തലശ്ശേരി: വീട്ടില്‍ കയറി സിപിഎമ്മുകാരായ ദമ്പതികളെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സിപിഎം ക്രിമിനല്‍ സംഘത്തിനെതിരെ വധശ്രമത്തിന് കേസ്. വടക്കുമ്പാട് പാറക്കെട്ടിലെ മാലിയാട്ട് വീട്ടില്‍ക്കയറി മാറോളി ലിബിനെ വെട്ടിയും തടയാനെത്തിയ ഭാര്യയെയും സഹോദരിയെയും ആക്രമിച്ച് പരിക്കേല്പിക്കുകയും ചെയ്ത കേസില്‍ 11 പേര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 308 പ്രകാരം വധശ്രമത്തിന് ധര്‍മ്മടം പോലീസ് കേസെടുത്തു. പെരുന്താറ്റില്‍ സ്വദേശി ദിനീഷ് ഉള്‍പ്പെടെ 8 തിരിച്ചറിഞ്ഞവരും 3 കണ്ടാലറിയാവന്നവരെയും പ്രതികളാക്കിയാണ് കേസെടുത്തത്. ഇവരെ പിടികൂടാന്‍ ധര്‍മ്മടം എസ്.എസ് യുടെ ചുമതലയുള്ള തലശ്ശേരി ട്രാഫിക് എസ്ഐ വി.വി.ശ്രീജേഷിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല. അക്രമം നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതികള്‍ ഒളിവില്‍ പോയെന്നാണ് സൂചനകള്‍. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ആയുധധാരികളായി വാഹനത്തിലെത്തിയ ആക്രമികള്‍ പാറക്കെട്ടിലെ മലയാട്ട് വീട്ടില്‍ അതിക്രമിച്ചു കയറി അകത്തുണ്ടായ ലിബിന്, ഭാര്യ ആതിര, ലിബിന്റെ സഹോദരി ലിബിഷ എന്നിവരെ ആക്രമിച്ചിരുന്നത്. തലയിലും കൈക്കും വെട്ടേറ്റ ലിബിനും അക്രമികളുടെ ചവിട്ടേറ്റ പരിക്കുകളോടെ ആതിരയും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. ലിബിഷയെ പ്രഥമ ശുശ്രൂഷ നല്കി വിട്ടയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: