ആലപ്പുഴ: കെഎസ്ആര്‍ടിസിയില്‍ പെന്ഷന് മുടങ്ങിയിട്ട് നാലു മാസം. നാല്‍പ്പത്തിരണ്ടായിരത്തോളം പെന്‍ഷന്‍കാരുടെ കുടുംബങ്ങള്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലും ആത്മഹത്യയുടെ വക്കിലും. ഓണത്തിനെങ്കിലും പെന്ഷന് കിട്ടുമോ എന്നതില്‍ വ്യക്തതയുമില്ല. കെഎസ്ആര്‍ടിസി അധികൃതര്‍ക്കോ, വകുപ്പ് മന്ത്രിക്കോ ഇതു സംബന്ധിച്ച് യാതൊരു ഉറപ്പും നല്കാന് കഴിയുന്നില്ല.
എല്ലാ മാസവും പെന്ഷന് കുടിശിക കൂടാതെ നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ഇടതു മുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനവും തട്ടിപ്പായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന്റെ പ്രധാന വാഗ്ദാനമായിരുന്നു കെഎസ്ആര്‍ടിയിയിലെ പെന്‍ഷനും ശമ്പളവും മുടക്കം കൂടാതെ നല്‍കുമെന്നത്.
എന്നാല്‍ അധികാരമേറ്റ മാസം മുതല്‍ പെന്‍ഷനും ശമ്പളവും മുടങ്ങി. ഇടതു സര്‍ക്കാരിന്റെ കാലാവധി തീരുന്നതുവരെ പെന്ഷന് മുടങ്ങില്ലെന്നായിരുന്നു മുഖ്യമന്ത്രി കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് നല്കിയ ഉറപ്പ്.
കോടികളുടെ കുടിശിക എങ്ങിനെ കൊടുത്തു തീര്‍ക്കുമെന്ന് യാതൊരു എത്തും പിടിയും കെഎസ്ആര്‍ടിസിക്കില്ല. ഇതോടെ ഏക വരുമാനം കാത്തിരിക്കുന്നവര്‍ കടുത്ത നിരാശയിലാണ്. മരുന്നിനോ ഒരു നേരത്തെ അന്നതിനോ പോലും വകയില്ല.
ഇനി ആതമഹത്യ അല്ലാത്ത മറ്റൊരു മാര്‍ഗമില്ലെന്ന് പെന്‍ഷന്‍കാര്‍ പറയുന്നു. ഇത്തവണയും ഓണത്തിന് ഇവര്‍ പട്ടിണിയിലാകാനാണ് സാധ്യത. എല്ലാം ശരിയാക്കുമെന്നു പറഞ്ഞവര്‍ ഒന്നും ശരിയാക്കിയില്ല.
വകുപ്പു മന്ത്രി തോമസ് ചാണ്ടിയാകട്ടെ തന്റെ കസേര നിലനിര്‍ത്താനുള്ള നെട്ടോട്ടത്തിലാണ്. വിവിധ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ കേന്ദ്രീകരിച്ച് അനിശ്ചിതകാല സമരം തുടരുന്ന പെന്‍ഷന്‍കാരുടെ ജീവിതവും അനിശ്ചിതത്വത്തിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: