കോട്ടയം: കുട്ടികളെ ചൂഷണം ചെയ്യുന്നത് തടയാന്‍ അനധികൃത അനാഥാലയങ്ങള്‍ക്ക് കേന്ദ്രം കൂച്ചുവിലങ്ങിടുന്നു. എല്ലാ അനാഥാലയങ്ങള്‍ക്കും ബാലനീതി നിയമപ്രകാരം രജിസ്ട്രേഷന് നിര്‍ബന്ധമാക്കി. ഡോക്ടര്‍മാര്‍ മുതല്‍ യോഗ പരിശീലകര്‍ വരെയുള്ളവരുടെ സേവനം അനാഥാലയങ്ങളില്‍ ഒരുക്കണമെന്നാണ് നിര്‍ദ്ദേശം. അടുത്ത ജനുവരി 7ന് മുമ്പ് രജിസ്ട്രേഷന് നടപടി പൂര്‍ത്തിയാക്കണം.
രജിസ്റ്റര്‍ ചെയ്യുന്ന അനാഥാലയങ്ങളില്‍ നിയമത്തില്‍ അനുശാസിക്കുന്ന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. 100 കുട്ടികളുള്ള ഒരു സ്ഥാപനത്തില്‍ 25 ജീവനക്കാര്‍ വേണം. എട്ട് കുട്ടികള്‍ക്ക് ഒരു കക്കൂസ്, 10 കുട്ടികള്‍ക്ക് ഒരു ശുചിമുറി, ഒരു കുട്ടിക്ക് 120 ചതുരശ്ര അടി വലിപ്പമുള്ള മുറിസൗകര്യം എന്നിവ വേണമെന്നാണ് കേന്ദ്ര സാമൂഹികനീതി വകുപ്പ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
കൂടാതെ യൂണിഫോം ഉള്‍പ്പെടെയുള്ള വസ്ത്രങ്ങളും പുതപ്പ്, കിടക്കവിരി, രാത്രി ഉറങ്ങാന്‍ വസ്ത്രം, ആശുപത്രിയില്‍ പോകേണ്ടിവന്നാല്‍ അതിനുള്ള വസ്ത്രവും എന്നിവയും നല്‍കണം.
കേന്ദ്ര സാമൂഹിക വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപന മേധാവികള്‍ക്ക് കര്‍ശനമായ ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു. സ്ഥാപനങ്ങള്‍ വന്‍പിഴ കൊടുക്കുന്നതിനൊപ്പം മേധാവികള്‍ക്ക് തടവുശിക്ഷയും അനുഭവിക്കേണ്ടിവരും. ബാലനീതി നിയമപ്രകാരം ദത്തെടുക്കല്‍, സ്പോണ്‍സര്‍ഷിപ്പ് തുടങ്ങിയവയ്ക്ക് അര്‍ഹതയുളള കുട്ടികളെ മാത്രമെ പ്രവേശിപ്പിക്കാന്‍ പാടുള്ളു.
ഇത് അനാഥാലയങ്ങളിലേക്ക് എന്ന പേരില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടിക്കടത്തിന് തടയിടാനും സാധിക്കും. സംസ്ഥാനത്ത് ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡാണ് രജിസ്ട്രേഷന് അതോറിറ്റി.
അനാഥാലയങ്ങളുടെ മറവില്‍ നടക്കുന്ന ചൂഷണം അവസാനിപ്പിക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ സഹായകമാകുമെന്നാണ് സാമൂഹികനീതി വകുപ്പ് പറയുന്നത്. സ്വകാര്യ വ്യക്തികളുടെ നിയന്ത്രണത്തില്‍ നടത്തിയിരുന്ന ചില സ്ഥാപനങ്ങളില്‍ കുട്ടികള്‍ പീഡനത്തിനരയായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യമല്ല കേരളത്തിലെന്ന് അനാഥാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ പറയുന്നു.
സംസ്ഥാനത്തുള്ള അനാഥലയങ്ങളിലെ കുട്ടികള്‍ അനാഥരല്ലെന്നും അവരില്‍ 95 ശതമാനത്തിനും അച്ഛനോ അമ്മയോ മറ്റ് ബന്ധുക്കളോ ഉളളവരുമാണ്. പഠനത്തിന് വേണ്ടിയാണ് അവര്‍ നില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടിയുള്ള ഹോസ്റ്റലായി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: