വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ ഒരു പൗരന്റെ മൗലികാവകാശമായ വോട്ടവകാശം ഇത്രയും കാലം പ്രവാസികള്‍ക്ക് നിഷേധിക്കപ്പെട്ടത് എന്‍ഡിഎ സര്‍ക്കാര്‍ തിരുത്തിയിരിക്കുകയാണ്.
പ്രവാസി ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ വരാതെ പകരക്കാരനെക്കൊണ്ട് വോട്ട് ചെയ്യുന്ന പ്രോക്സി വോട്ടിങ് സൗകര്യം ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതോടെ ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ ശ്രദ്ധേയമായ ഒരദ്ധ്യായം എഴുതിച്ചേര്‍ത്തിരിക്കയാണ്.
പ്രവാസി സമൂഹത്തിന്റെ ഏഴുപതിറ്റാണ്ടു നീണ്ട കാത്തിരിപ്പിനാണ് എന്‍ഡിഎ സര്‍ക്കാര്‍ സമാപനം കുറിച്ചിരിക്കുന്നത്. തൊഴില്‍ തേടി വിദേശത്തുപോയി എന്ന ഒറ്റക്കാരണത്താല്‍ വോട്ടവകാശം നിഷേധിക്കപ്പെടുകയും, രണ്ടാംതരം പൗരന്മാരായി ഫലത്തില്‍ അവഗണിക്കപ്പെടുകയും ചെയ്ത ഈ സമൂഹത്തെ പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്തുവെന്നുള്ളത് നരേന്ദ്രമോദി നേതൃത്വം നല്കുന്ന ഭരണകൂടത്തിന്റെ ഉള്‍ക്കാഴ്ചയും ദീര്‍ഘവീക്ഷണവും വെളിവാക്കുന്നു.
മാറി മാറി വന്ന എത്രയോ സര്‍ക്കാരുകള്‍ നിഷേധിക്കുകയും അവഗണിക്കുകയും ചെയ്ത ഒരു പ്രശ്നത്തെ സജീവമായി പരിഗണിക്കുകയും അതിന്റെ യുക്തിയെ അംഗീകരിക്കുകയും ചെയ്ത ഈ നടപടിയില്‍ ഓരോ പ്രവാസിയും അവരുടെ കുടുംബാംഗങ്ങളും തൃപ്തരാണ്. തങ്ങളുടെ പ്രോക്സിവോട്ടവകാശം ഏറ്റവും യോഗ്യരും വിശ്വസ്തരുമായ വ്യക്തികളെക്കൊണ്ട് ചെയ്യിച്ച് അതിന്റെ പവിത്രതയും രഹസ്യസ്വഭാവവും സംരക്ഷിക്കുമെന്നും പ്രവാസികള്‍ പ്രതിജ്ഞ ചെയ്യേണ്ടതുണ്ട്.
”പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രോക്സിവോട്ടിങ് സൗകര്യമൊരുക്കി ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യാനുള്ള നിര്‍ദ്ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതോടെ ജന്മനാട്ടിലെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാനും നാട്ടിന്റെ ഭരണഭാഗധേയം നിര്‍ണയിക്കാനുമുള്ള അവകാശം പ്രവാസികള്‍ക്ക് വന്നുചേര്‍ന്നിരിക്കയാണ്. ഒപ്പം രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ കരുത്തുപകരാനും.”
എന്‍ഡിഎ സര്‍ക്കാരിന് അഭിനന്ദനം രേഖപ്പെടുത്താന്‍ പ്രവാസി കോര്‍ഡിനേഷന്‍ കമ്മറ്റി സംഘടിപ്പിച്ച സമ്മേളനം അംഗീകരിച്ച പ്രമേയത്തിലെ വാചകം പ്രവാസികളുടെ പ്രതിബദ്ധതയുടെ ഒരു ഉദാഹരണമാണ്.
രാജ്യത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്താനും വിദേശ കടം തീര്‍ക്കുന്നതിനും സഹായിച്ച പ്രവാസി സമൂഹത്തെ അവജ്ഞയോടെ കണ്ടിരുന്ന ഒരു പ്രവണതയാണ് മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ അവലംബിച്ചിരുന്നത്. ‘വോട്ടവകാശം’ എന്ന മരീചിക കാണിച്ച് മരുഭൂമിയിലെ ഒട്ടകത്തെപ്പോലെ അവര്‍ പ്രവാസികളെ ഓടിച്ചു.
എന്നാല്‍ വിദേശ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ഇതില്‍ ഏറെ ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍ ഇപ്പോള്‍ അധികാരത്തിലിരിക്കുന്നു എന്നത് ശുഭോദര്‍ക്കമാണ്. ഇക്കാര്യങ്ങളില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രത്യേകം താല്‍പ്പര്യം കാണിക്കുന്നുവെന്നത് പ്രവാസികള്‍ക്ക് ആത്മവിശ്വാസം നല്കുന്നു.
കടലാസ്സിലൊതുങ്ങിയ പ്രഖ്യാപനങ്ങള്‍
2006 ജനുവരിയില്‍ ഹൈദരാബാദില്‍ നടന്ന പ്രവാസി ഭാരതീയരുടെ സമ്മേളനത്തില്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് പ്രസ്താവിച്ചു. ”പ്രവാസി ഭാരതീയരുടെ വോട്ടവകാശം എന്ന ചിരകാലസ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുകയാണ്. വിദേശ ഇന്ത്യക്കാര്‍ പോളിങ് ബൂത്തില്‍ അണിനിരക്കുന്ന സുദിനം സമാഗതമായിരിക്കുന്നു.” കേട്ടിരുന്ന പ്രവാസികള്‍ ആഹ്ലാദപൂര്‍വം കയ്യടിച്ചു.
‘പ്രവാസി ഇന്ത്യക്കാര്‍ പോളിങ് ബൂത്തിലേക്ക്’ എന്ന തലക്കെട്ടില്‍ പത്രങ്ങള്‍ വന്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളൊന്നും നടന്നുകണ്ടില്ല. പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ ജലകുമിളകളായി.
2011 ജനുവരി 7, 8, 9 തീയതികളില്‍ ജയ്പ്പൂരില്‍ നടന്ന 9-ാമത് പ്രവാസി ഭാരതീയ സമ്മേളനത്തില്‍ പ്രവാസി വോട്ടിനെ സംബന്ധിച്ച് യാതൊരു പരാമര്‍ശവും ഉണ്ടായില്ലെന്നു മാത്രമല്ല, ഇത് സംബന്ധിച്ച പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ പ്രവാസി കാര്യവകുപ്പ് മന്ത്രി വയലാര്‍ രവി രോഷാകുലനാകുകയാണു ചെയ്തത്.
വോട്ടവകാശം നിഷേധിക്കപ്പെടുന്നു
മറുനാട്ടില്‍ ജോലി തേടിപ്പോയവരാണെങ്കിലും ഇന്ത്യന്‍ പൗരന്മാരെന്ന നിലയില്‍ വോട്ടര്‍ പട്ടികയില്‍ പേര് നിലനിര്‍ത്തുകയും തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലുള്ള പ്രവാസികള്‍ക്ക് വോട്ടവകാശം രേഖപ്പെടുത്താന്‍ അനുവദിക്കുകയും ചെയ്യുന്ന സമ്പ്രദായമായിരുന്നു 1994 വരെ ഉണ്ടായിരുന്നത്.
എന്നാല്‍ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വോട്ടവകാശം നിഷേധിച്ചുകൊണ്ട് 1994 സെപ്തംബര്‍ 28 ന് തെരഞ്ഞെടുപ്പ് കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിച്ചു. പ്രവാസികളുടെ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമായിരുന്നു അത്. ഒരിടിത്തീപോലെയാണ് പ്രവാസികള്‍ക്ക് ഈ വിജ്ഞാപനം അനുഭവപ്പെട്ടത്.
ഗള്‍ഫ് നാടുകളിലേക്ക് ജോലി തേടിപ്പോയവര്‍ താല്‍ക്കാലികമായി മാത്രം നാട്ടില്‍നിന്നു വിട്ടുനില്‍ക്കുന്നവരാണെന്നും 1950 ലെ ജനപ്രാതിനിധ്യനിയമപ്രകാരം ഇവര്‍ക്ക് വോട്ടവകാശം നിഷേധിക്കാന്‍ സാധ്യമല്ലെന്നും പ്രവാസികള്‍ വാദിച്ചു.
പ്രവാസികളുടെ നിയമയുദ്ധത്തിന്റെയും പ്രക്ഷോഭങ്ങളുടെയും ഫലമായി യുപിഎ സര്‍ക്കാര്‍ ജനപ്രാതിനിധ്യ നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയെങ്കിലും വോട്ടര്‍ ലിസ്റ്റില്‍ പേരുള്ള പ്രവാസികള്‍ക്ക് തെരഞ്ഞെടുപ്പ് സമയത്ത് നാട്ടില്‍ വന്നു വോട്ട് രേഖപ്പെടുത്താമെന്ന സൗകര്യം മാത്രമാണ് ഇതുകൊണ്ട് പ്രവാസികള്‍ക്ക് ലഭിച്ചത്.
പ്രവാസികളുടെ പൗരാവകാശം അംഗീകരിക്കപ്പെടുന്ന ജനാധിപത്യത്തിന്റെ രജതരേഖയായ പ്രവാസി വോട്ടവകാശം പ്രായോഗികരൂപത്തില്‍ നടപ്പിലാക്കിയാല്‍ മാത്രമേ അതിന്റെ ഗുണഭോക്താക്കളായ പ്രവാസികള്‍ക്ക് ഇതുകൊണ്ടുള്ള ഗുണം ലഭിക്കുകയുള്ളൂവെന്നു പ്രവാസികള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചുവെങ്കിലും അത് വനരോദനമായി കലാശിക്കുകയാണുണ്ടായത്.
രണ്ട് ദശാബ്ദത്തിനുശേഷം ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് പ്രവേശനം നല്‍കിക്കൊണ്ട് എന്‍ഡിഎ സര്‍ക്കാരാണ് ഇക്കാര്യത്തില്‍ പ്രായോഗികമായ ഒരുനിലപാട് സ്വീകരിച്ചത്.
ഇ-തപാല്‍ വോട്ട്, വിദേശത്തുവച്ചു തന്നെ സ്വന്തം മണ്ഡലത്തില്‍ വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം, പ്രോക്സി വോട്ട് തുടങ്ങിയ വിവിധ രീതികളടങ്ങിയ നിര്‍ദ്ദേശങ്ങളാണ് വോട്ടവകാശത്തിന്റെ കാര്യത്തില്‍ പ്രവാസികള്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്പില് സമര്‍പ്പിച്ചത്.
ഇതില്‍ ഏറ്റവും പ്രായോഗികവും സുതാര്യവുമായ രീതി പ്രോക്സി വോട്ടാണെന്നാണ് വിദഗ്ദ്ധാഭിപ്രായം. ”ഏറ്റവും ബുദ്ധിപൂര്‍വവും സുരക്ഷിതവുമായ സമ്പ്രദായം” എന്നാണ് രാഷ്ട്രീയ -സാമൂഹ്യരംഗത്തെ വിദഗ്ദ്ധരും പ്രവാസികളും ഒരുപോലെ ഇതിനെക്കുറിച്ച് അഭിപ്രായപ്പെടുന്നത്.
(പ്രവാസി കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: