ശ്രികണ്ഠപുരം: പതിറ്റാണ്ടുകളായി തങ്ങള്‍ താമസിച്ചുവരുന്ന കോളനിയില്‍നിന്നും പതിമൂന്ന് കുടുംബാംഗങ്ങള്‍ കുടിയിറക്ക് ഭീഷണിയില്‍. ശ്രീകണ്ഠപുരം നഗരസഭയില്‍ ഉള്‍പ്പെടുന്ന കരയത്തുംചാല്‍ അംബേദ്കര്‍ കോളനിയിലെ കുടുംബങ്ങളാണ് തൊട്ടടുത്ത പള്ളിക്കമ്മറ്റി ഭാരവാഹികളുടെ ഭീഷണിയില്‍ കുടിയൊഴിഞ്ഞുപോകേണ്ട അവസ്ഥയിലെത്തിയിരിക്കുന്നത്.
അംബേദ്കര്‍ കോളനിയിലെ കുടുംബാംഗങ്ങള്‍ തങ്ങള്‍ക്ക് തലമുറകളായി ലഭിച്ച സ്ഥലത്താണ് കഴിഞ്ഞുവന്നിരുന്നത്. എന്നാല്‍ തൊട്ടടുത്തുള്ള പള്ളകമ്മറ്റി ഭാരവാഹികള്‍ കാലാകാലങ്ങളായി ഇവര്‍ ഉപയോഗിച്ചുവരുന്ന റോഡും അനുബന്ധ വഴികളും കമ്പിവേലികെട്ടി അടച്ച് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുകയാണ്. കോളനിയിലെ നിവാസികളും തൊട്ടടുത്ത പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളടക്കമുള്ള നാട്ടുകാരും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വഴിയാണ് പള്ളിയുടെ അധീനതയിലുള്ള സ്ഥലമാണെന്ന് പറഞ്ഞ് വേലികെട്ടി അടച്ചത്.
തൊട്ടടുത്ത വിദ്യാലയങ്ങളില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന റോഡ് എല്ലാദിവസവും പള്ളിയധികൃതര്‍ ചങ്ങലയിട്ട് പൂട്ടുകയാണ് പതിവ്. ഇതിനെതിരെ നിരവധി പരാതികള്‍ മനുഷ്യാവകാശ കമ്മീഷന്, പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, കലക്ടര്‍ എന്നിവര്‍ക്ക് കോളനി നിവാസികള്‍ നല്‍കിയിരുന്നുവെങ്കിലും പള്ളിയധികൃതര്‍ ഉന്നത സ്വാധീനമുപയോഗിച്ച് പരാതികളില്‍ അന്വേഷണം പോലും നടത്താന്‍ അനുവദിച്ചിരുന്നില്ല.
ഇതിനെതിരെ കോളനിയിലെ ചില യുവാക്കള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന ജൂലൈ 6ന് പള്ളിവികാരിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം കോളനിയില്‍ അധിക്രമിച്ചുകയറി സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ മര്‍ദ്ദിച്ച് സാരമായി പരിക്കേല്‍പ്പിച്ചിരുന്നു. ജാതിപറഞ്ഞ് അധിക്ഷേപിച്ചായിരുന്നു അക്രമം. അക്രമത്തില്‍ പരിക്കേറ്റ നിരവധി കോളനി നിവാസികള്‍ ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് പ്രകാരം ജാമ്യംപോലും ലഭിക്കാത്ത കേസാണിത്. ഇതുകൂടാതെ ഈവിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ അക്രമിക്കുകയും അപമാനിക്കുകയും ചെയ്തതിനും ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുക്കേണ്ടത്.
എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്നും ഇത്തരം നടപടികള്‍ ഉണ്ടാകാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അക്രമ സംഭവങ്ങള്‍ക്ക് ശേഷം പള്ളി അധികൃതരും പോലീസും ഇടപെട്ട് ഒത്തുതീര്‍പ്പ്വ്യവസ്ഥ ഉണ്ടാക്കിയിരുന്നു. ഇതുപ്രകാരം ആഗസ്ത് 1ന് മുമ്പ് വഴി പുനസ്ഥാപിച്ചുനല്കുമെന്ന് രേഖാമൂലം ഉറപ്പുനല്‍കിയിരുന്നെങ്കിലും ഇതുപാലിക്കാന്‍ പള്ളി അധികൃതര്‍ തയ്യാറായിട്ടില്ല.
പള്ളി അധികൃതര്‍ക്ക് ഉന്നതതലത്തിലുള്ള ബന്ധമാണ് പോലീസ് നടപടിയെടുക്കാതിരിക്കാന്‍ കാരണമെന്നും പരാതിയുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ട ഒരു കോളനിയിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ക്രൂരമായി തല്ലിച്ചതച്ചിട്ടും ഇതിനെതിരെ പ്രതികരിക്കാന്‍പോലും കോണ്‍ഗ്രസും സിപിഎമ്മും തയ്യാറാകാത്തതും ചര്‍ച്ചയായിട്ടുണ്ട്.
സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന പള്ളി അധികൃതരുടെ നടപടിക്കെതിരെ കര്‍മ്മസമിതി രൂപീകരിച്ച് ശക്തമായ പ്രക്ഷോഭംനടത്താനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികള്‍. ഗതാഗത സൗകര്യങ്ങളില്ലാത്തതിനാല്‍ ഈ കോളനിയില്‍ വൈദ്യുതി, വെള്ളം എന്നീ അടിസ്ഥാനസൗകര്യങ്ങളൊന്നും ഇന്നും എത്തിയിട്ടില്ല. പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമത്തിനായി കോടിക്കണക്കിന്രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ടെങ്കിലും ഇവയെല്ലാം ഈ കോളനിയുടെ പടിക്ക് പുറത്താണ്. കോളനി നിവാസികളെ പരമാവധി പീഡിപ്പിച്ച് ഇവരെ ഇവിടെ നിന്ന് കുടിയൊഴിപ്പിക്കാനുള്ള ലക്ഷ്യമാണ് പള്ളി അധികൃതര്‍ക്കുള്ളത്.
ന്യൂനപക്ഷ പ്രീണനം തലക്കുപിടിച്ച ഇടത് വലത്-മുന്നണികളുടെ മൗനസമ്മതവും ഇവര്‍ക്കുണ്ട്. ഒപ്പം യഥേഷ്ടം ചെലവഴിക്കാന്‍ പണവുമുള്ളതിനാല്‍ കോളനി നിവാസികള്‍ കണ്ണീര്‍ക്കയത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: