വാഷിങ്ടണ്‍: അമേരിക്കയില്‍ കോടതിക്കു പുറത്തുവച്ച് ജഡ്ജിക്കു നേരെ വെടിവെപ്പ്. ജഡ്ജിയും സുരക്ഷാ ഉദ്യോഗസ്ഥനും ചേര്‍ന്ന് തിരികെ നടത്തിയ വെടിവെപ്പില്‍ അക്രമി കൊല്ലപ്പെട്ടു.
വെടിവെപ്പ് നടത്തിയത് പീഢനക്കേസില്‍ ശിക്ഷിക്കപ്പെട്ട ഫുട്ബോള്‍ താരത്തിന്റെ അച്ഛനായ നാഥിയേല് റിച്ച്മണ്ടാണെന്ന് പോലീസ് പറഞ്ഞു. സ്റ്റ്യൂബന്‍ വില്ലയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
ഓഹിയോയിലെ സ്റ്റുബേന്വില്ലെയില് 2012 ല്‍ 16 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ട് ഹൈസ്കൂള്‍ ഫുട്ബോള്‍ താരങ്ങളിലൊരാളായ മാലിക് റിച്ച്മണ്ട് എന്ന കുട്ടിയുടെ പിതാവാണിയാള്‍. ഓഹിയോയിലെ ജെഫേഴ്സന് കണ്ട്രി കോര്‍ട്ട് ജഡ്ജിയായ ജോസഫ് ബ്രുസെസയ്ക്കു നേരെയാണ് വധശ്രമമുണ്ടായത്.
കോടതിയിലേക്കു വരികയായിരുന്ന ജോസഫിനു വേണ്ടി അക്രമി കാത്തുനില്‍ക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ജഡ്ജിയുടെ വെടിയേറ്റാണോ അതേ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റാണോ അക്രമി കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല.
പരിക്കേറ്റ ജോസഫിനെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ സ്ഥിതി മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: