കോഴിക്കോട്: ഇടതു സ്വതന്ത്ര എംഎല്‍എ പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കൂടരഞ്ഞി പഞ്ചായത്തിലെ വിവാദ പാര്‍ക്ക് പ്രശ്നത്തില്‍ മുഖം രക്ഷിക്കാന്‍ കെപിസിസി നേതൃത്വത്തിന്റെ ശ്രമം. രേഖകള്‍ പുനഃപരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കെപിസിസി നേതൃത്വം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സോളി ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗവും കൂടരഞ്ഞി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ജോസ് പള്ളിക്കുന്നേല്‍ എന്നിവരോട് ആവശ്യപ്പെട്ടത്.
തിങ്കളാഴ്ച രാത്രി അടിയന്തരമായി ഇവരെ കോഴിക്കോട്ട് വിളിച്ചുവരുത്തിയാണ് കെപിസിസി പ്രസിഡന്റ് എം.എം. ഹസന് പാര്‍ക്ക് പ്രശ്നത്തില്‍ ചര്‍ച്ച നടത്തിയത്.
വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ ബന്ധപ്പെട്ടില്ലെന്നായിരുന്നു യുഡിഎഫ് നേതൃത്വത്തിലുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതി പറഞ്ഞിരുന്നത്.
നിയമസഭയില്‍ അന്‍വറിന്റെ പാര്‍ക്ക് അനധികൃതമാണെന്ന് വാദിക്കുന്നതിനിടയിലും യുഡിഎഫ് നേതൃത്വത്തിലുള്ള ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും പാര്‍ക്ക് നിയമവിധേയമാണെന്ന നിലപാടിലായിരുന്നു.
യൂത്ത് കോണ്‍ഗ്രസിന്റെ സമരത്തെയും പ്രാദേശിക നേതൃത്വം തള്ളിപ്പറഞ്ഞിരുന്നു. ഇതിനിടയിലാണ് കോണ്‍ഗ്രസ് നേതൃത്വം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും നേതാക്കളെയും വിളിച്ചുവരുത്തിയത്. അഞ്ച് ദിവസത്തിനകം രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം വിളിച്ച പ്രത്യേക ഗ്രാമപഞ്ചായത്ത് സമിതി യോഗം രേഖകള്‍ പുനഃപരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായ ഉപസമിതിയെ നിയോഗിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: