കൊയിലാണ്ടി: താലൂ ക്ക് ഗവ. ആശുപത്രി ഇല്ലായ്മയില്‍ കഷ്ടപ്പെടുമ്പോഴും ആറുനില കെട്ടിടം തലയുയര്‍ത്തി നില്ക്കുന്നു. ദേശീയ പാതയോരത്തുള്ള ഈ ആശുപത്രിയില്‍ നിത്യേന 2500ല്‍ അധികം രോഗികളാണ് ഒപി വിഭാഗത്തില്‍ എത്തുന്നത്. കാഷ്വാലിറ്റി വിഭാഗത്തില്‍ അഞ്ഞൂറിലധികം രോഗികളും എത്തിച്ചേരുന്നുണ്ട്. ദേശീയപാതയോരത്തുള്ള ആശുപത്രിയായതിനാല്‍ അപകടത്തില്‍പെട്ട നിരവധി പേര് നിത്യവും ഈ ആശുപത്രിയിലെത്തുന്നു.
20 ഡോക്ടര്‍മാരാണ് ഈ ആശുപത്രിയില്‍ ഉള്ളത്. പക്ഷേ 15 പേര് മാത്രമാണ് ഡ്യൂട്ടിയില്‍ ഉണ്ടാവുക. 3000ത്തില്‍ അധികം രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ 15 ഡോക്ടര്‍മാര്‍ക്ക് മുഴുവന്‍ പേരെയും പരിശോധിക്കാനാവില്ല.
ലാബ് സൗകര്യവും മെഡിക്കല്‍സ്റ്റോറും ഭംഗിയായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അശാസ്ത്രീയമായ കെട്ടിടവും. കെട്ടിടത്തിന്റെ പഴക്കവും രോഗികള്‍ക്കും കൂട്ടുനില്‍ക്കുന്നവര്‍ക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി മുഴുവന്‍ പണിയും കഴിഞ്ഞ ആറു നില കെട്ടിടം തലയുയര്‍ത്തി ആശുപത്രി കോമ്പൗണ്ടില്‍ തന്നെയുണ്ട്. എന്നാല്‍ ഇതുവരെ പ്രവര്‍ത്തനക്ഷമമായിട്ടില്ല. ഒരുകെട്ടിടത്തിന് 20 വര്‍ഷമാണ് സര്‍ക്കാര്‍ നല്കുന്ന സുരക്ഷിതസമയം. അതില്‍ മൂന്ന് വര്‍ഷം പ്രവര്‍ത്തിക്കാതെ കഴിഞ്ഞു.
ഊരാളുങ്കല്‍ ലേബല്‍ കോണ്ട്രാക്റ്റ്സൊസൈറ്റിയാണ് കെട്ടിടത്തിന്റെ പ്രവൃത്തി ഏറ്റെടുത്തിരുന്നത്. പ്രവൃത്തി പൂര്‍ത്തിയായി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും വൈദ്യുതി കണക്ഷന് ലഭിച്ചിട്ടില്ല. ഓപ്പറേഷന് തിയേറ്റര്‍, വാര്‍ഡുകള്‍, ഓഫീസ് എന്നിവയ്ക്കുവേണ്ട യാതൊരു ഫര്ണിച്ചരും തയ്യാറായിട്ടില്ല. റാമ്പ്, ലിഫ്റ്റ് എന്നിവയുടെയൊന്നും പണി മൂന്ന് വര്‍ഷമായിട്ടും നടന്നിട്ടില്ല.
ജില്ലാ ആശുപത്രി പദവിയിലേക്ക് ഉയരേണ്ട കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ അധികാരികളുടെ അനാസ്ഥ കാരണം നശിപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: