സംസ്ഥാന പോലീസ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാര്‍ പിണറായി വിജയനെയും ഇപ്പോഴത്തെ സര്‍ക്കാരിനെയും മൂക്കുകൊണ്ട് ‘ക്ഷ’ വരപ്പിച്ചുവെന്നത് നേരാണ്. തനിക്കെതിരെ വ്യക്തിവിദ്വേഷത്തോടെയെടുത്ത നടപടിക്കെതിരെ നിയമയുദ്ധം നടത്തിയായിരുന്നു ഇത്. തികച്ചും നിയമത്തിന്റെയും നീതിയുടെയും മാര്‍ഗ്ഗത്തില്‍ സെന്‍കുമാര്‍ പോരാടിയപ്പോള്‍ പിണറായി സര്‍ക്കാര്‍ അപഹാസ്യമായി.
കേസ് തോറ്റു എന്നുമാത്രമല്ല, സുപ്രീം കോടതിയില്‍ പിഴയടച്ച് നാണക്കേടും വാങ്ങിവച്ചു. സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തുനിന്നും ഇറക്കിവിട്ടവര്‍ക്കുതന്നെ അദ്ദേഹത്തെ തിരിച്ച് നിയമിക്കേണ്ട ഗതികേടും വന്നു. തിരിച്ചെടുക്കുന്നത് തടയാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ ഉപദേശകര്‍ക്കോ വിജയിക്കാനായില്ല.
മേധാവി സ്ഥാനത്തിരുന്ന് കാര്യമായി ഒന്നും ചെയ്യാന്‍ സെന്‍കുമാറിനെ അനുവദിക്കാതിരിക്കാനായിരുന്നു പിന്നീടുള്ള ശ്രമം. ‘കള്ളനുകഞ്ഞി വച്ചവന്’ എന്ന പേരിലറിയപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥനെ ഒപ്പം നിര്‍ത്തി. സെന്‍കുമാറിനെ വരിഞ്ഞു മുറുക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ വിജയിച്ചു.
പോലീസ് സേനയുടെ ആത്മവീര്യവും സംഘടനാ സംവിധാനവും ശിഥിലമായെങ്കിലും സെന്‍കുമാറിനെ പൂട്ടിയിടാന്‍ കഴിഞ്ഞുവെന്ന് ആശ്വസിക്കാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞു. എന്നാല്‍ അതുകൊണ്ടും കലിപ്പ് തീരുന്നില്ലെന്നതാണ് പിന്നീട് ഒന്നിനു പുറകെ ഒന്നായി അദ്ദേഹത്തിനെതിരെ എടുക്കുന്ന കേസുകള്‍.
അവസാനമായി വ്യാജരേഖാ കേസിലാണ് സെന്‍കുമാറിനെ പെടുത്തിയിരിക്കുന്നത്. കേസ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ബോധ്യമുണ്ടെങ്കിലും ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. എട്ടുമാസത്തെ അവധിക്കാലത്തെ മുഴുവന്‍ വേതനവും ലഭിക്കുന്നതിന് വ്യാജരേഖ ചമച്ചുവെന്നതാണ് കേസിന് ആധാരം.
നേരത്തെ ഈ കേസ് വിജിലന്‍സ് അന്വേഷിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. അന്വേഷിച്ച വിജിലന്‍സ് ഇതില്‍ കേസെടുക്കാന്‍ വകുപ്പൊന്നുമില്ലെന്ന് കാണിച്ച് ഫയല്‍ മടക്കി. സെന്‍കുമാര്‍ പണമൊന്നും കൈപ്പറ്റാത്തതിനാലും, അഴിമതി ഇല്ലാത്തതിനാലും വിജിലന്‍സിന്റെ അന്വേഷണ പരിധിയില്‍ വരുന്നില്ലെന്നു പറഞ്ഞായിരുന്നു ഫയല്‍ മടക്കല്‍.
എന്നാല്‍ വ്യാജരേഖ ചമയ്ക്കല്‍ ക്രിമിനല്‍ ചട്ടപ്രകാരം കേസെടുക്കാന്‍ വകുപ്പുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി നളിനി നെറ്റോ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ജാമ്യമില്ലാ കേസ് എടുത്തിരിക്കുന്നത്.
സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്നും നീക്കം ചെയ്തതിനെത്തുടര്‍ന്ന് 2016 ജൂണ്‍ ഒന്നുമുതല്‍ 2017 ജനുവരി 16 വരെ സെന്‍കുമാര്‍ അവധിയിലായിരുന്നു. അവധിക്കുള്ള അപേക്ഷ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. പിന്നീട് അവധി പരിവര്‍ത്തന അവധിയായി പരിഗണിച്ച് ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ കത്ത് നല്കി.
ഇതിനായി ഗവ. ആയുര്‍വേദ കോളജിലെ ഡോക്ടര്‍ വി.കെ. അജിത്കുമാറിന്റെ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കി. സെന്‍കുമാര്‍ ഡോക്ടറെ വീട്ടില്‍ പോയി കണ്ടതിന്റെ രേഖകളും ഉണ്ട്. ചികിത്സയ്ക്കായി നയാ പൈസ സെന്‍കുമാര്‍ ആവശ്യപ്പെട്ടിട്ടില്ല. മാത്രമല്ല, പോലീസ് സേനയില്‍ തന്നെ മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ് ഏറ്റവും കുറവ് വാങ്ങിയ ഉദ്യോഗസ്ഥരില്‍ ഒരാളുമാണദ്ദേഹം.
സര്‍ക്കാരിനെ കളിപ്പിക്കാന്‍ വ്യാജരേഖയുണ്ടാക്കിയെന്ന ആക്ഷേപം നിലനില്‍ക്കുന്നതല്ല. കാരണം താന്‍ ഹാജരാക്കിയ രേഖകള്‍ ഡോക്ടര്‍ അജിത്കുമാര്‍ ഒപ്പിട്ടുതന്ന സത്യസന്ധമായ രേഖകളാണെന്ന സെന്‍കുമാറിന്റെ വാദം തെറ്റെന്ന് പറയേണ്ടത് ഡോക്ടറാണ്. അദ്ദേഹം ഇതേവരെ അങ്ങനെ പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കേസ് കോടതിയുടെ വരാന്തയില്‍പ്പോലും ചെല്ലില്ല.
പക്ഷെ കേസല്ല, ഇതിന്റെ പേരില്‍ സെന്‍കുമാറിനെ നാറ്റിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് അറിയാത്തവരില്ല. ഒരു ദിവസമെങ്കിലും സെന്‍കുമാറിനെ അഴിക്കുള്ളിലടച്ച് പ്രതികാരം ചെയ്യാനാകുമോയെന്നാണ് ഇടതുസര്‍ക്കാരിന്റെ ആഗ്രഹം. നേരത്തെ ഒരു വാരികക്ക് നല്കിയ അഭിമുഖം മതസ്പര്‍ദ്ധ വളര്‍ത്തുന്നുവെന്ന പേരില്‍ സെന്‍കുമാറിനെ അറസ്റ്റ് ചെയ്ത് ജയിലിലിടാന്‍ നീക്കം നടത്തിയിരുന്നു.
കോടതി ഇടപെട്ടതിനാല്‍ ജയിലിലടപ്പ് നടന്നില്ല. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നപേരില്‍ മറ്റൊരു കേസിനും ശ്രമം നടത്തി. അതും ക്ലച്ച്പിടിച്ചില്ല. തുടര്‍ന്നാണ് ഇപ്പോള്‍ വ്യാജരേഖ കേസുമായി എത്തിയിരിക്കുന്നത്. സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞ ഉദ്യോഗസ്ഥനെതിരെ വൈരനിര്യാതന ബുദ്ധിയോടെ ഇങ്ങനെ കുടിലത പ്രവര്‍ത്തിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് ഒരിക്കലും ഭൂഷണമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: