പുനലൂര്‍: കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്യപ്പെട്ട പുനലൂര്‍ പേപ്പര്‍മില്‍ വീണ്ടും തകര്‍ച്ചയിലേക്ക്. തൊഴിലാളികള്‍ക്ക് ജോലി നല്‍കാന്‍പോലും കഴിയാതെ സ്ഥാപനം വീര്‍പ്പുമുട്ടുന്നു. 2015ലാണ് മില്‍ തുറന്നത്.
മില്‍ തുറന്നുപ്രവര്‍ത്തിക്കുന്നതോടെ നൂറുകണക്കിന് തൊഴിലാളികള്‍ക്ക് ജോലി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ സ്ഥാപനം ഇന്ന് ഉര്ദ്ധ്വശ്വാസം വലിക്കുകയാണ്. ഉത്പ്പാദനം പോലും നടത്താന്‍ കഴിയാതെ സ്ഥാപനം നാശത്തിലേക്ക് കൂപ്പുകുത്തുന്നു.
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ച സ്ഥാപനം ഇന്ന് പുനലൂരിലെ ഒരു സ്വകാര്യ ബിസിനസുകാരന്റെ കൈയിലാണ്. പേപ്പര്‍മില്‍ വ്യവസായം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന പ്രതീക്ഷതന്നെ അസ്തമിച്ചു. സ്ഥലം മറിച്ചുവില്‍ക്കാനുള്ള നീക്കം നടക്കുന്നതായും ആക്ഷേപമുണ്ട്.
മില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടി കാര്ഡ്ബോര്ഡുകള് മാത്രമാണ് ഉത്പ്പാദിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതും നടക്കുന്നില്ല. തദ്ദേശീയരായ തൊഴിലാളികള്‍ക്ക് ഇവിടെ ജോലി ലഭിച്ചിട്ടില്ല. ചില അന്യസംസ്ഥാന തൊഴിലാളികള്‍ മാത്രമാണുള്ളത്.
കിഴക്കന്‍മേഖലയ്ക്ക് അഭിമാനം പകര്‍ന്നിരുന്ന സ്ഥാപനം ഇന്ന് തകര്‍ച്ചനേരിടുമ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വ്യവസായം സംരക്ഷിക്കാനുള്ള യാതൊരു നടപടിയുമില്ല. തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ജോലിനല്‍കാമെന്ന് വാഗ്ദാനം നല്‍കിയിട്ട് ഒരാള്‍ക്കുപോലും ജോലിനല്‍കാന്‍ സാധിച്ചില്ല.
തൊഴിലാളി സംരക്ഷകരായ ഇടതുമുന്നണി സര്‍ക്കാര്‍ ഭരണം നടത്തുമ്പോഴാണ് പുനലൂര്‍ പേപ്പര്‍ മില്‍ വീണ്ടും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നത്. വ്യവസായങ്ങള്‍ സംരക്ഷിക്കുമെന്ന് വീമ്പിളക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നു.
നിലവില്‍ 100 ഏക്കറോളം സ്ഥലം പേപ്പര്‍ മില്ലിന്റെ അധീനതയിലുണ്ട്. മില്ലിന്റെ സ്ഥലത്ത് നിരവധി കുടുംബങ്ങള്‍ വര്‍ഷങ്ങളായി താമസിച്ചുവരുന്നു. ചില റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്ഥലം വില്‍പ്പന നടത്താന്‍ കഴിഞ്ഞ കാലങ്ങളില്‍ ശ്രമം നടത്തിയിരുന്നതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: