കണ്ണൂര്‍: അവശ്യസാധനങ്ങള്‍ ഗുണമേന്മയോടെ ന്യായവിലയ്ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സപ്ലൈകോ സംഘടിപ്പിക്കുന്ന ജില്ലാതല ഓണം-ബക്രീദ് ഫെയര്‍ കണ്ണൂര്‍ ജൂബിലി ഹാളില്‍ തുടക്കമായി. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി മേള ഉദ്ഘാടനം ചെയ്തു. ആഘോഷവേളകളില്‍ കമ്പോളത്തില്‍ ഉണ്ടായേക്കാവുന്ന കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും അതുമൂലമുണ്ടാവുന്ന വിലക്കയറ്റവും തടയുന്നതിനാണ് സപ്ലൈകോയുടെ നേതൃത്വത്തില്‍ ഇത്തരം മേളകള്‍ സഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്ലാഘനീയമായ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം മേളകളെന്നും മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. 4000ത്തിലേറെ കോടിയുടെ വില്‍പ്പനയാണ് കഴിഞ്ഞ വര്‍ഷം സപ്ലൈകോയുടെ മേളകളിലുണ്ടായത്. ജനങ്ങളില്‍ നിന്ന് കിട്ടിയ അംഗീകാരമായി വേണം ഇതിനെ കാണാനെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മേയര്‍ ഇ.പി.ലത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ആദ്യവില്‍പ്പന നിര്‍വഹിച്ചു. കോര്പറേഷന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വെള്ളോറ രാജന്, കൗണ്‍സിലര്‍ അഡ്വ.ലിഷ ദീപക്, കെ.പി.സുധാകരന്, എന്‍.ഉഷ, വി.വി.പുരുഷോത്തമന്, കെ.രതീഷ്, കെ.ബാലകൃഷ്ണന്, ജി.രാജേന്ദ്രന്, കെ.എം.രാജീവന് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ ജി.മോഹനന് സ്വാഗതവും കെ.കെ.ഗീത നന്ദിയും പറഞ്ഞു.
മാവേലി സ്റ്റോറുകളില്‍ ലഭിക്കുന്ന അരി, പയറു വര്‍ഗങ്ങള്‍, പഴം-പച്ചക്കറികള്‍ തുടങ്ങി എല്ലാ സാധനങ്ങളും സബ്സിഡി നിരക്കില്‍ സപ്ലൈകോ മേളയില്‍ ലഭ്യമാവും. സപ്തംബര്‍ 3 വരെ മേള നീണ്ടുനില്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: