തൊടുപുഴ: നഗരസഭ ജീവനക്കാരിയോട് മോശമായി പെരുമാറിയ മുസ്ലിം ലീഗ് വാര്‍ഡ് കൗണ്‍സിലര്‍ മാപ്പ് പറഞ്ഞ് തലയൂരി. നഗരസഭ കുമ്മംങ്കല്ല് സ്കൂള്‍ (16-ാം വാര്‍ഡ്) കൗണ്‍സിലര്‍ അനില്‍കുമാറാണ് മുതിര്‍ന്ന ജീവനക്കാരിയോട് മോശമായ രീതിയില്‍ പെരുമാറിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. സംഭവം വിവാദമായതോടെ ഇന്നലെ വൈകിട്ട് തന്നെ യോഗം വിളിച്ച് ചേര്‍ത്ത് പരസ്യമായി മാപ്പ് പറഞ്ഞ് ഇയാള്‍ രക്ഷപെടുകയായിരുന്നു.
19-ാം വാര്‍ഡില്‍ തെങ്ങില്‍ നിന്നും മടലും തേങ്ങയും മുറ്റത്തേക്ക് വീഴുന്നതുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥന് സമീപവാസിക്കെതിരെ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ ഈ ജീവനക്കാരി ഇത് ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് വീട്ടുടമസ്ഥനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇരുവീട്ടുകാരെയും നഗരസഭയില്‍ വിളിച്ച് വരുത്തി സംഭവം ഒത്തുതീര്‍പ്പാക്കുകയും തേങ്ങ വീഴാതിരിക്കാന്‍ നെറ്റ് കെട്ടുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെ ഇന്നലെ രാവിലെ സ്ഥലത്തെത്തിയ അനില്‍കുമാര്‍ ജീവനക്കാരിയോട് തട്ടിക്കയറുകയായിരുന്നു. തെങ്ങ് വെട്ടിമാറ്റാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം. സംഭവത്തില്‍ കൈക്കൂലി വാങ്ങി മറുപക്ഷം ചേര്‍ന്നതായും ആരോപണം ഉന്നയിച്ചു. ബഹളം കേട്ടതോടെ ഓഫീസിലെ ജീവനക്കാരെല്ലാം ഓടിയെത്തുകയായിരുന്നു.
തിരക്കേറിയ സമയത്ത് ഇത്തരം ഒരു അപമാനം ഏറ്റതിനെ തുടര്‍ന്ന് ജീവനക്കാരി പൊട്ടിക്കരഞ്ഞു. ഇതേ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് നഗരസഭയിലെ ജീവനക്കാര്‍ ജോലി നിര്‍ത്തി വച്ച് പ്രതിഷേധ ധര്‍ണ്ണ നടത്തി.
ചെയര്‍പേഴ്സണ്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് യോഗം ചേര്‍ന്ന് സംഭവം പറഞ്ഞ് ഒതുക്കി തീര്‍ക്കുകയായിരുന്നു. ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍, വൈസ് ചെയര്മാന് ടി കെ സുധാകരന് നായര്‍, മുന്‍ ചെയര്മാന് എ എം ഹാരിദ്, ജീവനക്കാരുടെ വിവിധ യൂണിയനുകളുടെ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് ചര്‍ച്ച ചെയ്ത് ഇനി ഇത്തരത്തില്‍ ആവര്‍ത്തിക്കില്ലെന്ന് കൗണ്‍സിലര്‍ വാക്ക് നല്‍കിയാണ് പ്രശ്നം അവസാനിപ്പിച്ചത്.
ജീവനക്കാര്‍ കുറവ്
നഗരസഭയില്‍ ജീവനക്കാരുടെ കുറവ് ദൈനംദിന പ്രവര്‍ത്തനത്തെ ഏറെ ബാധിക്കുന്നതായി വൈസ് ചെയര്മാന് ടി കെ സുധാകരന് നായര്‍ പറഞ്ഞു. നിലവില്‍ 68 ജീവനക്കാരാണ് ഉള്ളത്. ഭവനപദ്ധതികളടക്കം നിരവധി കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധന നടത്തേണ്ടതുണ്ട്. ജീവനക്കാരുടെ കുറവ് മൂലം പലതും കൃത്യസമയത്ത് നടക്കാറില്ലെന്നും ഉള്ളവര്‍ അധിക സമയം ജോലി ചെയ്താണ് നഗരസഭയെ പ്രതിസന്ധിയില്‍ നിന്നും ഒരു പരിധിവരെ പിടിച്ച് നിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി
പ്രതിഷേധിച്ചു
മുസ്ലിംലീഗ് കൗണ്‍സിലറുടെ മോശം പെരുമാറ്റത്തെ ബിജെപി കൗണ്‍സിലര്‍മാര്‍ ശക്തമായി അപലപിച്ചു.
ജീവനക്കാരുടെ കുറവ് ഏറെ ബാധിക്കുന്ന നഗരസഭയെ ഇത്തരത്തിലുള്ള നടപടികള്‍ പ്രതിസന്ധിയിലാക്കുമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഇത് നാലാം തവണയാണ് ഇതേ കൗണ്‍സിലറുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു സംഭവമെന്നും നഗരസഭയിലെ ഐക്യം തകര്‍ക്കാനുള്ള ശ്രമത്തെ ശക്തമായി എതിര്‍ക്കുമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: