ചേര്‍ത്തല: കോണ്‍ഗ്രസ് ഭരിക്കുന്ന പള്ളിപ്പുറം വില്ലേജ് സഹകരണബാങ്കിന്റെ വസ്തുവാങ്ങല്‍ ഇടപാടില്‍ ആറ് ലക്ഷത്തോളം രൂപയുടെ അഴിമതി നടന്നതായി സഹകരണ വിജിലന്‍സിന്റെ കണ്ടെത്തല്‍.
അഴിമതി നിരോധന നിയമപ്രകാരം ബാങ്ക് ഭരണസമിതിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും എതിരെ കേസെടുക്കണമെന്ന് വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയ്ക്ക് ശുപാര്‍ശചെയ്ത അന്വേഷണ റിപ്പോര്‍ട്ട് സഹകരണ രജിസ്ട്രാര്‍ വകുപ്പ് സെക്രട്ടറിക്ക് കൈമാറി. ബാങ്ക് അംഗത്തിന്റെ പരാതിയിലാണ് സഹകരണ വിജിലന്‍സ് അന്വേഷണം നടത്തിയത്.
2015 ല്‍ മൂന്ന് സെന്റ് ഭൂമിയും കെട്ടിടവും കൂടുതല്‍ വില നല്കി വാങ്ങിയതില്‍ അഴിമതിയുണ്ടെന്നായിരുന്നു പരാതി. സഹകരണ വിജിലന്‍സിന്റെ അന്വേഷണത്തില്‍ ക്രമക്കേടും അഴിമതിയും നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. കെട്ടിടത്തിന്റെ മൂല്യം അധീകരിച്ച് നല്‍കിയതില്‍ 4,07,600 രൂപയും വസ്തുവിന് അധികവില നല്‍കിയതില്‍ 1,75,000 രൂപയും ബാങ്കിന് നഷ്ടം വരുത്തിയെന്നാണ് സഹകരണ വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഇത് സംബന്ധിച്ച് പത്ര പരസ്യം നല്‍കാത്തത് ചട്ടവിരുദ്ധമാണെന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് കേസെടുത്ത് നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. 2015 ആഗസ്ത് ഒന്നിലെ ബാങ്ക് ഭരണസമിതി, സെക്രട്ടറി, ജീവനക്കാരി, മണ്ണഞ്ചേരി പഞ്ചായത്ത് അസി. എന്‍ജിനിയര്‍ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമത്തിലെ 13(1), 13(2) വകുപ്പുകളും ഐപിസി 409, 120(ബി) വകുപ്പുകളും ചുമത്തി കേസെടുക്കാനാണ് ശുപാര്‍ശ.
തുടര്‍നടപടിയുടെ ഭാഗമായി രജിസ്ട്രാര്‍ അന്വേഷണ റിപ്പോര്‍ട്ട് സഹകരണവകുപ്പ് സെക്രട്ടറിക്ക് കൈമാറി. വകുപ്പ് സെക്രട്ടറിയാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയ്ക്ക് അന്വേഷണം കൈമാറേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: