യം, 738 ഗ്രാം കഞ്ചാവ്, 20.270 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 2184 ലിറ്റര്‍ വാഷ്, 90.2 കി.ഗ്രാം പാന്‍ മസാല, ഒരു കഞ്ചാവ് ചെടി എന്നിവയാണ് ഇക്കാലയളവില്‍ പിടിച്ചെടുത്തത്. 126 അബ്കാരി കേസുകളും 24 എന്‍.ഡി.പി.എസ് കേസുകളും 234 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തു. 115 പേര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്.
ഓണക്കാലത്ത് എക്സൈസ് വകുപ്പ് നടത്തുന്ന പരിശോധനയ്ക്കൊപ്പം ജനകീയ സമിതിയും മദ്യം മയക്കുമരുന്ന് വ്യാപനത്തിനെതിരെ സജീവമായി ഇടപെടണമെന്ന് എ.ഡി.എം അറിയിച്ചു. കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെ സ്കൂള്‍ തലത്തില്‍ തന്നെ ജാഗ്രതാ പാഠങ്ങള്‍ പകര്‍ന്നു നല്കാന് സാധിക്കണമെന്നും മാതാപിതാക്കളുടെ പൂര്‍ണ ശ്രദ്ധ ഉണ്ടാവണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: