ബെംഗളൂരു: നഗര ജീവിതം ദുസ്സഹമാക്കുന്ന വിഷപ്പത നീക്കാന്‍ നടപടിയെടുക്കാത്ത കര്‍ണാടക സര്‍ക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷ വിമര്‍ശനം. ജനങ്ങളുടെ ദുരിതം നീക്കാനെടുത്ത നടപടികള്‍ വിശദീകരിക്കാന്‍ നാളെ നേരിട്ട് ഹാജരാകാന്‍ സംസ്ഥാന നഗര വികസന സെക്രട്ടറിയുടെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും സംസ്ഥാന തടാക നിയന്ത്രണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ട്രൈബ്യൂണല്‍ നിര്‍ദേശം നല്കി.
നഗര മധ്യത്തിലെ ബെല്ലന്ദൂര്‍ തടാകത്തില്‍ നിന്നാണ് വിഷപ്പത നുരഞ്ഞുപൊന്തി സമീപ പ്രദേശത്ത് വ്യാപിക്കുന്നത്. തടാകമെന്നു തിരിച്ചറിയാത്ത രീതിയില്‍ മഞ്ഞുവീഴ്ചയ്ക്കു സമാനമാണിത്. റോഡിലേക്കും ജനവാസകേന്ദ്രങ്ങളിലേക്കും പടരുന്നതോടെ ജനങ്ങള്‍ ബുദ്ധിമുട്ടിലാകും.
ഇതിന് ഇടയ്ക്ക് തീപിടിക്കുന്നതും രൂക്ഷഗന്ധമുള്ളതും ജനങ്ങളെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ ദിവസം പതയില്‍ ഒരു കാര്‍ മൂടി. പ്രതിസന്ധി കടുത്തിട്ടും ഒന്നും ചെയ്യാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയാറായിട്ടില്ല. ഇതോടെയാണ് ഹരിത ട്രൈബ്യൂണലിന്റെ അടിയന്തര ഇടപെടല്‍.
പ്രശ്ന പരിഹാരത്തിനു ബെല്ലന്ദൂര്‍ തടാകം ശുദ്ധീകരിക്കാന്‍ സ്വീകരിച്ച നടപടികള്‍, മഴവെള്ളം ഒലിച്ചുപോകുന്നതിനുള്ള പാതകളുടെ തത്സ്ഥിതി എന്നിവയുടെ വിശദമായ വിവരം സമര്‍പ്പിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് ട്രൈബ്യൂണല്‍ അംഗം ജസ്റ്റിസ് ആര്.എസ്. റാത്തോഡ് പറഞ്ഞു.
രണ്ടു വര്‍ഷമായി ബെംഗളൂരു നഗരത്തെ പ്രതിസന്ധിയിലാക്കുന്നു വിഷപ്പത. മഴയ്ക്കു ശേഷമാണ് തടാകത്തില്‍ നിന്ന് പത നുരഞ്ഞുപൊന്തുന്നത്. ബെംഗളൂരു നഗരത്തിനു ചുറ്റുമുള്ള മലിനീകരണ തോത് കൂടുതലുള്ള വ്യവസായങ്ങള്‍ അടച്ചുപൂട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഇത്തരത്തില്‍ 76 സ്ഥാപനങ്ങളുടെ പട്ടികയും നല്കി. ഇവിടങ്ങളിലേക്കുള്ള വൈദ്യുതി-ജല ബന്ധം വിച്ഛേദിക്കാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നിര്‍ദേശവും നല്കി. എന്നാല്‍, നടപടികളുണ്ടായില്ല.
ബെല്ലന്ദൂര്‍ തടാകം ശുദ്ധീകരിക്കാന്‍ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന കര്‍ണാടക സര്‍ക്കാരിനോട് ട്രൈബ്യൂണല്‍ വിശദീകരണം തേടി. വിഷയത്തില്‍ കര്‍ണാടകം, ബെംഗളൂരു തടാക നിയന്ത്രണ അതോറിറ്റി, കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവര്‍ക്ക് ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഫെബ്രുവരി 20നാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: