ധാംബുള്ള: ടെസ്റ്റ് പരമ്പരയിലെ ക്ഷീണം ഏകദിനത്തില്‍ തീര്‍ക്കാമെന്ന ലങ്കന്‍ മോഹത്തിന് ആദ്യ മത്സരത്തില്‍ തന്നെ തിരിച്ചടി. ടെസ്റ്റിലെ ഉജ്ജ്വല ഫോം തുടരുന്ന ശിഖര്‍ ധവാന്റെ പതിനൊന്നാം സെഞ്ചുറിയുടെയും (132 നോട്ടൗട്ട്) നായകന് വിരാട് കോഹ്ലിയുടെ (82 നോട്ടൗട്ട്) അര്‍ധസെഞ്ചുറിയുടെയും മികവില്‍ അഞ്ചു മത്സര പരമ്പരയിലെ ആദ്യത്തേതില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.
ലങ്കയുയര്‍ത്തിയ 216 റണ്‍സ് ലക്ഷ്യം 28.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു ഇന്ത്യ. ഓപ്പണര്‍ രോഹിത് ശര്‍മ (നാല്) നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടായ ശേഷം ഒത്തുചേര്‍ന്ന ധവാനും വിരാടും ലങ്കന്‍ ബൗളര്‍മാരെ നിരാശരാക്കി.
71 പന്തില്‍ മൂന്നക്കം കണ്ട ധവാന് 90 പന്തില്‍ 20 ഫോറും മൂന്നു സിക്സറും സഹിതം 132 റണ്‍സെടുത്തു. നാല്‍പ്പത്തിനാലാം അര്‍ധശതകം തികച്ച വിരാട് 70 പന്തില്‍ പത്ത് ഫോറും ഒരു സിക്സറും സഹിതമാണ് 82 റണ്‍സെടുത്തത്.
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്ക മികച്ച തുടക്കത്തിനു ശേഷം 43.2 ഓവറില്‍ 216 റണ്‍സിന് പുറത്തായി. ഇടംകൈയന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേലിന്റെ മികവാണ് ലങ്കയെ തകര്‍ത്തത്.
പത്ത് ഓവറില്‍ 34 റണ്‍സിന് പട്ടേല്‍ മൂന്ന് വിക്കറ്റെടുത്തു. ഓപ്പണര്‍ ഡിക്ക്വെല്ലയ്ക്ക് മാത്രമെ ഇന്ത്യന്‍ ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായുള്ളൂ. 74 പന്തില്‍ എട്ട് ഫോറുള്‍പ്പെടെ 64 റണ്‍സ് നേടി ഡിക്ക്വെല്ല. ഗുണതിലക (35), മെന്‍ഡിസ് (36), എയ്ഞ്ചലോ മാത്യൂസ് (36 നോട്ടൗട്ട്) എന്നിവരും പൊരുതി.
ലങ്കയുടെ ആറു ബാറ്റ്സ്മാന്മാര്ക്ക് രണ്ടക്കം കടക്കാനായില്ല. ഓപ്പണര്‍മാരായ ഡിക്ക്വെല്ലയും ഗുണതിലകയും ലങ്കയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റില്‍ ഇവര്‍ 74 റണ്‍സ് കൂട്ടിചേര്‍ത്തു. ഗുണതിലകയെ മടക്കി ചഹലാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. ബുംറ, ചഹല്‍, ജാദവ് എന്നിവര്‍ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: