കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കു മനം മാറ്റമോ? പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു തനിക്ക് എതിര്‍പ്പൊന്നുമില്ലെന്ന മമതയുടെ പ്രസ്താവന പ്രതിപക്ഷത്തേയും ഞെട്ടിച്ചു.
എതിര്‍പ്പ് ബിജെപിയോടും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായോടുമാണെന്നു പറയുന്നു മമത. ജിഎസ്ടിയും നോട്ടു നിരോധനവുമടക്കമുള്ള കാര്യങ്ങളില്‍ കടുത്ത വിമര്‍ശനത്തിന്റെ കുന്തമുന പ്രധാനമന്ത്രിക്കു നേരേ നീട്ടിയ മമതയാണിപ്പോള് നിലപാടു മയപ്പെടുത്തുന്നത്. രാഷ്ട്രീയ പോരാട്ടത്തിന്റെ കളത്തിലെ ഗോള്‍പോസ്റ്റ് മമത മാറ്റി നിശ്ചയിച്ചിരിക്കുന്നു എന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ മമതയുടെ വാക്കുകളെ വ്യാഖ്യാനിച്ചത്.
ഞാന്‍ മോദിയെ പിന്തുണയ്ക്കുന്നു, ഷായെ അല്ല. ഞാന്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തില്ല. അദ്ദേഹത്തെ എന്തിനു കുറ്റപ്പെടുത്തണം? ബംഗാളിലെ ഒരു ടെലിവിഷന്‍ ചാനലിനു നല്കിയ അഭിമുഖത്തിലായിരുന്നു മമതയുടെ ഈ വാക്കുകള്‍.
എന്നാല്‍ അമിത് ഷാ അധികാരത്തില്‍ ഇടപെടുന്നു എന്ന് മമത ആരോപിച്ചു. രാജ്യത്ത് ഒരു ഏകാധിപതിയുണ്ടാവുന്നതിനെയാണ് എതിര്‍ക്കുന്നത്. കേന്ദ്രമന്ത്രിമാരുടെ യോഗത്തില്‍ ബിജെപി പ്രസിഡന്റ് പങ്കെടുക്കുന്നത് എന്തിനാണ്. ഏകാധിപത്യമാണിത്. ആരാണ് പ്രധാനമന്ത്രി മോദിയോ- ഷായോ? മമത ചോദിച്ചു.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ മമത വാനോളം പുകഴ്ത്തി. അദ്ദേഹവും ബിജെപിയായിരുന്നു. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ഞങ്ങള്‍ക്കാര്‍ക്കും ഒരു തരത്തിലും പ്രശ്നങ്ങളുണ്ടായിരുന്നില്ല. ഇപ്പോഴും ഞാന്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് ശ്രദ്ധിക്കേണ്ടത്. ആ പാര്‍ട്ടി എന്തിനാണ് എല്ലാവര്ക്കും കുഴപ്പങ്ങളുണ്ടാക്കുന്നത്, മമത ചോദിച്ചു.
അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ രാജ്യത്തു വലിയ മാറ്റമുണ്ടാവുമെന്ന കാര്യത്തില്‍ മമതയ്ക്കു സംശയമില്ല. ഇപ്പോള്‍ പ്രതിപക്ഷ ഐക്യനിരയില്ല എന്നതുകൊണ്ട് ആര്‍ക്കും സംശയം വേണ്ട. ആറു മാസത്തിനകം കാര്യങ്ങള്‍ വ്യക്തമാവും. 2019ല്‍ ദല്‍ഹിയില്‍ മാറ്റമുണ്ടാവും, മമത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: