തിരുവവന്തപുരം: ദളിതര്‍ക്ക് നേരെ കൊലക്കത്തി ഉയര്‍ത്തുന്ന സര്‍ക്കാരാണ് പിണറായിയുടേതെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.സുധീര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന ജില്ലാ നേതാക്കള്‍ അനുഷ്ടിച്ച 24 മണിക്കൂര്‍ ഉപവാസം അവസാനിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദളിതരുടെ സംരക്ഷകരെന്ന് അവകാശ വാദം ഉന്നയിച്ച് അധികാരത്തിലെത്തിയ ഇടത് സര്‍ക്കാര്‍ അവര്‍ക്കുനേരെ കൊലക്കത്തി ഉയര്‍ത്തുകയാണ്. കയ്യേറ്റക്കാര്‍ക്കൊപ്പമെന്ന് സംസ്ഥാന സര്‍ക്കാര്‍. വന്‍കിട മുതലാളിമാര്‍ക്ക് വേണ്ടി നിലപാട് കൈക്കൊള്ളുന്ന സര്‍ക്കാരായി അധഃപതിച്ചു.
സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിന് സമയമില്ല. കയ്യേറ്റക്കാരും അനധികൃത സ്വത്ത് സമ്പാദിച്ചവരുമൊക്കെ മന്ത്രിയും ഭരണപക്ഷ എംഎല്‍എയുമായി വിലസുന്നുവെന്നും രാജഗോപാല്‍ പറഞ്ഞു.
ആര്‍എസ്എസ് കാര്യവാഹ് രാജേഷിന്റെ കൊലപാതകവും വിനായകന്റെ ആത്മഹത്യയും സിബിഐ അന്വേഷിക്കുക, കാട്ടാക്കടയിലെ കുടിയിറക്കപ്പെട്ട ദളിത് കുടുംബത്തിന് ഭൂമിയും വീടും നല്‍കുക, ഞാറനീലിയിലെ ആദിവാസി മരണങ്ങള് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപവാസ സമരം. പട്ടികജാതി മോര്‍ച്ചാ നേതാക്കള്‍ക്ക് ഒ.രാജഗോപാല്‍ നാരങ്ങാനീരു നല്കി ഉപവാസസമരം അവസാനിപ്പിച്ചു.
കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ.നീലകണ്ഠന് മാസ്റ്റര്‍, പട്ടികജാതിമോര്‍ച്ചാ സംസ്ഥാന നേതാക്കളായ സര്‍ജു തൈക്കാവ്, സി.എ.പുരുഷോത്തമന്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്, രമേശ് കാവിമറ്റം, അഡ്വ.എസ്. സ്വപ്നജിത്ത്, കെ.കെ.ഭരതന്, വിജയന് നായത്തോട്, പ്രശാന്ത് മുട്ടത്തറ, കാട്ടാക്കടയില്‍ കുടിയിറക്കപ്പെട്ട കുമാരി, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: