2017 ആഗസ്റ്റ് 22 ഭാരതത്തിലെ വലിയ ഒരു വിഭാഗം സ്ത്രീകളെ സംബന്ധിച്ച് സ്വാഭിമാനവും അസ്തിത്വവും വീണ്ടെടുത്ത ദിവസമായി കണക്കാക്കപ്പെടും. സ്ത്രീകളുടെ വ്യക്തിത്വത്തിനോ ആത്മാഭിമാനത്തിനോ വിലകൽപ്പിക്കാത്ത തുരുമ്പിച്ച വിശ്വാസ പ്രമാണങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതി വിധിച്ചത്. ഒരു രാജ്യം ഒരു നീതി എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെയ്പ്പാണ് ഈ വിധി. ഒരേയൊരിന്ത്യ ഒരൊറ്റ ജനത എന്നത് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ദാരിദ്ര്യം ഉൾപ്പടെയുള്ള മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങൾക്ക് മതമില്ലെന്നാണ് ബിജെപി എന്നും വിശ്വസിക്കുന്നത്. മുസ്ലീം സമുദായത്തിൽ ജനിച്ചു എന്ന ഒറ്റക്കാരണത്താൽ ആ വിഭാഗത്തിലെ സ്ത്രീകൾക്ക് നീതി നിഷേധിക്കുന്നത് കടുത്ത വിവേചനവും മനുഷ്യാവകാശ ലംഘനവുമാണ്. യാഥാസ്ഥിതിക മുസ്ലീം രാജ്യങ്ങൾ പോലും മുത്തലാക്ക് നിയമം മൂലം നിരോധിച്ചെങ്കിലും നമ്മുടെ രാജ്യത്ത് അത് തുടർന്നുവന്നത് നാളിതു വരെ ഭരിച്ചവരുടെ കഴിവുകേടാണ്. ഇച്ഛാശക്തിയുള്ള, അവസാന വരിയിൽ നിൽക്കുന്ന അവസാന ആളിനോടും കരുതലുളള ഒരു പാർട്ടി രാജ്യം ഭരിക്കുമ്പോൾ എന്തിന്റെ പേരിലായാലും വിവേചനം അംഗീകരിക്കില്ല. അതിനാൽ തന്നെ ആറ് മാസത്തിനുള്ളിൽ മുത്തലാക്ക് നിരോധിച്ചുള്ള നിയമനിർമ്മാണമെന്ന സുപ്രീം കോടതി നിർദ്ദേശം പാലിക്കപ്പെടും. അതിന് എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് രാഷ്ടീയ പാർട്ടികൾ സഹകരിക്കണം. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പുരോഗമനം ഇച്ഛിക്കുന്ന ഒരു സമൂഹത്തിന് നേതൃത്വം നൽകുന്ന എല്ലാ പാർട്ടികളുടേയും കടമയാണത്. അത് നിറവേറ്റാൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: