തളിപ്പറമ്പ്: കഞ്ചാവ്, പാന്‍പരാഗ് എന്നിവയ്ക്ക് പുറമെ വിലയേറിയ മാജിക് കൂണ് വില്പനയും ജില്ലയില്‍ വ്യാപകമാകുന്നു. ഊട്ടി, കൊടയ്ക്കനാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും എത്തിക്കുന്ന മാജിക് മഷൂണ് കൂണ് കഞ്ചാവിനേക്കാളേറെ ലഹരി നല്‍കുന്നതാണ്. വിലയല്‍പ്പം കൂടുതലാണെങ്കിലും ഇത്തരം ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ഒട്ടേറെ യുവാക്കള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടെന്നാണ് വിവരം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നെത്തുന്നവരാണ് ഇതേറെയും ഉഫയോഗിക്കുന്നത്. ഒരു മാജിക്കൂണിന് എഴുന്നൂറ് മുതല്‍ തൊള്ളായിരം രൂപവരെയാണ് വില. സാധാരണ കൂണിന്റെ ആകൃതിയിലുള്ള ഈ ലഹരി വസ്തു യുവാക്കള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഹരമായി മാറിയിട്ടുണ്ട്.
പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്, കോഴിബസാര്‍ പാലം, പുതിയങ്ങാടി, ചൂട്ടാട് തുടങ്ങിയ സ്ഥലങ്ങളില്‍ ഇവ ലഭ്യമാകുമെന്നാണ് വിവരം. ഈ മേഖലകള്‍ കേന്ദ്രീകരിച്ച് കിന്റല്‍ കണക്കിന് കഞ്ചാവാണ് പ്രതിമാസം വില്പന നടത്തുന്നത്. അന്യസംസ്ഥാനങ്ങളില്‍നിന്നും ഇടുക്കി പോലുള്ള പ്രദേശങ്ങളില്‍ നിന്നും മൊത്തമായി കഞ്ചാവെത്തിച്ച് ചില്ലറ വില്പന നടത്തുന്ന നിരവധി സംഘങ്ങള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ അന്യസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന സംഘവും ജില്ലയില്‍ ലഹരി വസ്തു വില്പന നടത്തുന്നുണ്ട്.
കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും ചെറിയ വിലക്ക് ഇവിടെ എത്തിക്കുന്ന നിരോധിത പാന്‍പരാഗ് ഉല്പന്നങ്ങള് പത്തും ഇരുപതും ഇരട്ടി വിലക്കാണ് ഇത്തരം സംഘങ്ങള്‍ വിറ്റഴിക്കുന്നത്. പോലീസ് വ്യാപകമായ റെയ്ഡുകളും മറ്റും നടത്തുന്നുണ്ടെങ്കിലും ചെറിയൊരു ശതമാനംപേരെ മാത്രമേ പിടികൂടാന്‍ കഴിയുന്നുള്ളൂ. ഇതുകൂടാതെ വിവിധതരം മയക്കുമരുന്നുകള്‍, ഹാഷിഷ്, നിരോധിത മയക്കുഗുളികള്‍ എന്നിവയും വ്യാകമായി വിറ്റഴിക്കുന്നുണ്ട്.
പുളിങ്ങോം ടൗണ്‍ ശുചീകരിച്ചു
ചെറുപുഴ: മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം മുദ്രാവാക്യമുയര്‍ത്തി പുളിങ്ങോം ടൗണ്‍ ശുചീകരിച്ചു. ചെറുപുഴ ഗ്രാമപഞ്ചായത്ത് പുളിങ്ങോം പ്രാഥമികാരോഗ്യകേന്ദ്രം, വ്യാപാരികള്‍, വൈസ് മെന്‍ ക്ലബ്ബ്, ജെസിഐ, വൈഎംസിഎ, മൈത്രി ക്ലബ്, റസിഡന്‍സ് അസോസിയേഷന്, പുളിങ്ങോം വിശ്വജ്ഞാന്‍ സ്കൂള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. വ്യാപാരികള്‍ കടകളടച്ച് സഹകരിച്ചു. രാവിലെ ഒന്‍പതിന് പുളിങ്ങോം ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ശുചീകരണം ആരംഭിച്ചത്. പഞ്ചായത്തംഗം ജാന്‍സി ജോണ്സണ് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: