‘നീലത്തിമിംഗലം കളി’ കാര്യമായിരിക്കുന്നു. ഇത് ആധുനികതയുടെ അപകടമാണെങ്കിലും പഴയത് ഉപേക്ഷിക്കലിന്റെ പരിണതഫലംകൂടിയാണ്. പുതിയതെല്ലാം നല്ലതാണെന്നോ പഴയതെല്ലാം മോശമാണെന്നോ കരുതുന്നതിന്റെ ഫലംകൂടിയാണിത്.
ഭാരതത്തിന്റെ അനേകായിരം കൊല്ലത്തെ ജീവിതാനുഭവത്തില്‍നിന്നാണ് മക്കളെ എങ്ങനെ വളര്‍ത്തണമെന്ന ശൈലി രൂപപ്പെട്ടത്. പഴയ കണക്കനുസരിച്ച് മക്കളെ അഞ്ചുവയസ്സുവരെ രാജാവിനെപ്പോലെയും, അഞ്ചുമുതല്‍ പതിനഞ്ചു വയസ്സുവരെ വേലക്കാരെപ്പോലെയും, പതിനാറ് വയസ്സു മുതല്‍ സുഹൃത്തുക്കളെപ്പോലെയും കരുതണമെന്നാണ്.
പരിഷ്കാരം വന്നപ്പോള്‍ കാര്യമായ മാറ്റം വന്നു. അഞ്ചുവയസുവരെ സുഹൃത്തിനെപ്പോലെയും പതിനഞ്ചു വയസുവരെ രാജാവിനെപ്പോലെയും പതിനാറു വയസുമുതല്‍ വേലക്കാരെപ്പോലെയും ആക്കാന്‍ ശ്രമിക്കുന്ന രീതിയാണ് ഇപ്പോള്‍.
എന്നുമാത്രമല്ല പുതിയ നിയമങ്ങളും കുട്ടികളെ ‘രക്ഷിക്കാന്‍ വേണ്ടി’ ധാരാളമായി ഉണ്ട്. ചില പരിഷ്കൃത രാജ്യങ്ങളില്‍, വിവാഹവും കുടുംബവും ഒരു സാമൂഹിക വ്യവസ്ഥയല്ലാത്തിടത്ത് കുട്ടികള്‍ പലപ്പോഴും കുടുംബങ്ങളിലല്ല വളരുന്നത്. രണ്ടോ മൂന്നോ വയസിനുള്ളില്‍ മാതാപിതാക്കളില്‍നിന്നു വേര്‍പിരിയുന്നു.
ഇനി ഒരേ വീട്ടിലാണ് താമസമെങ്കിലും കുടുംബാന്തരീക്ഷം പലപ്പോഴും ഉണ്ടാകില്ല. ന്യൂക്ലിയര്‍ കുടുംബവും കുടുംബമില്ലായ്മയുമാണ് അത്തരം ഇടങ്ങളില്‍ ഉള്ളത്. അത് പരിഷ്കരണത്തിന്റെ ഭാഗമാണ്. സ്ത്രീപുരുഷ സംയോഗത്തിന്റെ ഫലമായി പുറത്തേക്കു തള്ളപ്പെടുന്ന കുഞ്ഞുങ്ങളുടെ സംരക്ഷണച്ചുമതല പലപ്പോഴും സര്‍ക്കാരിന്റേതാണ്.
മാതൃവാത്സല്യമോ പിതൃസംരക്ഷണമോ വൃദ്ധജനങ്ങളുടെ ലാളനയോ സഹോദരങ്ങളുടെ സ്നേഹമോ ഇല്ലാതെ വളരുന്ന കുഞ്ഞുങ്ങള്‍ വരണ്ട മനസുള്ളവരായിമാറും. അത്തരക്കാര്‍ പെട്ടെന്ന് പ്രകോപിതരാകും. സഹപാഠികളെ ആക്രമിക്കും.
അപകടങ്ങള്‍ പലതും വരുത്തിവയ്ക്കും. ആധുനിക വിദ്യാഭ്യാസ സമ്പ്രദായംകൊണ്ട് ബുദ്ധി വികസിക്കുമ്പോഴും മനസ്സ് ചുരുങ്ങി മാനുഷികത കുറഞ്ഞുവരും. അതിന്റെ അടയാളങ്ങള്‍ കേരളത്തില്‍ ധാരാളമായി കണ്ടുവരുന്നുണ്ട്.
കുട്ടികളുടെ ശൈശവകാലത്ത് അവരുടെ ഇഷ്ടത്തിനല്ല നാം വളര്‍ത്തേണ്ടത്. അവര്‍ എങ്ങനെ വളരണമെന്ന് മാതാപിതാക്കള്‍ തീരുമാനിക്കണം. ആദ്യത്തെ രണ്ടോ മൂന്നോ വയസുവരെ രാജാവിനെപ്പോലെതന്നെ വളര്‍ത്തുക. പിന്നീട് മാതാപിതാക്കളും ഗുരുജനങ്ങളും നിയന്ത്രിക്കുന്നതിനനുസരിച്ചുതന്നെയാണ് വളരേണ്ടത്. അത് തെറ്റുമ്പോള്‍ മുതല്‍ മക്കള്‍ കൈവിട്ടുപോയി എന്നു കരുതിക്കോളണം.
‘കുട്ടികളുടെ സ്വാതന്ത്ര്യം’ എന്ന ഇന്നത്തെ വികലമായ ധാരണയാണ് പുതിയ അപകടങ്ങളുടെ വേര്. സ്വാതന്ത്ര്യം മാത്രമല്ല ‘ബാലാവകാശം’ ഒരു പുതിയ വെല്ലുവിളിയാണ്. കുട്ടികളെ ശാസിക്കരുത്, ശിക്ഷിക്കരുത്, സങ്കടപ്പെടുത്തരുത്- ഇതൊക്കെയാണ് പുതിയ പ്രമാണങ്ങള്‍. അതനുസരിച്ച് നമ്മുടെ മക്കളുടെ ശാഠ്യം അംഗീകരിച്ച് ശിശുപ്രായത്തില്‍ത്തന്നെ മൊബൈല്‍ ഫോണ്‍ കളിക്കാന്‍ കൊടുത്തപ്പോഴാണ് ആദ്യപിടി വിട്ടതെന്ന് നാം തിരിച്ചറിയുമ്പോഴേക്കും മുഴുവന്‍ പിടുത്തവും പോയിരിക്കും.
മൊബൈല്‍ കിട്ടിയ കുട്ടി നില്‍ക്കാനും നടക്കാനും തുടങ്ങിയപ്പോള്‍ ടിവിയുടെ റിമോട്ട് അവരുടെ നിയന്ത്രണത്തിലായി. അല്പകാലം കഴിഞ്ഞപ്പോള്‍ അച്ഛന്റെയും അമ്മയുടെയും ടാബ്ലറ്റ് അവര്‍ ഗെയിമിന് ഉപയോഗിച്ചുതുടങ്ങി. ഹൈസ്കൂളില്‍ എത്തിയപ്പോള്‍ സ്വന്തം മുറിയായി, മുറിയില്‍ കമ്പ്യൂട്ടറായി.
പതിനൊന്നും പന്ത്രണ്ടും ക്ലാസുകളിലെത്തുമ്പോഴേക്കും ലോകത്തിന്റെ ഏതു കോണില്‍നിന്നും എന്തു നന്മയും തിന്മയും എത്തിച്ചേരുന്ന പതിനായിരത്തിന്റെയും ഇരുപതിനായിരത്തിന്റെയും ആന്‍ഡ്രോയിഡ് മൊബൈല്‍ നാം വച്ചുകൊടുത്തു.
നന്മയെന്തെന്നും തിന്മയെന്തെന്നും അതിന്റെ മൂല്യങ്ങളെന്തെന്നുമുള്ള പാഠങ്ങള്‍ വിദ്യാഭ്യാസത്തില്‍നിന്ന് നമ്മള് എടുത്തുകളഞ്ഞപ്പോള്‍ പുതിയ തലമുറ സംസ്കാരത്തില്‍നിന്ന് അന്യമായി. മാത്രമല്ല ധാര്‍മ്മികമൂല്യങ്ങള്‍ പരിഷ്കൃതസമൂഹത്തിനു ചേരുന്നതല്ല എന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.
മനസ്സിന്റെ ഭാവങ്ങളായ സ്നേഹം, കാരുണ്യം, സഹാനുഭൂതി, ത്യാഗം, സഹനം, സേവനം തുടങ്ങിയ ഗുണങ്ങള്‍ ആര്‍ജിക്കാതെ വളരുകയും ബുദ്ധിപരമായി ഉയരുകയും ചെയ്യുന്നു. വര്‍ധിച്ച ബുദ്ധിയും കൗശലവും കൗമാരത്തിന്റെ പാച്ചിലില്‍ തെറ്റായ ദിശയിലേക്കു നയിക്കുന്നു. അങ്ങനെ മാറുന്ന മക്കള്‍ ഏതു നീചകൃത്യവും അഭിമാനമായി കാണുന്നു.
യഥാര്‍ത്ഥ സഹനവും സാഹസവും അറിയാതെ വളര്‍ന്ന കുട്ടികള്‍ കൊള്ളരുതായ്മകളെ സാഹസമായി കരുതുന്നു. സങ്കടമെന്തെന്ന് അറിയാതെ വളര്‍ന്ന കുട്ടി നിസ്സാരമായ ദുഃഖം പോലും താങ്ങാനാവാതെ ആത്മഹത്യ ചെയ്യുന്നു. കുറുമ്പും സ്നേഹവും കശപിശയും ഒന്നുമില്ലാതെ വീട്ടില്‍ വളര്‍ന്ന മക്കള്‍ നിസ്സാരമായ പിണക്കം വരുമ്പോള്‍ സഹപാഠിയെ ഏറ്റവും ക്രൂരമായി ആക്രമിക്കുന്നു, കൊല്ലുന്നു.
നമ്മുടെ നാട്ടില്‍ ഇപ്പോഴും ഒട്ടൊക്കെ കുടുംബാന്തരീക്ഷത്തില്‍ത്തന്നെയാണ് നാം ജീവിക്കുന്നത്. അതുകൊണ്ട് അതില്ലാത്തവരുടെ നാട്ടിലെ നിയമങ്ങള്‍ നമുക്ക് അനാവശ്യമാണ്. അന്യന്റെ കുപ്പായമല്ല നമ്മുടെ മക്കള്‍ക്കു കൊടുക്കേണ്ടത്.
മുമ്പു സൂചിപ്പിച്ച ആധുനിക സംവിധാനങ്ങളൊക്കെ മക്കള്‍ക്കു നിഷേധിക്കണമെന്നല്ല, അവ കൊടുക്കുന്നതിനും നിയന്ത്രണവും നിബന്ധനയും വേണം. കുഞ്ഞിന്റെ കരച്ചില് മാറ്റാനുള്ള കളിക്കോപ്പല്ല മൊബൈല്‍. അത് നല്‍കാതിരിക്കുക. കൊച്ചു ടിവിയോ കാര്‍ട്ടൂണോ കാണാന്‍ സമ്മതിക്കാം. പക്ഷേ നാം അനുവദിക്കുന്ന സമയം മാത്രം.
ടാബ്ലെറ്റ് ഉപയോഗിക്കാന്‍ അനുവദിക്കാം. നമ്മുടെ നിയന്ത്രണത്തില്‍ മാത്രം. കമ്പ്യൂട്ടര്‍ വാങ്ങിക്കൊടുക്കാം. അത് സ്വകാര്യമുറിയിലല്ല, ഹാളില്‍, പൊതുവായ സ്ഥലത്ത്. മക്കള്‍ ഉപയോഗിക്കുന്ന മൊബൈലും ടാബ്ലെറ്റും കമ്പ്യൂട്ടറും ഏതു സമയത്തും മാതാപിതാക്കള്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ തുടക്കത്തിലേ അവരെ ശീലിപ്പിക്കുക.
സൗകര്യമുള്ള വീടുകളില്‍ മക്കള്‍ക്ക് സ്വന്തം മുറികളാകാം. എന്നാല്‍ അത് സ്വകാര്യമുറികളാവരുത്. അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കും ഏതുസമയവും കടന്നുചെല്ലാനും ഉപയോഗിക്കാനും കഴിയുന്ന മുറികളാകണം.
ആവശ്യങ്ങളെല്ലാം സാധിപ്പിക്കലാണ് സ്നേഹത്തിന്റെ അടയാളമെന്ന ധാരണ തുടക്കത്തിലേ തിരുത്തണം. കൊള്ളരുതായ്മകള്‍ കണ്ടാല്‍ ശാസിക്കുകയും വേണ്ടിവന്നാല്‍ ശിക്ഷിക്കുകയും വേണം. ഇങ്ങനെയൊക്കെ വളര്‍ത്തി മക്കള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ നിയന്ത്രണങ്ങള്‍ മാറ്റി സ്വതന്ത്രരാക്കുക. അവര്‍ സ്വയം സഞ്ചരിച്ചുകൊള്ളും.
വന്വൃക്ഷങ്ങള് നടുമ്പോള്‍ കന്നുകാലികള്‍ കടിച്ചുതിന്നാതിരിക്കാനും മറ്റാരെങ്കിലും പറിച്ചുകളയാതിരിക്കാനും വേലികെട്ടണം. വളരാന്‍ ആവശ്യമായവെള്ളവും വളവും നല്‍കണം. ചുവട്ടില്‍ വളരുന്ന കളകള്‍ പറിച്ചുകളയണം. ചുറ്റാന്‍ തുടങ്ങുന്ന ഇത്തിള്‍ക്കണ്ണികള്‍ പറിച്ചെറിയണം. മരം വളര്‍ന്നു വലുതായാല്‍, ഫലം തരുന്ന പ്രായമായാല്‍ വേലി പൊളിച്ചുനീക്കണം. പിന്നീട് അത് നമുക്ക് ഫലവും തണലുമേകും.
വളരുന്ന ചെടിക്ക് വേലി വേണ്ട എന്നു പറഞ്ഞതിന്റെ ഫലമാണ് ബ്ലുവെയ്ല് ഗെയിം. നിസ്സാരകാര്യങ്ങള്‍ക്ക് ജീവിതം തുലയ്ക്കാതിരിക്കണമെങ്കില്‍ അതിലും ഉന്നതമായ ജീവിതമൂല്യങ്ങള്‍ ഉണ്ടെന്ന് ബോധ്യപ്പെടുത്തണം. അത്തരം മൂല്യങ്ങളുടെ മാതൃകകളെ അവര്‍ അറിയണം. വിദ്യാഭ്യാസത്തിലൂടെ അതു നല്‍കുന്നത് തെറ്റാണെങ്കില്‍ കുടുംബങ്ങളില്‍നിന്ന് അത് ലഭിക്കണം.
മഹത്തായ ജന്മം ഉന്നതമായ ആദര്‍ശത്തിനാണ് സമര്‍പ്പിക്കേണ്ടതെന്ന് നമുക്ക് പഠിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇത്തരം നീലത്തിമിംഗലങ്ങള്‍ മുഴുവന്‍ തലമുറയെയും വിഴുങ്ങും.
മേല്‍പ്പറഞ്ഞതിനൊക്കെ അപവാദങ്ങളുണ്ടാകാം. അത് പൊതുവായ കാര്യത്തിന് ന്യായീകരണമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: