കുറ്റിയാടി: തിരുവോണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങുന്നതിനിടയില്‍ ഉത്രാടം തിരുവോണ നാളുകളില്‍ നാട്ടിന് പുറങ്ങളില്‍ സജീവമാകുന്ന ഓണപ്പൊട്ടന്റെ(ഓണത്തപ്പന്) ഉടയാഭരണങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലാണ് മരുതോങ്കര വേട്ടോറയിലെ തലച്ചിലപറമ്പത്ത് മണിയപ്പന്. വടക്കെ മലബാറിലെ പ്രത്യേകിച്ച് വടകര താലൂക്കിലെ ഗ്രാമങ്ങളില്‍ ഉത്രാടം, തിരുവോണം നാളുകളില്‍ ചമയങ്ങളണിഞ്ഞ്, മണികിലുക്കി ഓലക്കുടയും ചൂടി ഓടിമറയുന്ന ഓണപ്പൊട്ടന്റെ വേഷവിധാനങ്ങള്‍ ഒരുക്കാന്‍ നീണ്ടകാലത്തെ തയ്യാറെടുപ്പുകള്‍ വേണമെന്ന് മണിയപ്പന് പറയുന്നു. സവിശേഷമായ കരവിരുതില്‍ തയ്യാറാക്കുന്ന താടിയും കിരീടവും കൊമ്പും താഴികയും ചെന്നി മലരുമാണ് ഓണപ്പൊട്ടന്റെ വേഷവിധാനങ്ങള്‍ക്ക് പൂര്‍ണ്ണത നല്‍കുന്നത്.
ഒറോപ്പ കൈതയും വാഴപ്പിണ്ടിയും ചതച്ചുണ്ടാക്കുന്ന നൂലുപയോഗിച്ചാണ് ഓണപ്പൊട്ടന്റെ താടി തയ്യാറാക്കുന്നത്. പാലമരത്തിന്റെ കമ്പ് ചെത്തിമിനുക്കി കൊമ്പും ചെന്നി മലരും താഴികയും നിര്‍മ്മിക്കുന്നു. അത്തംമുതല്‍ ഉത്രാടം വരെയുള്ള വ്രതാനുഷ്ടാനങ്ങള്‍ക്ക് ശേഷം ഉത്രാടം നാളില്‍ പുലര്‍ച്ചെ ചമയങ്ങള്‍ അണിഞ്ഞ് ഓണത്തപ്പന്മാരെല്ലാം തറവാട് വീട്ടില്‍ ഒത്തുകൂടി ഗുരുകാരണവന്മാരെ വന്ദിച്ച് അനുഗ്രഹംവാങ്ങിയതിനുശേഷം ഓരോരുത്തര്‍ക്കും അനുവദിച്ച സ്ഥലങ്ങളിലേക്ക് നീങ്ങുകയാണ് പതിവ്. കിരീടം വെച്ചുകഴിഞ്ഞാല്‍ ആരോടും ഒന്നും ഉരിയാടാത്തത് കൊണ്ടാണ് ഇവരെ ഓണപ്പൊട്ടന്മാര് എന്ന് വിളിക്കുന്നത്.
മാവേലി തമ്പുരാന്റെ പ്രതീകങ്ങളായിട്ടാണ് ഓണപ്പൊട്ടന്മാരെ കരുതിപ്പൊരുന്നത്. ഓണനാളുകളില്‍ വീടുവീടാന്തരം കയറിയിറങ്ങുന്ന ഓണപ്പൊട്ടന്മാരെ വീട്ടുകാര്‍ നിലവിളക്കും നിറനാഴിയും വെച്ചും സ്വീകരിക്കുന്നു. വീട്ടുകാര്‍ക്ക് അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ് പണവും അരിയും സ്വീകരിച്ച് ഓണപ്പൊട്ടന് യാത്രയാവും. അച്ഛന് കേളുപ്പണിക്കരുടെ കൂടെ അഞ്ചാം വയസ്സിലാണ് മണിയപ്പന് ഓണപ്പൊട്ടന് കെട്ടിത്തുടങ്ങിയത്. കഴിഞ്ഞ 34 കൊല്ലമായി ഈ പാരമ്പര്യം തുടരുന്നു. തെയ്യം കലാകാരന്‍കൂടിയായ മണിയപ്പന് വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള ബന്ധുക്കള്‍ക്കും മറ്റും ഇത്തരം ഉടയാഭരണങ്ങള്‍ ഉണ്ടാക്കി കൊടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: