ധാക്ക: പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്ത കേസില്‍ പത്ത് ഇസ്ലാമിക ഭീകരര്‍ക്ക് വധശിക്ഷ. ബംഗ്ലാദേശിലെ കോടതികള്‍ വധശിക്ഷ വിധിക്കുമ്പോള്‍ തൂക്കിക്കൊല്ലാന്‍ വിധിക്കുകയാണ് പതിവ്. എന്നാല്‍ ഈ കേസില്‍ പത്തു പ്രതികളേയും വെടിവെച്ചു കൊല്ലാന്‍ വിധിച്ചതിനെ അസാധാരണം എന്നാണ് വിലയിരുത്തുന്നത്.
2000ല്‍ തെരഞ്ഞെടുപ്പു റാലിക്കിടെ ഹസീനയെ വധിക്കാന്‍ ലക്ഷ്യമിട്ട് ബോംബുകള്‍ വെച്ചെന്നാണ് പത്തുപേര്ക്കുമെതിരെയുള്ള കേസ്.
ധാക്കയിലെ ഭീകരവിരുദ്ധ കോടതി ജഡ്ജി ജസ്റ്റിസ് മംതാസ് ബീഗമാണ് വധശിക്ഷ വിധിച്ചത്. പത്തുപേരേയും വെടിവെച്ചു കൊല്ലാനാണ് ഉത്തരവിട്ടത്. നിരോധിത ഭീകര സംഘടനയായ ഹര്‍ക്കത്തുള്‍ ജിഹാദ് അല്‍ ഇസ്ലാമിയുടെ പ്രവര്‍ത്തകരാണ് പ്രതികള്‍. കോതാലിപര എന്ന പട്ടണത്തില്‍ ഹസീന പങ്കെടുത്ത തെരഞ്ഞെടുപ്പു റാലിക്കു തലേന്ന് വേദിയില്‍ നിന്ന് രണ്ടു ബോംബുകള്‍ കണ്ടെടുത്തതിനത്തുടര്ന്നാണ് ഗൂഢാലോചന പുറത്തു വന്നത്.
ഹര്‍ക്കത്തുള്‍ മേധാവി മുഫ്തി അബ്ദുള്‍ ഹനാന്റെ നേതൃത്വത്തിലായിരുന്നു ആസൂത്രണം. 2004ല്‍ ബംഗ്ലാദേശിലെ ബ്രിട്ടിഷ് നയതന്ത്ര ഉദ്യോഗസ്ഥനെ ഗ്രനേഡ് ആക്രമണത്തില്‍ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഫ്തിയെ നേരത്തേ തൂക്കിക്കൊന്നിരുന്നു.
ഇരുപതു പ്രതികളാണ് കേസിലുണ്ടായിരുന്നത്. തെളിവുകളുടെ അഭാവത്തില്‍ പത്തുപേരെ കോടതി വെറുതേ വിട്ടു. 1996 മുതല്‍ 2001 വരെ പ്രധാനമന്ത്രിയായിരുന്ന ഹസീന ഇപ്പോള്‍ രണ്ടാംവട്ടമാണ് പ്രധാനമന്ത്രി പദത്തില്‍ എത്തിയിരിക്കുന്നത്.
ഇന്ത്യയിലും പാക്കിസ്ഥാനിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മുഫ്തി അബ്ദുള്‍ ഹനാന് എണ്‍പതുകളില്‍ അഫ്ഗാനിസ്ഥാനില്‍ റഷ്യന്‍ സൈന്യത്തിനെതിരെ യുദ്ധം ചെയ്തു. അവിടെ നിന്നു തിരിച്ചു ബംഗ്ലാദേശില്‍ എത്തി ഭീകരസംഘടനയ്ക്ക് രൂപം നല്‍കുകയായിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബംഗ്ലാദേശില്‍ അരങ്ങേറിയ നിരവധി ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ഹര്‍ക്കത്തുള്‍ ഏറ്റെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: