കണ്ണൂര്‍: തളിപ്പറമ്പ് സ്വദേശിയായ റിട്ട.സഹകരണ രജിസ്ട്രാറുടെ കോടികള്‍ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ ദിവസം പോലീസില്‍ കീഴടങ്ങിയ അഭിഭാഷക കെ.വി.ശൈലജയെയും ഭര്‍ത്താവ് പി.കൃഷ്ണകുമാറിനെയും പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.
പയ്യന്നൂര്‍ ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തില്‍ ശൈലജയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത പോലീസിനോട് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലായിരുന്നു ശൈലജ. ബാലകൃഷ്ണന് തന്റെ സഹോദരിയെ വിവാഹം ചെയ്തിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് സമര്‍പിച്ച രേഖകളെല്ലാം ഒറിജിനലാണെന്നുമുള്ള വാദത്തില്‍ ശൈലജ ഉറച്ചു നിന്നു. രോഗിയായ ബാലകൃഷ്ണനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്നുവെന്ന് ശൈലജ സമ്മതിച്ചു. എന്നാല്‍ എന്തുകൊണ്ട് കൊടുങ്ങല്ലൂരില്‍ വെച്ച് മരിച്ച ഇദ്ദേഹത്തെ പയ്യന്നൂരിലത്തിച്ച് ഭാര്യ ജാനകിയെ കാണിക്കാന്‍ തയ്യാറായില്ലെന്ന് ചോദിച്ചപ്പോഴാണ് ശൈലജ പതറിയതും കുറ്റസമ്മതം നടത്തിയതും. കൂടുതല്‍ തെളിവെടുപ്പിനായി ശൈലജയെയും ഭര്‍ത്താവിനെയും കസ്റ്റഡിയില്‍ ലഭിക്കന്നതിന് ചൊവ്വാഴ്ച പോലീസ് അപേക്ഷ നല്‍കും. തിരുവനന്തപുരം, കൊടുങ്ങല്ലൂര്‍, ഷൊര്‍ണ്ണൂര്‍, ഒളിവില്‍ കഴിഞ്ഞ കര്‍ണാടക, തമിഴ്നാട് എന്നീ സ്ഥലങ്ങളില്‍ പ്രതികളെ കൊണ്ടുപോയി തെളിവടുക്കും. ബാലകൃഷ്ണന്റെ ദുരൂഹമരണത്തില്‍ കൊടുങ്ങല്ലൂര്‍ പോലീസ് ആരംഭിച്ച അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. ബാലകൃഷ്ണനെ പ്രതികള്‍ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: