തിരുവനന്തപുരം: പറവൂരില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള ലഘുലേഖ വിതരണവുമായി ബന്ധപ്പെട്ട് പോലീസ് തയാറാക്കിയ എഫ്ഐആര്‍ റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുജാഹിദ്ദീന്‍ വിഭാഗക്കാരായ ഗ്ലോബല്‍ ഇസ്ലാമിക് മിഷന് പ്രവര്‍ത്തകരാണ് ലഘുലേഖകള്‍ വിതരണം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് 40 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വടക്കേക്കര, ചേന്ദമംഗലം ഭാഗങ്ങളില്‍ നിന്ന് ഞായറാഴ്ചയാണ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്ന് ക്ഷേത്രങ്ങളും ക്രിസ്തീയ ദേവാലയങ്ങളും അടയാളപ്പെടുത്തിയ റൂട്ട് മാപ്പും ലഘുലേഖകളും പിടിച്ചെടുത്തിരുന്നു.
ഹിന്ദുക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് വര്‍ഗീയ ലഹളയുണ്ടാക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയതിനാണ് കേസെടുത്തത്. ഇസ്ലാം മതം സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഇസ്ലാമിക് മിഷന് പ്രവര്‍ത്തകര്‍ തങ്ങളെ സമീപിച്ചതെന്ന് കാട്ടി തറയില്‍ കവല സ്വദേശി ജിജീഷ് , വാവക്കാട് സ്വദേശികളായ അനി, സുനി എന്നിവര്‍ വടക്കേക്കര പോലീസില്‍ പരാതി നല്കി. എന്നാല്‍ പരാതി സ്വീകരിക്കാന്‍ എസ്ഐ ഷോജോ വര്‍ഗീസ് തയാറായില്ലെന്ന് പരാതിക്കാര്‍ പറയുന്നു. പിന്നീട് ഡിവൈഎസ്പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എസ്ഐ പരാതി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: