വാഷിംഗ്ടണ്‍: പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. പാക്കിസ്ഥാന്, ഭീകരര്‍ക്ക് താവളമൊരുക്കുകയാണെന്നും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന്റെ ഇത്തരം നടപടികളോട് ആമേരിക്ക പ്രതികരിക്കുമെന്നും ട്രംപ് പറഞ്ഞു. ക്ഷമയ്ക്ക് പരിധികളുണ്ടെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്കിയ ട്രംപ് അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്നും വ്യക്തമാക്കി. പുതിയ അഫ്ഗാന് നയം പ്രഖ്യാപിക്കുന്നതിനിടെയാണ് ട്രംപ് പാകിസ്ഥാനെതിരെ കടുത്ത നിലപാട് പ്രഖ്യാപിച്ചത്.
അമേരിക്കക്കാരുടെ ജീവന് ഭീഷണിയായ നിരവധി ഭീകരവാദ സംഘടനകള്‍ക്ക് പാകിസ്ഥാന് അഭയം നല്‍കിയിട്ടുണ്ട്. ഇതവസാനിപ്പിക്കണം. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ശരിയായ നിലപാട് പാക്കിസ്ഥാന് സ്വീകരിക്കേണ്ട സന്ദര്‍ഭമാണിതെന്നും ട്രംപ് പറഞ്ഞു. അഫ്ഗാനിലെ അമേരിക്കന്‍ നയത്തെ പിന്തുണച്ചാല്‍ പാകിസ്ഥാന് അത് നേട്ടമായിരിക്കുമെന്നും മറിച്ചാണെങ്കില്‍ അവര്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനികസാന്നിധ്യം കുറച്ചു കൊണ്ടു വന്നിരുന്ന ഒബാമയുടെ നയം തിരുത്തി പതിനാറ് വര്‍ഷമായുള്ള അമേരിക്കന്‍ സൈനിക സാന്നിധ്യം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈനികരെ തിരിച്ചു വിളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നു പറഞ്ഞ ട്രംപ്, അമേരിക്കന്‍ സൈനികരെ അഫ്ഗാനില്‍ നിന്ന് പെട്ടെന്ന് പിന്‍വലിച്ചാല്‍ അത് ഭീകരര്‍ക്ക് അവസരം സൃഷ്ടിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: