കായംകുളം: എട്ടു കോടി രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ അഞ്ചു പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ഇതോടെ അന്വേഷണം വഴിമുട്ടി. ഇവരെകസ്റ്റടിയില് വിട്ടുകിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല.
പാലക്കാട് കരിങ്കരപുളി ദാറുള്‍ മനാറില്‍ മുഹമ്മദ് ഹാരിസ് (53), എരുമയൂര്‍ വടക്കുംപുറത്ത് പ്രകാശ് (52), എരുമയൂര്‍ മുക്കില്‍ ഹൗസില്‍ അഷറഫ് (30), എരുമയൂര്‍ എരിയഞ്ചിറ ഹൗസില്‍ റഫീക്ക് (37), കോഴിക്കോട് കൊടുവള്ളി കരിമങ്കുഴിയില്‍ മുഹമ്മദ് നൗഷാദ് (38) എന്നിവര്‍ക്കാണ് കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എസ്. ദീപു ജാമ്യം അനുവദിച്ചത്.
ഒരോരുത്തരും 20 ലക്ഷം രൂപയുടെ വസ്തു ജാമ്യവും സോള്‍വന്‍സി സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഇവര്‍ക്ക് ജാമ്യം ലഭിച്ചതോടെ അന്വേഷണം വഴിമുട്ടി. നിരോധിത നോട്ടുകള്‍ കൈവശം വച്ചു എന്ന ദുര്‍ബലമായ വകുപ്പു പ്രകാരമാണ് പോലീസ് കേസെടുത്തത്. കോടികളുടെ നിരോധിത നോട്ടുമായി പിടിയിലായവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത് പോലീസിന് നാണക്കേടായി.
കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ വകുപ്പ് ഉദ്യോഗസ്ഥരും എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും സംഭവം ഗൗരവയി അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഇവര്‍ക്കു ജാമ്യം ലഭിച്ചത് തുടര്‍ അന്വേഷണത്തെ ബാധിക്കും. ഇവര്‍ക്ക് ഏതെങ്കിലും ഉന്നത ബന്ധമുണ്ടോ എന്ന അന്വേഷണവും തടസപ്പെടും. ഇതിനിടെ ഇവര്‍ പോലിസിനു നല്കിയ മൊഴി അനുസരിച്ച് മൂവാറ്റുപുഴ വെളൂര്കാവുംകര പടിഞ്ഞാറെ ചാലില്‍ പി.എം. റഷീദി (57)നെ പോലീസ് അറസ്റ്റ് ചെയ്തു.
പിടിയിലായ നിരോധിത നോട്ടുകളില്‍ മൂന്നു കോടി രൂപ റഷീദാണ് നല്‍കിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. പ്രതികള്‍ക്കു വേണ്ടി അഡ്വ. പി. ബിജു ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: