എടത്വാ: നദിയില്‍ താഴ്ന്ന കുട്ടിക്ക് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി രക്ഷകനായി. പച്ച കോട്ടയില്‍ ക്ഷേത്രത്തിന് സമീപം കളിച്ചുകൊണ്ടിരുന്ന മഠത്തിക്കളം ആദര്‍ശിനാണ് എടത്വാ സെന്റ് അലോഷ്യസ് സ്കൂള്‍ വിദ്യാര്‍ത്ഥി എ. കണ്ണന് രക്ഷകനായത്.
കഴിഞ്ഞ ദിവസം വൈകിട്ട് ക്ഷേത്രത്തിന് സമീപം കളിച്ചിരുന്ന രണ്ടാംക്ലാസ് വിദ്യാര്‍ത്ഥി ആദര്‍ശ് ആഴമേറിയ നദിയിലേക്ക് വീഴുകയായിരുന്നു. കൂട്ടുകാര്‍ ബഹളം വച്ചതോടെ ഓടിയെത്തിയ കണ്ണന് സ്വന്തം ജീവന് അവഗണിച്ച് നദിയിലേക്ക് എടുത്ത് ചാടി. ശക്തമായ മഴയും, വെള്ളപ്പൊക്കവും, ഒഴുക്കും അവഗണിച്ച് ആദര്‍ശിനേയും തോളിലേറ്റി കണ്ണന് നദിതീരത്തോട് അടുത്തപ്പഴേയ്ക്ക് കൈകാലുകള്‍ തളര്‍ന്നിരുന്നു.
കരയ്ക്കെത്തിക്കാന്‍ നദിയിലെ സംരക്ഷണ ഭിത്തി തടസമായി നിന്നതോടെ കണ്ണന് അലറിവിളിച്ചു. കണ്ണന്റെ നിലവിളികേട്ട് ഓടിയെത്തി. എടത്വാ സെന്റ് അലോഷ്യസ് സ്കൂള്‍ അദ്ധ്യാപിക വിനിത ആദര്‍ശിനെ കരയിലേക്ക് വലിച്ച് കയറ്റി. നദിയില്‍ താഴ്ന്ന ആദര്‍ശിനെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കി.
പച്ച ചെറുകാട്ട് പടിഞ്ഞാറേതില്‍ അജിയുടേയും ബിന്ദുവിന്റേയും മകനാണ് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ എ. കണ്ണന്. ആദര്‍ശിന്റെ ജീവന് രക്ഷിച്ച കണ്ണനെ അമ്പലപ്പറമ്പ് സൗഹൃദയ ചാരിറ്റബില്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സപ്തംബര്‍ മൂന്നിന് അനുമോദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: