അരൂര്‍: വിവാഹ വീട്ടിലെത്തിയ മൂന്നുപേര്‍ തീവണ്ടി തട്ടി മരിച്ചു. അരൂര്‍ കിഴക്കേവേലിക്കകത്ത് സണ്ണിയുടെ മകന് വര്‍ഗ്ഗീസ് ജിതിന് (24), എറണാകുളം ഏലൂര്‍ ചേന്നാട്ട് വീട്ടില്‍ ജോസഫിന്റെ മകന് ലിബിന് (22), കടവന്ത്ര ഒറ്റനിലത്ത് ഹാന്‍സന്റെ മകന് മിലന് (21) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ അരൂര്‍ അമ്മനേഴം ക്ഷേത്രത്തിന് തെക്കുഭാഗത്തായിരുന്നു അപകടം.
അരൂര്‍ പഞ്ചായത്ത് ഇരുപതാം വാര്‍ഡില്‍ വള്ളാഒടുക്കില് വീട്ടില്‍ വേണുവിന്റെ മകള്‍ മീനയുടെ വിവാഹത്തിന്റെ തലേ ദിവസത്തെ ചടങ്ങിനെത്തിയതായിരുന്നു മൂവരും. തിരികെ വീട്ടിലേക്ക് പോകുന്നതിനായി ലിബിനെയും മിലനെയും അരൂര്‍ പള്ളി ബസ് സ്റ്റോപ്പിലേക്ക് കൊണ്ടു വിടുവാനായി പോകുന്നതിനിടെ ട്രാക്കിലായിരുന്നു അപകടം.
കൊടും വളവുള്ള ഈ പ്രദേശത്ത് തീവണ്ടി വരുന്നത് അറിയുവാന്‍ കഴിയാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കൊല്ലത്തു നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന മെമുവാണ് മൂവരേയും ഇടിച്ച് തെറിപ്പിച്ചത്. മൃതദേഹങ്ങള്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നാണ് കണ്ടെത്തിയത്.
അരൂര്‍ പോലീസും കുത്തിയതോട് സിഐയും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ തുറവൂര്‍ താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ജിതിന് ആര്‍ട്ടിസ്റ്റാണ്. അമ്മ: മെറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: