പത്തനാപുരം: ഓണമെത്തിയതോടെ ഗൃഹാതുരത്വവും, രുചി കൂട്ടിന്റെ തനിമയുണര്ത്തിയും മണ്‍പാത്ര വിപണി സജീവമായി. വിവിധ തരത്തിലും അളവിലുമുള്ള മണ്‍പാത്രങ്ങളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.
യന്ത്രവത്കരണ മണ്‍പാത്രം മുതല്‍ മനുഷ്യനിര്‍മ്മിത പാത്രങ്ങള്‍ വരെ വിപണിയില്‍ ഉണ്ട്. ചെങ്കല്ല് നിറത്തിലുള്ള മണ് പാത്രങ്ങള്‍ മുതല്‍ രണ്ട് തവണ ചുളയില്‍ ചുട്ട കറുത്ത നിറത്തിലുള്ള മണ്‍പാത്രങ്ങളും ലഭ്യമാണ്.
പാത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള മണ്ണ് അരച്ച് പൊടിച്ച് ചെളിയാക്കിയതിന് ശേഷം യന്ത്രസഹായത്തോടെ നിര്‍മ്മിക്കുന്നു. യന്ത്രസഹായത്താല്‍ നിര്‍മ്മിക്കുന്ന മണ് പാത്രങ്ങള്‍ ഈടും കട്ടിയും ഉള്ളതിനാല്‍ ഇത്തരം പാത്രങ്ങള്‍ക്ക് ഡിമാന്റ് കൂടുതലാണ്. ഗ്യാസില്‍ പാകം ചെയ്യാന്‍ കഴിയുന്ന മണ്‍പാത്രങ്ങളും വിപണയില്‍ ലഭ്യമാണ്.
രണ്ട് തവണ ചൂളയില്‍ ചുട്ട കറുത്ത നിറത്തിലുള്ള പാത്രങ്ങള്‍ സ്റ്റീല്‍, അലുമിനിയം ഇന്‍ഡാലിയം, നോണ്‍ സ്റ്റിക്ക് പാത്രങ്ങങ്ങളെ വെല്ലുന്നതാണ്. ഷൊര്‍ണ്ണൂരില്‍ നിന്നാണ് ഏറിയ പങ്ക് മണ്‍പാത്രവും എത്തുന്നത്. കൂടാതെ തമിഴ്നാട്ടില്‍ നിന്നും മണ്‍പാത്രങ്ങളും എത്തുന്നു.
ചവിട്ടി കുഴച്ച് നിര്‍മിക്കുന്ന മണ്പാത്രങ്ങളെക്കാള് ഇരട്ടി വിലയാണ് യന്ത്രസഹായത്തോടെ നിര്‍മിക്കുന്ന മണ്‍പാത്രങ്ങള്‍ക്ക്. നോണ്‍ സ്റ്റിക് പാത്രങ്ങള്‍ വിപണി കൈയടക്കിയിരിക്കുമ്പോഴും ഓണക്കാലത്ത് മണ്‍പാത്രങ്ങള്‍ വാങ്ങുക എന്നത് കേരളീയരുടെ പതിവാണ്.
അടുത്ത കാലത്ത് നടക്കുന്ന ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍ ലോഹ പാത്രങ്ങളെക്കാള്‍ ആഹാരം പാകം ചെയ്യാന്‍ നല്ലത് മണ്‍പാത്രമാണ് എന്ന ബോധ്യമാണ് ഈ വിപണിയെ സജീവമാക്കുന്നത്. നോണ്‍ സ്റ്റിക്കിനേക്കാളും വിഷമുക്തമാണ് മണ്പാത്രങ്ങളെന്ന് പഠനങ്ങള്‍ സ്ഥിരീകരിക്കുന്നു. ഇതോടെയാണ് ഇത്തരം പാത്രങ്ങള്‍ക്ക് വീണ്ടുമൊരു സ്വീകാര്യത വന്നിരിക്കുന്നത്. ഗ്യാസില്‍ ഉപയോഗിക്കാന്‍ തക്ക സംവിധാനത്തോടെ പാത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്ന പ്രഫഷണലിസവും വന്നതോടെ മണ് പാത്രങ്ങള്‍ക്ക് ഡിമാന്റ് കൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: