കണ്ണൂര്‍: കോരിച്ചൊരിയുന്ന മഴയും ഇരച്ചുകയറുന്ന തണുപ്പും കാഴ്ചമറയ്ക്കുന്ന കോടമഞ്ഞും അവര്‍ക്ക് തടസ്സമായില്ല. എന്നു മാത്രമല്ല അവയെല്ലാം ആവോളം ആസ്വദിച്ച് നൂറുകണക്കിനു പേര് പൈതല്‍മലയിലേക്കുള്ള വളഞ്ഞുപുളഞ്ഞ വഴികള്‍ ഓടിക്കയറി. പ്രകൃതിയുടെ വരദാനങ്ങളെല്ലാം ഒന്നിച്ചനുഭവിക്കുന്നതിന്റെ നിര്‍വൃതിയായിരുന്നു ഓരോരുത്തരുടെ മുഖത്തും. ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ സംഘടിപ്പിച്ച പൈതല്‍മല വെര്‍ട്ടിക്കല്‍ മാരത്തണ്‍ പരിപാടിയാണ് പങ്കെടുത്തവര്‍ക്ക് എന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ മണ്ണിന്റെ മണമുള്ള ഒത്തിരി ഓര്‍മകള്‍ സമ്മാനിച്ചത്.
ഇന്നലെ രാവിലെ 10 മണിക്ക് പൊട്ടന്‍പ്ലാവ് ഭാരതാംബിക യുപി സ്കൂള്‍ പരിസരത്ത് നിന്നാരംഭിച്ച വെര്‍ട്ടിക്കല്‍ മാരത്തണന് നാലു കിലോമീറ്റര്‍ ദൂരം ഓടിക്കയറി പൈതല്‍മലയിലെ ഡിടിപിസിയുടെ ടൂറിസ്റ്റ് റിസോര്‍ട്ടില്‍ അവസാനിച്ചു.
ജില്ലയിലെ വിനോദസഞ്ചാര സാധ്യതകളുള്ള പ്രധാന കേന്ദ്രങ്ങളിലൊന്നായ പൈതല്‍മലയിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് കുന്നിന്മുകളിലേക്ക് ഓടിക്കയറുന്ന രീതിയിലുള്ള വെര്‍ട്ടിക്കല്‍ മാരത്തണ്‍ സംഘടിപ്പിച്ചത്. ഡിടിപിസി ചെയര്‍മാന്‍കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയാണ് പരിപാടിക്ക് മുന്‍കൈയെടുത്തത്. സാധാരണ നിരപ്പായ സ്ഥലങ്ങളില്‍ നടക്കാറുള്ള മാരത്തണില്‍ പങ്കെടുത്തവര്‍ക്കും നവാഗതര്‍ക്കും വളഞ്ഞുപുളഞ്ഞ് കാട്ടിനുള്ളിലൂടെ മലയുടെ മുകളിലേക്ക് നടത്തിയ മാരത്തണ്‍ വേറിട്ട അനുഭവമായി.
പ്രശസ്ത ഫുട്ബോള്‍ താരം സി.കെ.വിനീത് ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ കെ.സി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ മല്‍സരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. മാരത്തണില്‍ സി.പി.ഷിജു ഒന്നും പി.കാര്‍ത്തി രണ്ടും സ്ഥാനങ്ങള്‍ നേടി. ജോസ്ബിന്‍ ഡൊമിനിക്കിനാണ് മൂന്നാം സ്ഥാനം. പെണ്‍കുട്ടികളില്‍ ആതിര മൈക്കിള്‍ ഒന്നാം സമ്മാനം നേടി.
സമാപനച്ചടങ്ങില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, അസിസ്റ്റന്റ് കലക്ടര്‍ ആസിഫ് കെ യൂസഫ്, എരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് ഐസക് ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം പി.കെ സരസ്വതി, ഫാദര്‍ ബിജു, സാജു ജോസഫ്, ജോഷി കണ്ടത്തില്‍, ഡി.ടി.പി.സി സെക്രട്ടരി ജിതീഷ് ജോസ് തുടങ്ങിവര്‍ സംബന്ധിച്ചു. വിജയികള്‍ക്ക് കാഷ് പ്രൈസും മെഡലും പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: