തലശ്ശേരി: കൊളശ്ശേരിയിലെ ഐടിഐ വിദ്യാര്‍ത്ഥി നാമത്ത് വീട്ടില്‍ സാവന്തിന്റെ ആത്മഹത്യ ബഌവെയ്ല്കെണിയാണോ എന്നറിയാന്‍ പോലിസ് നടത്തുന്ന അന്വേഷണത്തില്‍ മെല്ലെപ്പോക്കെന്ന് ആരോപണം ഉയരുന്നു. മകന്റെ മരണത്തിന് പിന്നില്‍ കൊലയാളി ഗെയിമാണോ എന്ന് സംശയിക്കുന്നതായി കാണിച്ച് പിതാവ് എന്‍.വി.ഹരീന്ദ്രന്‍ കഴിഞ്ഞ ദിവസം തലശ്ശേരി ഡിവൈഎസ്പിക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരി സിഐ പ്രേമചന്ദ്രനും സംഘവും ഹരീന്ദ്രന്റെ വീട്ടിലെത്തി അന്വേഷണവും നടത്തി. മൂന്ന് ദിവസത്തിനകം സാവന്തിന്റെ മരണകാരണത്തില്‍ സ്ഥിരീകരണമുണ്ടാവുമെന്ന് കണ്ണൂര്‍ എസ്പി ജി.ശിവ വിക്രമും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തെളിവെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്നാണ് ഉപ്പോഴും പോലീസ് പറയുന്നത്. ഇക്കഴിഞ്ഞ മെയ് 19നാണ് സാവന്തിനെ സ്വന്തം കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പ്രണയ നൈരാശ്യത്തിലാണ് യുവാവ് ജീവിതം അവസാനിപ്പിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞതിനാല്‍ അസ്വാഭാവിക മരണക്കേസില്‍ തുടരന്വേഷണമുണ്ടായില്ല. സാവന്തിന്റെ മാതാപിതാക്കളും അത് തന്നെ വിശ്വസിച്ചു. എന്നാല്‍ ഈയിടെയായി പ്രചരിച്ച ബഌവെയില്‍ കളിയുടെ പിന്നാമ്പുറക്കഥകള്‍ വാര്‍ത്താമാധ്യമങ്ങളിലൂടെ അറിഞ്ഞതോടെ മാതാപിതാക്കളില്‍ സംശയത്തിന്റെ ചോദ്യങ്ങളുയര്‍ന്നു. ജീവനൊടുക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് കുട്ടിയുടെ പെരുമാറ്റത്തില്‍ പ്രത്യേകതകള്‍ കണ്ടിരുന്നതായി അമ്മ പ്രേമലത വെളിപ്പെടുത്തി. തനിച്ചു കിടക്കും. വൈകിയേ ഉറങ്ങാറുണ്ടായിരുന്നുള്ളു. മൊബൈലിലായിരുന്നു സ്ഥിരമായി ശ്രദ്ധ. മരണാഭിമുഖ്യം പ്രകടിപ്പിച്ചുള്ള സംസാരവും നേരത്തെ ഒരു തവണ ആത്മഹത്യക്ക് ശ്രമിച്ചതും അമ്മ മാധ്യമങ്ങളേയും അറിയിച്ചിരുന്നു.
മാതാപിതാക്കളുടെ പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിലും പരാതിയുടെ അടിസ്ഥാനത്തിലുമാണ് പോലിസ് വീണ്ടും അന്വേഷണത്തിന് തയ്യാറായത്. ഇത് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി യുവതലമുറയെ കൈവിട്ടകളിയില്‍ നിന്നും രക്ഷിക്കേണ്ട ബാധ്യതയുള്ള നിയമ പാലകര്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നതാണ് വിമര്‍ശന വിധേയമാവുന്നത്. ഇതിനിടെ സാവന്തിന്റെ ഏതാനും സുഹൃത്തുക്കളുടെ മൊബൈലുകളും നിരീക്ഷണ വിധേയമാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചതായി അറിയുന്നു. സാവന്ത് ഉപയോഗിച്ചിരുന്ന ഫോണ്‍ റിപ്പയര്‍ ആവശ്യാര്‍ത്ഥം ഗള്‍ഫിലേക്ക് കൊടുത്തയച്ചതായാണ് വിവരം. ഇത് തിരിച്ചെത്തിയാല്‍ മാത്രമേ കസ്റ്റഡിയിലെടുത്ത് പരിശോധനക്ക് അയക്കാനാവൂ. ബഌവെയില്‍ ഗെയിമിന് അടിമപ്പെട്ടവര്‍ ഈ ഭാഗത്ത് ഇല്ലെന്ന് പോലീസ് മേധാവികള്‍ ആവര്‍ത്തിച്ച് പറയുമ്പോഴും അതല്ല സത്യമെന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: